'വിവാഹമോചനത്തിന് ആരതി ഒപ്പിടില്ല, രവി തിരിച്ച് വരുമെന്ന് കരുതി കാത്തിരിക്കുന്നു', വെളിപ്പെടുത്തി സുജാത

നടന്‍ രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുളള വിവാഹമോചനക്കേസ് കുടുംബ കോടതിയുടെ മുന്നിലാണ്. കേസില്‍ തീരുമാനമാകുന്നത് വരെ മാസം 3 ലക്ഷം രൂപ ആരതിക്കും മക്കള്‍ക്കും രവി നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. 40 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ആരതി കോടതിയെ സമീപിച്ചിരുന്നത്.

Advertisement

എന്നാല്‍ എല്ലാ മാസവും തന്റെ ചെലവിന് വേണ്ടി 40 ലക്ഷം രവി നല്‍കണം എന്നല്ല ആരതി ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി അമ്മയും നിര്‍മ്മാതാവുമായ സുജാത വിജയകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. രവി മോഹന്‍ തന്റെ കുടുംബത്തിന് മേലെ വലിയ കടബാധ്യതകള്‍ ഉണ്ടാക്കി വെച്ചിട്ടാണ് ഇറങ്ങിപ്പോയത് എന്നും വീടിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയെന്നും സുജാത പറയുന്നു.

Advertisement

രവി മോഹന്റെ കുട്ടികള്‍ക്ക് ഭക്ഷണത്തിനും സ്‌കൂള്‍ ഫീസിനും ട്യൂഷനും പോലും കൊടുക്കാന്‍ പണമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരതിയുടെ അമ്മ പറഞ്ഞു. അതുകൊണ്ട് കുട്ടികളുടെ ഫീസും മറ്റ് ചിലവുകളും എല്ലാ മാസവും നല്‍കണമെന്ന് കോടതി രവി മോഹന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന വാര്‍ത്തകളല്ല ശരിയെന്നും സുജാത വിജയകുമാര്‍ വ്യക്തമാക്കി.

കുട്ടികള്‍ അമേരിക്കന്‍ സ്‌കൂളിലാണ് പഠിക്കുന്നത്. 86 ലക്ഷം രൂപയാണ് അവിടെ വാര്‍ഷിക ഫീസ്. രവിയാണ് കുട്ടികളെ അവിടെ ചേര്‍ത്തത്. ആരതിക്ക് 3 ലക്ഷവും മക്കളായ ആരവിനും അയാനും ഓരോ ലക്ഷം വീതവും എല്ലാ മാസവും നല്‍കാനാണ് കോടതി ഉത്തരവ്. മാത്രമല്ല കരാട്ടെ, ചെസ്സ്, ഡാന്‍സ് ക്ലാസ് പോലുളളവയ്ക്കുളള ഫീസും രവി നല്‍കണം.

Advertisement

രവിയെ ആരതി കുട്ടികളെ കാണുന്നതില്‍ നിന്നും തടയുന്നുവെന്നുളള ആരോപണം സുജാത നിഷേധിക്കുന്നു. കഴിഞ്ഞ വര്‍ഷം ആരതിയാണ് അച്ഛന്‍ കുട്ടികളെ വന്ന് കാണണം എന്ന് ആവശ്യപ്പെട്ട് വിസിറ്റേഷന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അവിടെ ചെന്ന് ഹീലറുടെ സാന്നിധ്യത്തില്‍ വേണം കൂടിക്കാഴ്ച എന്ന് നിര്‍ബന്ധം പിടിച്ചത് കാരണമാണ് കുട്ടികള്‍ രവിയെ കാണാന്‍ പോകാതിരുന്നത് എന്നും സുജാത പറയുന്നു. കുട്ടികള്‍ക്ക് അതിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ആരതിക്ക് കുട്ടികളെ അവരുടെ അച്ഛനില്‍ നിന്ന് വേര്‍പിരിക്കണം എന്നില്ല. വിവാഹമോചന ഹര്‍ജിയില്‍ ആരതി ഒപ്പിടില്ലെന്നും രവി തിരിച്ച് വരുമെന്ന് കരുതി കാത്തിരിക്കുകയാണെന്നും സുജാത പറഞ്ഞു.

Advertisement

ഈ മാസം മുതല്‍ നാല് പേര്‍ക്കും ഒരുമിച്ച് കാണാനാകും. അതോടെ ഈ പ്രശ്‌നം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രവിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണവും സുജാത തള്ളി. ഇക്കാലത്ത് അതിലൊക്കെ ആളുകള്‍ വിശ്വസിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. ആരാണ് ദുര്‍മന്ത്രവാദം ചെയ്തത് എന്നത് കഴിഞ്ഞ മാസം അറിഞ്ഞുവെന്നും 15 വര്‍ഷം രക്തം ഛര്‍ദിച്ചാല്‍ ഒരാള്‍ക്ക് ജീവനോടെയിരിക്കാന്‍ സാധിക്കുമോ എന്നും സുജാത വിജയകുമാര്‍ ചോദിച്ചു.