മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കൃത്യമായ നിലപാടുകൾ കൈക്കൊള്ളേണ്ട സമയത്ത് അദ്ദേഹം മൌനം പാലിച്ചുവെന്ന് സംവിധായകൻ വിമർശിച്ചു. മമ്മൂട്ടിയുടെ അഭിനയത്തെയും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നടക്കുന്ന പ്രതികരണങ്ങളേയും അദ്ദേഹം പരിഹസിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക്
"മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി 75 വർഷം പിന്നിട്ടു ഈ ഭൂമിയിൽ കാലെടുത്തു കുത്തിയിട്ട് . 75ാം വയസിലും നായകനായി അദ്ദേഹം നിലനിൽക്കുന്നു. വ്യത്യസ്തമായ വേഷങ്ങൾ തേടുന്നു ,തന്നെ തേടിവന്ന അസുഖത്തെ നേരിട്ട് വിജയം വരിച്ചു പത്മഭൂഷണം നേടി .എല്ലാം നല്ല കാര്യങ്ങളാണ്. ആകെ ഇക്കാലത്ത് അദ്ദേഹം ചെയ്ത രണ്ട് മോശം കാര്യങ്ങൾ എന്താണ് എന്ന് എന്നോട് ചോദിച്ചാൽ എനിക്ക് തോന്നിയത് ഒന്ന് ചൂരൽമല ഉരുൾപൊട്ടൽ നടന്ന ചൂരൽമല സന്ദർശിക്കാൻ പോയപ്പോൾ കൂടെ അനുഗമിച്ച പാർട്ടി ജില്ലാ സെക്രട്ടറിയോട് നിങ്ങൾ എന്റെ കൂടെ നടന്നാൽ ഞാൻ നിങ്ങളുടെ പാർട്ടിക്കാരനാണെന്ന് ആളുകൾ കരുതില്ലേ എന്ന് ചോദിച്ച ചോദ്യമാണ് .
എനിക്ക് ആദ്യം മമ്മൂട്ടിയോട് പുച്ഛം തോന്നിയത് കമ്മ്യൂണിസ്റ്റ് നടത്തുന്ന കൈരളി ചാനലിന്റെ ചെയർമാൻ ആയിരിക്കുന്ന മനുഷ്യനാണ് ഈ ചോദിക്കുന്നത് . പിണറായിക്കൊക്കെ ബുദ്ധിയില്ലേയെന്ന് എനിക്ക് തോന്നി. രണ്ടാമത്തെ കാര്യം വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാർട്ടി സെക്രട്ടറിയുടെ സ്വന്തം ആളായി നടക്കുകയും വിഎസ്സിനെ കരിവാരിത്തേക്കാൻ വിഎസ്സിന്റെ ഭാഷയിൽ പറഞ്ഞാൽ വെറുക്കപ്പെട്ടവനായ ഒരുത്തന്റെ കാശിൽ നിർമ്മിച്ച സിനിമയിൽ നായകനായി പോലും പാർട്ടി സെക്രട്ടറിയെ സോപ്പിടാനായിട്ട് അഭിനയിച്ച ആളാണ് മമ്മുക്ക. കഴിഞ്ഞ 10 വർഷം പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ തോളോട് തോൾ ചേർന്ന് സഹകരിക്കുകയും കമ്മ്യൂണിസ്റ്റ് ചാനലിന്റെ എംഡി ആയ ജോണ്‍ ബ്രിട്ടാസിനെ തന്റെ പിഎ പോലെ കൊണ്ടുനടക്കുകയും ഒക്കെ ചെയ്തിട്ട് പൂക്കി മുഖ്യമന്ത്രി വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ മറുകണ്ടം ചാടിയത് എന്തോ എനിക്ക് ദഹിച്ചില്ല. പോയപ്പോൾ ആ ബ്രിട്ടാസിനെ കൂടെ വിളിച്ചുകൊണ്ട് പോകായിരുന്നു വിഡി സതീശന്റെ സ്വീകരണ യോഗത്തിന്. ഇതിനെയൊക്കെ അവസരവാദി എന്ന് ഞാൻ വിളിക്കും. സതീഷ് മേനോന്റെ സ്വീകരണത്തിൽ ഞാൻ പൊക്കി പറയാൻ വന്നാൽ എന്നെ മേനോന്റെ പാർട്ടിക്കാരനായി ആളുകൾ കാണില്ലേ എന്ന വരട്ട് ചോദ്യം മമ്മൂട്ടി ചോദിച്ചതും ഇല്ല . അവിടെ ചൂരൽമലയിലെ ജില്ലാ സെക്രട്ടറിയോട് ചോദിക്കാമെങ്കിൽ ഇവിടെ സ്വീകരണത്തിന് വിളിച്ചപ്പോഴും ചോദിക്കണമായിരുന്നു, അയ്യോ ഞാൻ പൂക്കിയുടെ സ്വീകരണത്തിന് പ്രസംഗിച്ചാൽ ഞാൻ നിങ്ങളുടെ പാർട്ടിക്കാരനാണെന്ന് ആളുകൾ തെറ്റിദ്ധരിക്കില്ലേ എന്ന് അദ്ദേഹം ചോദിക്കേണ്ടതാണ്. പക്ഷേ അദ്ദേഹം ചോദിച്ചില്ല .സന്തോഷപൂർവ്വം ചെന്ന് ഗുണ്ട് പ്രസംഗം നടത്തി .എന്നാൽ ഇതൊക്കെ തികച്ചും സ്വകാര്യം എന്ന് പറഞ്ഞ് നമുക്ക് വിഴുങ്ങാം. പക്ഷേ ഈ 75 വയസ്സ് തികയൽ ദിവസം ഇവിടുത്തെ പത്രക്കാർ ചാനലുകാർ ഒക്കെ നടത്തിയ പൊക്കിവിടൽ നാടകം കണ്ടപ്പോൾ അല്ലെങ്കിൽ വായിച്ചപ്പോൾ അയ്യേ എന്ന് പറയാൻ എനിക്ക് തോന്നി. ഒരുത്തൻ ഒരു ചാനലിൽ അടിച്ചത് മമ്മൂട്ടി കരയുന്നത് കണ്ടാൽ നമുക്കും കരയണമെന്ന് തോന്നും എന്നാണ്. സാരമില്ല പക്ഷേ അവിടവും കടന്ന് മോഹൻലാൽ കരഞ്ഞാൽ നമുക്ക് കരച്ചിൽ വരില്ല. മോഹൻലാൽ കരഞ്ഞാൽ നമ്മളൊക്കെ ചിരിക്കും തിയേറ്ററിൽ .കാരണം അവിടെ മോഹൻലാൽ ഉണ്ട് സ്ക്രീനിൽ എന്ന തോന്നൽ വരുമത്രേ.എനിക്ക് പറയാനുള്ളത് ജഗതി ശ്രീകുമാർ ഏതോ ഒരു പടത്തിൽ പറഞ്ഞപോലെ സോപ്പ് ഇട്ടോ പതപ്പിക്കരുത് എന്നാണ്. മമ്മൂട്ടി ക്യാരക്ടർ ആയിട്ട് അങ്ങ് മാറും മോഹൻലാലിന് അത് കഴിയില്ലത്രേ ഒരു ചാനൽ അവതാരകൻ വച്ചു കാച്ചുന്നതാണിത്. ഇതുതന്നെ നമ്മുടെ സിബി മലയിലും വച്ചുകാച്ചുന്നു അദ്ദേഹത്തിന്റെ ഭാര്യക്കും മമ്മൂട്ടി കരയുന്നത് സഹിക്കാൻ ആവില്ല എന്നാണ്. എനിക്ക് തോന്നുന്നത് മോഹൻലാലിന് ദശരഥനത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ ഡേറ്റ് ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ചുരുക്കായിരിക്കാം', അദ്ദേഹം പറഞ്ഞു.