'അമ്മയെ ആണുങ്ങൾ നയിക്കട്ടെ, സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ് ഇപ്പോൾ'; ശ്രീലത നമ്പൂതിരി

മലയാളത്തിലെ സീനിയർ നടിമാരിൽ മുൻനിരയിൽ ഉള്ളയാളാണ് ശ്രീലത നമ്പൂതിരി. നസീർ മുതൽ ജയൻ വരെയുള്ള പ്രതിഭകൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ശ്രീലത നമ്പൂതിരി ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. ഇപ്പോഴിതാ അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയാണ് ശ്രീലത നമ്പൂതിരി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അമ്മയെ ഇനി പുരുഷന്മാർ നയിക്കട്ടെ എന്നാണ് അവർ പറഞ്ഞത്.

Advertisement

ശ്രീലത നമ്പൂതിരിയുടെ വാക്കുകൾ

തെലുങ്കിലും തമിഴിലും ഒക്കെ സംഘടനകൾ ഉണ്ട്. പക്ഷേ നമ്മുടെ ഈ സംഘടനയെ പോലെ മലയാളത്തിലെ അമ്മ സംഘടനയെ പോലെ വേറെയില്ല. കൈനീട്ടം കൊടുക്കുക, കുറേ പ്രായമായ ആൾക്കാർ, ഒരു ജോലി ഇല്ലാത്തവർ ഒക്കെയുണ്ട് ഇതിൽ. അവർക്ക് മാസം ഒരു 5000 രