അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..! പതിറ്റാണ്ടുകളുടെ സ്വരചക്രവര്‍ത്തിനി വിടവാങ്ങുമ്പോള്‍


എസ് ജാനകിയുടെ നിര്യാണത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് അനന്യമായ ശബ്ദത്തിന് ഉടമയായിരുന്ന ഒരു ഗായികയെ ആണ്. നിരവധി തലമുറകള്‍ ഇന്നും ഏറ്റുപാടുന്ന പല പാട്ടുകളും ആദ്യം പിറന്നത് ജാനികയമ്മയുടെ ശബ്ദത്തിലൂടെയായിരുന്നു. 1957 ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചിലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് എത്തുന്നത്.

Advertisement

അതേവര്‍ഷം തന്നെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന മലയാള സിനിമയിലെ ഇരുള്‍ മൂടുകയോ എന്ന പാട്ടുപാടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി, ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജര്‍മന്‍, സിംഹള തുടങ്ങിയ ഭാഷകളിലായി അരലക്ഷത്തോളം പാട്ടുകള്‍ പാടി.

Advertisement

മലയാളത്തില്‍ ഇതിഹാസ സംഗീത സംവിധായകരായ എംബി ശ്രീനിവാസന്‍, കെ രാഘവന്‍, ബിഎ ചിദംബരനാഥ്, ആര്‍കെ ശേഖര്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, സലീല്‍ ചൗധരി, ടി ഉമ്മര്‍, എംഎസ് വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തി, ഇളയരാജ തുടങ്ങിയവരുടെ സംഗീതത്തില്‍ പാട്ടുകള്‍ പാടി. യേശുദാസിനൊപ്പവും ജയചന്ദ്രനൊപ്പവും അക്കാലത്ത് പാടിയ യുഗ്മഗാനങ്ങളെല്ലാം ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി.

ആകെ നാല് തവണയാണ് ജാനകി രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത്. 1976-ല്‍ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. 1980-ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ എന്ന ഗാനത്തിന് രണ്ടാമതായി ദേശീയ പുരസ്‌കാരം ലഭിച്ചു.

Advertisement

1984-ല്‍ തെലുഗു ചിത്രമായ സിതാരയില്‍ വെന്നല്ലോ ഗോദാരി ആനന്ദം എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ തേവര്‍മകനില്‍ ഇഞ്ചി ഇടുപ്പഴകാ എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് പിന്നീട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്. മലയാളത്തില്‍ നിന്ന് 11 തവണയാണ് മികച്ച ഗായികയായി ജാനകി തിരഞ്ഞെടുക്കപ്പെട്ടത്. 1970 ല്‍ ആണ് ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് ജാനകിക്ക് മലയാളത്തില്‍ നിന്ന് ലഭിക്കുന്നത്.

സ്ത്രീ എന്ന സിനിമയിലെ ഇന്നലെ നീയൊരു എന്ന ഗാനത്തിനായിരുന്നു അത്. 1972, 1974, 1976, 1977, 1979, 1980, 1981, 1982, 1983, 1984 എന്നീ വര്‍ഷങ്ങളിലും ജാനകിയായിരുന്നു മലയാളത്തിലെ മികച്ച പിന്നണി ഗായിക. അക്കാലത്ത് ജാനകി-സുശീല-മാധുരി ത്രയങ്ങളായിരുന്നു മലയാള ചലച്ചിത്ര ഗാനരംഗത്തെ അനിഷേധ്യരായ സ്ത്രീശബ്ദങ്ങള്‍. 2005 ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന സിനിമയിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായി ആണ് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ പാടിയ പാട്ട്.

Advertisement

2017 ല്‍ പുറത്തിറങ്ങിയ 10 കല്‍പനകള്‍ എന്ന മലയാള ചിത്രത്തിലെ അമ്മപ്പൂവിനും എന്ന ഗാനമാണ് അവസാനമായി പാടിയ പാട്ട്. തളിരിട്ട കിനാക്കള്‍ തന്‍, വാസന്ത പഞ്ചമി നാളില്‍, സൂര്യകാന്തീ..സൂര്യകാന്തീ, മണിമുകിലെ, കവിളത്ത് കണ്ണീര്‍ കണ്ടു, താമരകുമ്പിളല്ലോ, അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍, എന്‍ പ്രാണ നായകനെ, കണ്ണില്‍ കണ്ണില്‍, താനേ തിരിഞ്ഞും മറിഞ്ഞും, ഇന്നലെ നീയൊരു, മോഹം കൊണ്ടു ഞാന്‍, കിളിയെ കിളിയെ, പൊട്ടിത്തകര്‍ന്ന കിനാവ്, അഞ്ജനക്കണ്ണെഴുതി, കേശാദിപാദി തൊഴുന്നെ, ഒരുവട്ടം കൂടിയെന്‍, സന്ധ്യേ കണ്ണീരിതെന്തേ, ഉണരൂ വേഗം നീ, കൊഞ്ചി.. കരയല്ലേ, നാഥാ നീ വരും, തേനും വയമ്പും തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാളം പാട്ടുകളില്‍ ചിലത്.

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

S Janaki Profile | Here Is All You Need About Prominent Singer S Janaki, Songs, Awards And More