രാഷ്ട്രീയം സംസാരിക്കാറുണ്ട്; പാലക്കാട് മല്‍സരിക്കുമ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശം; പിഷാരടി പറയുന്നു

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാള്‍. സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സന്തത സഹചാരിയും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള സൗഹൃദവും അടുപ്പവും വിശദീകരിച്ച് പറഞ്ഞതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി രണ്ട് ചേരികളില്‍ നില്‍ക്കുന്നവരാണ് ഇരുവരും. പരസ്പരം രാഷ്ട്രീയം സംസാരിക്കാറുണ്ടെന്നു പിഷാരടി പ്രതികരിച്ചു.

Advertisement

മമ്മൂട്ടിയുടെ യാത്രകളിലും മറ്റും എപ്പോഴും കാണുന്ന മുഖങ്ങളില്‍ ഒന്നാണ് രമേശ് പിഷാരടി. ആ സൗഹൃദം വലിയ ഭാഗ്യമായി കരുതുന്ന വ്യക്തിയാണ് അദ്ദേഹം. വിശാലമായ അറിവും സ്‌നേഹവുമുള്ള വ്യക്തിയാണ് മമ്മൂട്ടി എന്ന് രമേശ് പിഷാരടി പറയുന്നു. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്ന വേളയില്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ചും പിഷാരടി വെളിപ്പെടുത്തി.

Advertisement

മമ്മൂട്ടിയുമായി രാഷ്ട്രീയം സംസാരിക്കാറുണ്ട് എന്ന് രമേശ് പിഷാരടി പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് മമ്മൂട്ടിയുടേത്. എന്നാല്‍ കോണ്‍ഗ്രസുകാരാണ് താനും ആന്റോ ജോസഫുമെല്ലാം. ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയത്തെ കുറിച്ചെല്ലാം നന്നായി മനസിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ആശയങ്ങളെ കുറിച്ചാണ് സംസാരിക്കുക. ആശയ സംവാദം എന്നോ തര്‍ക്കം എന്നോ, ഏതാണ് വിളിക്കുക എന്ന കാര്യം സംശയമാണ്...

രാഷ്ട്രീയ ചര്‍ച്ചകള്‍ വഴക്കില്‍ എത്തില്ല. പാലക്കാട് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന സമയം തന്നോട് പറഞ്ഞത്, സിനിമാ നടന്‍ എന്ന അഡ്രസില്‍ മല്‍സരിക്കരുത് എന്നാണ്. പകരം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് വേണം. രാഷ്ട്രീയത്തില്‍ ഏറെ കാലമായി പ്രവര്‍ത്തിക്കുന്നവര്‍ അവിടെ ഉണ്ടാകും. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥത വേണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു...

Advertisement

സൗഹൃദം എന്നതിന് അപ്പുറം മമ്മൂട്ടിയുമായി തനിക്കുള്ളത് വലിയ ബഹുമാനമാണ്. സൗഹൃദം എന്നു പറയുമ്പോള്‍ എന്തും പറയാന്‍ സാധിക്കുന്ന ബന്ധമാണ്. എന്നാല്‍ മമ്മൂട്ടിയോട് ആദരവും ബഹുമാനവുമാണ്. മമ്മൂട്ടി ഇന്നലെകളില്‍ ജീവിക്കുന്നില്ല. ഏറ്റവും പുതിയ കാര്യങ്ങള്‍ അറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യും. അത് തനിക്ക് വലിയ അത്ഭുതം തോന്നിയ കാര്യമാണ്...

പണ്ടുമുതലേ കൊമേഷ്യല്‍ സിനിമയ്ക്ക് സമാന്തരമായി മറ്റു സിനിമകളും ചെയ്യുന്ന വ്യക്തിയാണ് മമ്മുട്ടി. പുതിയ കാലത്ത് അദ്ദേഹം അങ്ങനെ മാറ്റം വരുത്തി എന്ന് പറയാന്‍ സാധിക്കില്ല. പണ്ടും അങ്ങനെ തന്നെയാണ്, രണ്ട് തരം സിനിമകളും ചെയ്യുന്ന രീതിയാണ് തുടരുന്നത്.''- രമേഷ് പിഷാരടി പറയുന്നു.

Advertisement

കൊച്ചിയിലെ മമ്മൂട്ടി പാലം

എറണാകുളം പനമ്പിള്ളി നഗറിലാണ് മമ്മൂട്ടി പാലം. പനമ്പിള്ളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണിത്. കൊച്ചിയില്‍ മമ്മൂട്ടി ആദ്യം വാങ്ങിയ വീട്ടിലേക്കുള്ള വഴിയിലാണ് ഈ പാലം. സുറുമ എന്ന ഇവിടെയുള്ള വീട് മമ്മൂട്ടി പിന്നീട് വിറ്റു. താരത്തോടുള്ള ആദരവിന്റെ ഭാഗം കൂടിയായിട്ടാണ് 2021ല്‍ കൊച്ചി കോര്‍പറേഷന്‍ മമ്മൂട്ടി പാലം എന്ന് പേരിട്ടത്.