മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സിബി മലയിൽ, ലോഹിതദാസ് എന്നിവരുടേത്. ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഒരുപിടി ചിത്രങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ ഇരുവരും രണ്ട് വഴികളിലേക്ക് പിരിഞ്ഞിരുന്നു. ലോഹിതദാസും സിബി മലയിലും തമ്മിൽ തെറ്റിപ്പിരിഞ്ഞു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതെല്ലാം തള്ളുകയാണ് സിബി മലയിൽ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സിബി മലയിലിന്റെ വാക്കുകൾ
ലോഹി അല്ലാതെ മറ്റൊരു എഴുത്തുകാരനിലും തൃപ്‌തി കിട്ടിയില്ലെന്ന് ഒക്കെ പറയുന്നതിൽ ശരികളുണ്ട്. കാരണം ലോഹിതദാസ് എന്ന വ്യക്തിയാണ് എന്റെ ഏറ്റവും വലിയ ശക്തിയായി മാറിയത്. എന്റെ അഞ്ചാമത്തെ സിനിമയാണ് തനിയാവർത്തനം. അതിന് മുമ്പ് ഞാൻ മൂന്ന് നാല് സിനിമകൾ ചെയ്‌തിരുന്നു. അതിന് മുമ്പ് തന്നെ, എന്റെ മൂന്നാമത്തെ സിനിമയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അത് ശ്രീനിവാസന്റെ തിരക്കഥയിലായിരുന്നു.
എന്റെ ആദ്യ സിനിമയും ശ്രീനിവാസന്റെ തിരക്കഥയിലായിരുന്നു. അതിനിടയിൽ മറ്റ് രണ്ട് എഴുത്തുകാർക്കൊപ്പവും ഞാൻ പ്രവർത്തിച്ചു. പക്ഷേ, ഒരു സംവിധായകനെന്ന നിലയിൽ എന്റെ ദിശ നിർണയിക്കപ്പെട്ടത് തനിയാവർത്തനം എന്ന സിനിമയിലൂടെയാണ്. ഇത്തരത്തിലുള്ള സിനിമകളാണ് ഞാൻ ചെയ്യേണ്ടതെന്ന് എന്നെ ബോധ്യപ്പെടുത്തിയ ചിത്രം അതായിരുന്നു. അല്ലെങ്കിൽ, എന്റെ യഥാർത്ഥ ശക്തി എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞതും അവിടെയാണ്. ഇത്രയും ആഴത്തിലുള്ള ഇമോഷണൽ ഡ്രാമകൾ ചെയ്യാനും മനുഷ്യവികാരങ്ങളെ നന്നായി കൈകാര്യം ചെയ്യാനും കഴിയുന്ന ഒരാളാണ് ഞാൻ എന്ന് എന്നെ പഠിപ്പിച്ചത് തനിയാവർത്തനം തന്നെയാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ലോഹിതദാസ് ആയിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. ലോഹിതദാസ് ആയിരുന്നു എന്റെ ഏറ്റവും വലിയ ബലവും. ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് എന്തെങ്കിലും അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ ഏറ്റവും വലിയ കാരണക്കാരനും ലോഹി തന്നെയാണ്. ഞങ്ങളുടെ സൗഹൃദത്തിനോ സ്നേഹത്തിനോ ഒരിക്കലും ഒരു കുറവും സംഭവിച്ചിട്ടില്ല. പക്ഷേ, ലോഹിക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് സ്വാധീനിക്കപ്പെടുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതപശ്ചാത്തലത്തിൽ നിന്ന് ഒരുപാട് ഉയരങ്ങളിലേക്ക് വളർന്നപ്പോൾ, ചെറിയ സന്തോഷങ്ങളിൽ പോലും അദ്ദേഹം ആഹ്ലാദിച്ചുപോകുമായിരുന്നു. അതൊരു സാധാരണക്കാരനും നിഷ്‌കളങ്കനുമായ മനുഷ്യന്റെ സ്വഭാവമാണ്. പിന്നീട് ലോഹി സ്വന്തമായി സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. ആ വഴിയിലേക്ക് അദ്ദേഹം തിരിഞ്ഞപ്പോൾ ഞാൻ അതിൽ ഇടപെട്ടില്ല. ലോഹി എന്നെ സിനിമ ചെയ്യാൻ സമീപിച്ചിട്ടുമില്ല, ഞാനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്നാൽ ഏതെങ്കിലും നിർമ്മാതാക്കൾ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്നാൽ മാത്രമാണ് അത്തരം ചർച്ചകൾ നടന്നത്. 