'പേര് കൊണ്ട് പേടിപ്പിക്കുന്ന രോഗം, രോഗത്തിന്റെ വലുപ്പമൊന്നും ഡോക്ടർമാർ അറിയിച്ചില്ല', തുറന്ന് പറഞ്ഞ് മമ്മൂട്ടി

തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയില്‍ തുറന്ന് സംസാരിച്ച് മമ്മൂട്ടി. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരിക്കല്‍ പോലും തന്നോട് നെഗറ്റീവായി സംസാരിച്ചിരുന്നില്ലെന്നും തന്റെ രോഗത്തിന്റെ വലുപ്പത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് പുരസ്‌ക്കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

Advertisement

''ദൈവത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് ഡോക്ടര്‍മാര്‍ എന്നാണ് നമ്മള്‍ എല്ലാവരും വിശ്വസിക്കുന്നത്. ഡോക്ടര്‍ പോലും അവസാനം നമ്മളോട് പറയാറുണ്ടല്ലോ, പ്രാര്‍ത്ഥിക്കുക എന്ന്. ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതീക്ഷിക്കുന്നത്. ഡോക്ടര്‍മാരെ കാണപ്പെട്ട ദൈവമായി കണക്കാക്കുകയാണെങ്കില്‍ അവര്‍ക്കുളള പുരസ്സ്‌ക്കാരം നിവേദ്യവും പ്രാര്‍ത്ഥനയുമാണ്.

Advertisement

ഞാന്‍ കുറേക്കാലത്തേക്ക് ഒരു രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണ് എന്നാണ് എന്റെ വിശ്വാസം. ആ സമയത്തെ എന്റെ ചികിത്സയും ഡോക്ടര്‍മാരും നഴ്‌സുമാരും പരിചാരകരും ശുശ്രൂഷിച്ചതുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു. ഞാനൊരു പ്രമുഖനായത് കൊണ്ട് മാത്രമായിരുന്നില്ല. എന്റെ രോഗത്തിന്റെ വലിപ്പമൊന്നും അവര്‍ അത്രത്തോളം എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വലിപ്പം ഉണ്ടായിരുന്നിമില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

അത്ര നല്ലതല്ലാത്ത ഒരു രോഗം നമ്മുടെ ശരീരത്തിനെ ബാധിക്കുമ്പോള്‍ ആദ്യകാലത്ത് മാനസിക സംഘര്‍ഷങ്ങളുണ്ടാകും. പിന്നെ നമ്മള്‍ അതുമായി ശീലിക്കും. ഒരു ഡോക്ടര്‍ പോലും എന്നോട് നെഗറ്റീവ് ആയിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേര് കൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല'', മമ്മൂട്ടി പറഞ്ഞു.

Advertisement

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലുമായി ഒരുമിക്കുന്നുവെന്നതിന്റെ പേരില്‍ ആരാധകര്‍ കാത്തിരുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടി അസുഖബാധിതനാണെന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മടങ്ങി. ആ സമയം മലയാളികള്‍ ഒന്നാകെ പ്രിയനടന്റെ തിരിച്ച് വരവിന് വേണ്ടി്പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.

ചികിത്സ പൂര്‍ത്തിയാക്കി രോഗമുക്തനായി മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തി വീണ്ടും സജീവമായിരിക്കുകയാണ്. രോഗകാലത്ത് തനിക്ക് മണവും രുചിയും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും നടക്കാനും ആ സമയത്ത് ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും പിന്നീട് മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.