കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കുടുംബസംഗമത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടാണ് സംഘടനയ്ക്കുള്ളിലെ തർക്കങ്ങളുടെ തുടക്കം. പിന്നീട് പുറത്തുവന്ന നടി ലക്ഷ്മിപ്രിയയുടെ വാട്‌സ്ആപ്പ് വോയിസ് നോട്ടുകളും സന്ദേശങ്ങളുമെല്ലാം സംഘടനയ്ക്കുള്ളി> വലിയ വിഴുപ്പലക്കലുകൾക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ ഈ വിവാദങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്ക. 'മൈൽസ്റ്റോൺ മേക്കേഴ്‌സിന്' നൽകിയ അഭിമുഖത്തിലാണ് സംഘടനയ്ക്കുള്ളിൽ നടന്ന കാര്യങ്ങളോട് നടി പ്രതികരിച്ചത്.
പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ
"കുടുംബ സംഗമത്തിൽ തിരുവാതിരകളിക്കും മറ്റൊരു ഡാൻസിനും ഞാൻ ഉണ്ടായിരുന്നു. സജിത ബേട്ടിയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. സജിത ബേട്ടിക്ക് രാധമാരായിട്ടുള്ള ഡാൻസിൽ പ്രാധാന്യം കുറവായിരുന്നു. ആ സമയത്ത് എല്ലാവർക്കും ഡ്രസ്സ് നൽകുന്നത് ലക്ഷ്മിപ്രിയയാണ്. ലക്ഷ്മിപ്രിയ സജിതയ്ക്കും ഡ്രസ്സ് എടുത്തിരുന്നു. കൃത്യസമയത്ത് വരണമെന്നും പറഞ്ഞിരുന്നു. അതിൽ കളിച്ചുകൊണ്ടിരുന്ന രൂപശ്രീ ആ സമയത്ത് വന്ന് ജോയിൻ ചെയ്തു. എന്നാൽ സജിത ബേട്ടി പക്ഷെ വന്നില്ല.
പരിപാടി കഴിഞ്ഞപ്പോൾ ഞാൻ അവരോട് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത്, താൻ ഫാഷൻ ഷോയുടെ അടുത്തായിരുന്നുവെന്നും ഇത് കഴിഞ്ഞല്ലേ ഡാൻസ് എന്ന് വിചാരിച്ച് നിൽക്കുകയായിരുന്നുവെന്നുമാണ്. എന്നാൽ ലക്ഷ്മിപ്രിയയോട് ആരോ പറഞ്ഞത്, സജിതയെ ഡ്രസ്സ് ചെയ്യാൻ വിടാതെ ആരോ മനപ്പൂർവ്വം ബ്ലോക്ക് ചെയ്തു വെച്ചു എന്നാണ്. ലക്ഷ്മിപ്രിയയുടെ പ്രോഗ്രാമിൽ വിടാതെ അവിടെ പിടിച്ചു വെച്ചു എന്ന് വേറെ ആരോ ലക്ഷ്മിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ലക്ഷ്മി ആ വിഷയത്തിൽ ദേഷ്യപ്പെട്ട് സംസാരിച്ചു. ആ വോയിസ് ആണ് ഇപ്പോൾ പുറത്തുവന്നത്. സംഘടനയ്ക്കകത്തെ അവരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിനകത്ത് വന്ന ഒരു വോയിസ് ആണിത്. ഇത് എങ്ങനെയാണ് പുറത്തുവന്നത്? അതല്ലേ ആദ്യം ചോദിക്കേണ്ടത്. ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ പുറത്തറിയാമെങ്കിൽ പിന്നെ ഇങ്ങനെയൊരു ഗ്രൂപ്പിന്റെ ആവശ്യമുണ്ടോ? ലക്ഷ്മി അന്ന് ശപിച്ച് പറഞ്ഞ വാക്കുകൾക്കെതിരെ ഞാൻ സംസാരിച്ചിരുന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞു. അതിനുശേഷം ഞാൻ കേട്ടത്, ലക്ഷ്മി നടി ശ്വേതയുടെ ഫോണിൽ നിന്ന് വിളിച്ച് മാപ്പ് പറഞ്ഞു എന്നാണ്. അതോടെ ആ വിഷയം പരിഹരിക്കപ്പെട്ടുവെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ തുടർന്നും പല പ്രശ്നങ്ങളും അവിടെയുണ്ടായി. മെമ്മറി കാർഡ് വിഷയത്തിലൊന്നും ജനറൽ ബോഡിയിൽ ആർക്കും സംസാരിക്കുകയേ വേണ്ടതില്ലായിരുന്നു. എന്തുകൊണ്ടാണത്? മല്ലിക ചേച്ചിക്കൊക്കെ അന്ന് യോഗത്തിൽ വലിയ സങ്കടം തോന്നി. ഒരു സ്ത്രീയെ ഏഴു മണിക്കൂറോളം ടാർജറ്റ് ചെയ്ത് സംസാരിക്കുകയാണ് എല്ലാവരും ചെയ്തത്. ശ്വേത എന്തൊക്കെ തരണം ചെയ്താണ് അവിടെ നിന്നത്. അവർക്ക് കാര്യങ്ങൾ വിശദീകരിക്കാൻ കുറച്ചു സമയം കൊടുക്കാമെന്ന് തീരുമാനിച്ചുകൂടായിരുന്നോ? ബൈലോ പ്രകാരമാണോ അവിടെ കാര്യങ്ങളൊക്കെ നടക്കുന്നത്? ഞങ്ങൾക്കൊക്കെ 'അമ്മ'യിൽ നിന്നും കൈനീട്ടം തരുന്നുണ്ട്. എന്നാൽ ഞങ്ങൾക്കൊന്നും സംഘടനയുടെ ഇലക്ഷനിൽ മത്സരിക്കാൻ പറ്റില്ല. കൈനീട്ടം വാങ്ങുന്നവർ ഇലക്ഷന് നിൽക്കാൻ പാടില്ലെന്ന് ബൈലോക്കകത്ത് എഴുതി ചേർത്തിട്ടുണ്ട്. ഇപ്പോൾ അവർ പറയുന്നത് എട്ട് വർഷത്തെ പൈസ തിരിച്ചു കൊടുത്താൽ ഇലക്ഷന് നിൽക്കാമെന്നാണ്. അതിനുള്ള സാമ്പത്തിക പ്രാപ്തി എനിക്കില്ല. എനിക്ക് നിൽക്കുകയും വേണ്ട. സംഘടന നന്നായി മുന്നോട്ട് പോകണം എന്ന് മാത്രമേ എനിക്കുള്ളൂ'.