മഞ്ഞണിക്കൊമ്പില്‍ പാടിനടന്നൊരു വാനമ്പാടി..! ജാനകിയമ്മയുടെ പുരസ്‌കാര നേട്ടങ്ങളിലൂടെ

ആന്ധ്രയില്‍ ജനിച്ച എസ് ജാനകി മലയാളത്തില്‍ പാടുമ്പോള്‍ ഉച്ചാരണശുദ്ധി ഇല്ലെന്നോ അര്‍ത്ഥം അറിയാതെ പാടിയെന്നോ ആര്‍ക്കും പറയാന്‍ പറ്റുമായിരുന്നില്ല. ഓരോ വാക്കിന്റെയും ഉച്ചാരണം ചോദിച്ച് മനസ്സിലാക്കി അര്‍ത്ഥം വ്യക്തമായി ബോധ്യപ്പെട്ടാണ് ജാനകി പാടിയത്. അതുകൊണ്ടായിരുന്നു അത്. ആത്മാര്‍ത്ഥതയുടെ ആ സ്വരമാധുരിക്ക് പതിനൊന്ന് തവണയാണ് ജാനകിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയത്.

Advertisement

ആദ്യത്തെ സംസ്ഥാന അവാര്‍ഡ് 1970 ലായിരുന്നു സ്ത്രീ എന്ന ചിത്രത്തിലെ പാട്ടിന്. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ ഒളിച്ചിരുന്നു എന്ന് ജാനകി പാടിയപ്പോള്‍. സം?ഗീതം ദക്ഷിണാമൂര്‍ത്തി. രണ്ടാമത്തെ അവാര്‍ഡ് രണ്ട് കൊല്ലത്തിനിപ്പുറം 1972ല്‍. ബാബുരാജ് സംഗീതം പകര്‍ന്ന ഗാനങ്ങളുമായി ഇറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെ. വീണ്ടും രണ്ട് കൊല്ലത്തെ ഇടവേളക്ക് ശേഷം പുരസ്‌കാരം.

Advertisement

ചന്ദ്രകാന്തം എന്ന സിനിമയില്‍ എം എസ് വിശ്വനാഥന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ച്. ആ നിമിഷത്തെ നിര്‍വൃതിയില്‍ സമ്മാനിച്ച തിളക്കം. രണ്ട് കൊല്ലത്തിന്റെ ഇടവേള എന്ന പതിവ് ആവര്‍ത്തിച്ച് നാലാം പുരസ്‌കാരമെത്തി. ആലിംഗനം എന്ന സിനിമയില്‍ എ ടി ഉമ്മര്‍ സംഗീതം നല്‍കിയ തുഷാരബിന്ദുക്കളെ എന്ന ഗാനമാണ് പുരസ്‌കാരം എത്തിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ അഞ്ചാമത്തെ പുരസ്‌കാരം.

സലീല്‍ ചൗധരി സംഗീതം നല്‍കിയ സന്ധ്യേ കണ്ണീരിതിന്തേ സന്ധ്യേ എന്ന പാട്ട് സൂപ്പര്‍ഹിറ്റായിരുന്നു. ശ്രോതാക്കളുടെ പ്രിയത്തിനൊപ്പം അവാര്‍ഡ് നിര്‍ണയസമിതിയുടെയും പ്രിയം. പിന്നെ വീണ്ടും എത്തി രണ്ട് വര്‍ഷത്തെ ഇടവേള എന്ന പതിവ്. 79ല്‍, എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മൗനമേ എന്ന പാട്ടിലൂടെ അവാര്‍ഡ്. പിന്നെ അങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ് ജാനകി എന്ന ഒരൊറ്റ പേരേ വന്നിട്ടുള്ളു 84വരെയും.

Advertisement

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ചാമരം, അണിയാത്ത വളകള്‍ എന്ന സിനിമകളിലെ എക്കാലത്തെയും ഹിറ്റ് പാട്ടുകള്‍ ജാനകിക്ക് പുരസ്‌കാരവും സമ്മാനിച്ചു. മഞ്ഞണിക്കൊമ്പിലും നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാനും ഒരു മയില്‍പീലിയായി ഞാനും ഇന്നും ഹിറ്റാണ്. യഥാക്രമം ജെറി അല്‍ദേവും എം ജി രാധാകൃഷ്ണും എ ടി ഉമ്മറും സംഗീതം പകര്‍ന്ന ?ഗാനങ്ങള്‍. 81ലും 82ലും 83ലും വിവിധ ചിത്രങ്ങളിലെ വിവിധങ്ങളായ പാട്ടുകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.

