രവി മാസം 40 ലക്ഷം ചെലവിന് തരണമെന്ന് ആരതി, തള്ളി കോടതി, പകരം 3 ലക്ഷം, മക്കളേയും കാണാം, രവിക്ക് ആശ്വാസം

ചെന്നൈ: ഭാര്യ ആരതിയുമായുളള വിവാഹമോചനക്കേസില്‍ നടന്‍ രവി മോഹന് (ജയം രവി) ആശ്വാസം. എല്ലാ മാസവും ചിലവിനായി 40 ലക്ഷം രൂപ രവി മോഹന്‍ നല്‍കണം എന്ന ആരതിയുടെ ആവശ്യം കോടതി തള്ളി. പകരം ഇരുവരുടേയും വിവാഹമോചനക്കേസ് തീരുന്നത് വരെ രവി മോഹന്‍ മാസം 3 ലക്ഷം രൂപ ആരതിക്ക് നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Advertisement

2009ലാണ് രവി മോഹനും ആരതിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. 15 വര്‍ഷത്തെ വിവാഹബന്ധത്തിന് ശേഷം 2024ല്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി രവി മോഹന്‍ പ്രഖ്യാപിച്ചു. ആരതിയും കുടുംബവും തന്നെ മാനസികമായും സാമ്പത്തികമായും ദ്രോഹിക്കുകയാണെന്ന് രവി മോഹന്‍ ആരോപിച്ചിരുന്നു. വിവാഹ മോചനക്കേസ് തീരുന്നത് വരെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും നടന്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement

മക്കളുടെ ഒരു കാര്യവും രവി മോഹന്‍ നോക്കുന്നില്ലെന്ന് ആരതിയും ആരോപിക്കുന്നു. അതിനാല്‍ കേസ് തീരുന്നത് വരെ മക്കളുടേയും തന്റെയും ചിലവിന് വേണ്ടി 40 ലക്ഷം രൂപ മാസം നല്‍കാന്‍ രവി മോഹനോട് നിര്‍ദേശിക്കണം എന്നായിരുന്നു കുടുംബ കോടതിയില്‍ ആരതിയുടെ ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുളള ആവശ്യങ്ങള്‍ക്ക് തനിക്ക് മറ്റൊരു സാമ്പത്തിക പിന്തുണയും ഇല്ലെന്നും ആരതി പറയുന്നു.

തന്റെ ഹര്‍ജി വൈകിക്കുന്നു എന്ന് ആരോപിച്ച് കുടുംബ കോടതിക്ക് എതിരെ ആരതി ഹബൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് കുറച്ച് കൂടി സമയം വേണം എന്ന് രവി മോഹന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കുടുംബ കോടതി ഈ വിഷയത്തില്‍ വേഗത്തില്‍ വിധി പറഞ്ഞത്. രണ്ട് കൂട്ടരുടേയും വാദങ്ങള്‍ കേട്ട ശേഷം 3ലക്ഷം രൂപ മാസം ചിലവിനായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Advertisement

മാത്രമല്ല മക്കളായ അയാനെയും ആരവിനേയും കാണാന്‍ രവി മോഹനെ തടയാന്‍ സാധിക്കില്ലെന്നും കുടുംബ കോടതി വ്യക്തമാക്കി. മക്കളെ കാണാന്‍ ആരതി തന്നെ അനുവദിക്കുന്നില്ലെന്ന് രവി മോഹന്‍ ആരോപിച്ചിരുന്നു. കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് പോലും സെക്യൂരിറ്റി ജീവനക്കാരുടെ സംരക്ഷണത്തിലാണെന്നും കുട്ടികള്‍ക്ക് അപകടം പറ്റിയപ്പോള്‍ പോലും തന്നെ വിവരം അറിയിച്ചില്ലെന്നും രവി മോഹന്‍ ആരോപിച്ചു.