1994ൽ സാഗരം സാക്ഷിക്ക് ശേഷം ഞാൻ മറ്റ് സിനിമകൾ ചെയ്യുന്നതിനിടെയാണ് ഉസ്‌താദ് സിനിമയുടെ ലൊക്കേഷനിൽ വച്ച് എന്റെ ആദ്യകാല സുഹൃത്തും പ്രമുഖ നിർമാതാവുമായ ആനന്ദ് കുമാർ എന്നെ സമീപിച്ചത്. അദ്ദേഹം എന്നോട് പറഞ്ഞു: നിങ്ങളും ലോഹിയും ചേർന്ന് എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യണം. ലാലിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഞാൻ അതിന് സമ്മതിച്ചു. പിന്നീട് ലോഹിയുമായി സംസാരിക്കാമെന്ന് തീരുമാനിച്ചു. അതിനിടയിൽ നിർമാതാവ് ദിനേശ് പണിക്കർ ആ ചിത്രത്തിന്റെ വിതരണാവകാശത്തെക്കുറിച്ച് സംസാരിക്കാൻ എത്തി. അന്നാണ് ലോഹിയുടെ ആലുവയിലെ വീടിന്റെ നിർമ്മാണം നടക്കുന്നത്. ആ സമയത്ത് ഞാൻ ഭാര്യവീട്ടിൽ ആലുവയിലായിരുന്നു. ദിനേശിനെയും കൂട്ടി ഞങ്ങൾ ലോഹിയെ കാണാൻ പോയി. വീടുപണി നടക്കുന്നതിനാൽ തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും, ഒരു ചെറിയ സിനിമ വേഗത്തിൽ ചെയ്‌താൽ സഹായമാകുമെന്നും ലോഹി പറഞ്ഞു. അപ്പോൾ ഞാൻ ദിനേശിനോട് ഉടൻ തന്നെ അഡ്വാൻസ് നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അപ്പോൾ തന്നെ അഡ്വാൻസ് നൽകി. തുടർന്ന് ആനന്ദ് കുമാർ എന്നെ വിളിച്ച് പറഞ്ഞു: ലോഹി ഇവിടെ ഇരുന്നാൽ വീടുപണിയുടെ തിരക്കിൽ എഴുത്ത് നടക്കില്ല. എനിക്ക് ബംഗളൂരുവിൽ ഒരു ഫാംഹൗസ് ഉണ്ട്. അവിടെ പോയിരുന്ന് തിരക്കഥ എഴുതാം. അത് നല്ല ആശയമാണെന്ന് ഞാനും കരുതി. പിറ്റേന്ന് രാവിലെ കാർ വരാമെന്നും തീരുമാനമായി. അതിന് മുമ്പുള്ള ഒരു ദിവസത്തെ ഇടവേളയിൽ ഞാൻ കുടുംബത്തോടൊപ്പം ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് യാത്രയ്ക്ക് പോയി. അതിനിടയിൽ പലരും ലോഹിയുമായി ഞാൻ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന വാർത്ത കേട്ട് സംസാരിക്കാൻ തുടങ്ങി. അപ്പോൾ ഒരു സുഹൃത്ത്, മറ്റൊരു നിർമാതാവിനൊപ്പം മമ്മൂട്ടിയെ നായകനാക്കി ലോഹി മറ്റൊരു സിനിമ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ അത് വിശ്വസിച്ചില്ല. ഞങ്ങൾ തമ്മിൽ ഇതിനകം ധാരണയായല്ലോ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. ആ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ, ലോഹിയുടെ വീട്ടിൽ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. കത്ത് തുറന്ന് വായിച്ചപ്പോൾ അതിൽ ഇങ്ങനെ എഴുതിയിരുന്നു: 'ഞാൻ കാണിക്കുന്നത് നെറികേടാണെന്ന് എനിക്കറിയാം. എന്നോട് ക്ഷമിക്കണം. എനിക്ക് വേറെ നിവൃത്തിയില്ല. ഞാൻ മറ്റൊരു സിനിമയ്ക്ക് വാക്ക് കൊടുത്തിരിക്കുന്നു. അതുകൊണ്ട് നാളത്തെ യാത്ര ഉണ്ടാകില്ല'. ആ കത്ത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം ഞാൻ ചെയ്‌തുകൊടുത്തിരുന്നു. പക്ഷേ അതിന് ശേഷം എനിക്ക് ഒന്നും ചെയ്യാനായില്ല. ഞാൻ ആനന്ദ് കുമാറിനെ വിളിച്ച് വിവരം അറിയിച്ചു. അങ്ങനെ ആ പ്രോജക്റ്റ് നടക്കാതെ പോയി. പിന്നീട് മറ്റൊരു നിർമാതാവിനൊപ്പം മമ്മൂട്ടിയെ നായകനാക്കി ലോഹി ചെയ്‌ത ചിത്രം അരയന്നങ്ങളുടെ വീട് ആയിരുന്നു. അതിനെക്കുറിച്ച് ഞാൻ ഒരിക്കലും ലോഹിയോട് ചോദിച്ചിട്ടില്ല. അദ്ദേഹം അതിന് മറുപടിയും പറഞ്ഞിട്ടില്ല. ആ സംഭവത്തിൽ എനിക്ക് ഒരു മുറിവുണ്ടായി എന്നത് സത്യമാണ്. പക്ഷേ അതൊരു പിണക്കമായോ വിദ്വേഷമായോ ഞാൻ ഒരിക്കലും മനസിൽ കൊണ്ടുനടന്നിട്ടില്ല. ഞങ്ങൾ തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ പിണങ്ങി പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതുപോലുള്ള ഒരു സംഭവം യാഥാർഥ്യത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങൾ ഒരിക്കലും ശത്രുക്കളായിരുന്നില്ല. പിന്നീട് 2000കളുടെ തുടക്കത്തിൽ ചില അഭിമുഖങ്ങളിലും ഈ വിഷയത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നുവന്നിരുന്നു. എന്നാൽ അങ്ങനെയൊരു തെറ്റിപ്പിരിഞ്ഞ സംഭവം ഉണ്ടായിട്ടില്ല.