84ല്‍ കാണാമറയത്തിലെ ശ്യാം സംഗീതം നല്‍കിയ കസ്തൂരി മാന്‍ കുരുന്നേ എന്ന പാട്ടിലൂടെ പതിനൊന്നാമത്തെ പുരസ്‌കാരം. വിവിധ സംഗീതസംവിധായകരുടെ വിവിധ വിഭാഗങ്ങളില്‍ പെടുത്താവുന്ന പാട്ടുകളിലൂടെ നേടിയ പുരസ്‌കാരങ്ങളാണ് ജാനകിയുടെ അവാര്‍ഡ് പട്ടികയെ വ്യത്യസ്തമാക്കുന്നത്. മലയാളത്തില്‍ പാടി ദേശീയ പുരസ്‌കാരവും കിട്ടിയിട്ടുണ്ട് ജാനകിക്ക്. ഓപ്പോള്‍ എന്ന ചിത്രത്തിലെ ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് എന്ന പാട്ടിന്.

Advertisement

1981ല്‍. എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കിയ പാട്ടിലൂടെ ജാനകിക്ക് കിട്ടിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരമായിരുന്നു അത്. ആദ്യത്തേത് 1977ലായിരുന്നു. 16 വയതിനിലെ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂരപ്പൂവെ എന്ന ഗാനത്തിന്. ഇളയരാജയായിരുന്നു സംഗീതം. മൂന്നാമത്തെ ദേശീയ പുരസ്‌കാരം കിട്ടിയത് മാതൃഭാഷയില്‍ പാടിയ പാട്ടിന്. 1984ലായിരുന്നു അത്.

സിതാര എന്ന സിനിമയിലെ വെണ്ണലോ ഗോദാരി എന്ന പാട്ടിന്. ഇളയരാജ സംഗീതം. നാലാമത്തെ അവാര്‍ഡും ഇളയരാജയുടെ പാട്ട് പാടിതന്നെ. തേവര്‍മകന്‍ എന്ന സിനിമയില്‍ ഇഞ്ചിയിടുപ്പഴകാ എന്ന പാട്ടിന്. 1992ല്‍ പല തരത്തിലുള്ള പാട്ടുകള്‍. കുട്ടിയുടെയും വൃദ്ധയുടെയും പുരുഷന്റെയും വരെ ശബ്ദത്തില്‍ പാടിയിട്ടുള്ള ജാനകിയുടെ പേരിലുള്ളത് പതിനായിരക്കണക്കിന് പാട്ടുകളാണ്.

Advertisement

അതില്‍ ഏറ്റവും പ്രയാസമേറിയത് ഏതായിരുന്നു എന്ന ചോദ്യത്തിന് എക്കാലത്തും ജാനകി പറഞ്ഞിട്ടുള്ളത് ഒരു കന്നട പാട്ടാണ്. ഹേമവതി എന്ന ചിത്രത്തിന് വേണ്ടി എല്‍ വൈദ്യനാഥന്‍ ഈണമിട്ട ശിവ ശിവ എന്നടാ നാലിഗെയെകെ എന്ന പാട്ട്. തോടിയും ആഭോഗിയും ചേര്‍ത്ത് ചിട്ടപ്പെടുത്തിയ രാഗപ്രധാനമായ പാട്ട്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും രാഗവിന്യാസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനോഹരമായി ജാനകി ആവാഹിച്ച് പാടിയ പാട്ട്.

അവാര്‍ഡുകള്‍ അംഗീകാരമാണ് സംശയമില്ല. നേടിയ എണ്ണമറ്റ പുരസ്‌കാരങ്ങളല്ല പക്ഷേ എസ് ജാനകി എന്ന ഗായികയെ നിര്‍ണയിക്കുന്നത് അഥവാ നിര്‍ണയിച്ചത് എന്ന് മാത്രം. ശാരീരം കൊണ്ടും വിനയംകൊണ്ടും നിലപാട് കൊണ്ടും വേറിട്ട് നില്‍ക്കുന്ന, ശ്രോതാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ കിട്ടിയ മഹാഗായികയാണ് അവര്‍.