മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ റോഡ് ബ്ലോക്ക് കാരണം വഴിയില്‍ കുടുങ്ങിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ പാണ്ഡ്യന്‍ എന്ന വ്യക്തിയുടെ കഥ കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റോ ജോസഫ് വിശദീകരിച്ചിരുന്നു. ഈ സംഘത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു പാലക്കാട് എംഎല്‍എ രമേശ് പിഷാരടി. അദ്ദേഹം എന്തിന് തമിഴ്‌നാട്ടില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി? അക്കാര്യം പിഷാരടി തന്നെ വിശദീകരിച്ചു.

Advertisement

മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ഒരു ആവശ്യം നടത്തിയെടുക്കാനാണ് രമേശ് പിഷാരടി ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് പോയത്. കാരക്കുടിയില്‍ ആയിരുന്നു ഷൂട്ടിങ്. തിരിച്ചുവരുമ്പോള്‍ ഹൈവേ ബ്ലോക്കായി. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പലതവണ നോക്കിയിട്ടും ഒരേ സ്ഥലത്ത് തന്നെ എത്തുകയായിരുന്നു. ഈ വേളിയിലാണ് പെട്രോള്‍ പമ്പ് കണ്ടതും അവിടെയുണ്ടായിരുന്ന പാണ്ഡ്യന്‍ എന്ന വ്യക്തി വഴി കാണിക്കാന്‍ ബൈക്കില്‍ മുന്നില്‍ സഞ്ചരിച്ചതും എന്ന് രമേശ് പിഷാരടി പറഞ്ഞു.

Advertisement

അടുത്ത ദിവസം ഇക്കാര്യം പാണ്ഡ്യന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല. മമ്മൂട്ടിക്ക് വഴി കാണിച്ചു കൊടുത്തു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ കളിയാക്കും. ഇക്കാര്യം താന്‍ തമാശയ്ക്ക് പറഞ്ഞതാണ്. അപ്പോള്‍ മമ്മൂക്ക പാണ്ഡ്യനോട് നില്‍ക്കാന്‍ പറഞ്ഞു. ചേര്‍ത്തു നിര്‍ത്തി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അയാളുടെ മൊബൈലില്‍ തന്നെ എല്ലാം പകര്‍ത്തി കൊടുത്തു....

പുലര്‍ച്ചെ നാല് മണിയോട് അടുക്കുമ്പോള്‍ ഒരാള്‍ നമുക്ക് വഴി കാണിക്കാന്‍ വേണ്ടി 12 കിലോമീറ്റര്‍ ബൈക്കില്‍ വരിക എന്നൊക്കെ പറഞ്ഞാല്‍ ചെറിയ കാര്യമല്ല. ഇനി കേരളത്തിലേക്ക് ഇതുവഴി പോകാമെന്ന് പറഞ്ഞ് പാണ്ഡ്യന്‍ മടങ്ങാനൊരുങ്ങുകയായിരുന്നു. ആ വേളയിലാണ് ഫോട്ടോ എടുത്തത് എന്നും രമേഷ് പിഷാരടി വിശദീകരിച്ചു.

Advertisement

മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മടങ്ങുകയായിരുന്നു മമ്മൂട്ടിയും സംഘവും. കാരക്കുടിയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തത് കണ്ടത്. ആന്റോ ജോസഫ്, രമേശ് പിഷാരടി, ജോര്‍ജ്, ഡ്രൈവര്‍ ഉണ്ണി എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്.

ഒരു മണിക്കൂറോളം ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്തിട്ടും രക്ഷയില്ലെന്ന് കണ്ട്, തിരികെ കാരക്കുടിയില്‍ റൂമിലേക്ക് പോകാമെന്ന് മമ്മൂട്ടി പറഞ്ഞു. ഈ വേളയിലാണ് പട്ടമംഗലത്ത് പെട്രോള്‍ പമ്പില്‍ വച്ച് പാണ്ഡ്യനെ കണ്ടതും അദ്ദേഹം വഴികാണിച്ചു തന്നതും. പാണ്ഡ്യന്‍ മടങ്ങാന്‍ നേരം എടുത്ത വീഡിയോ പിന്നീട് ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വൈറലായത്.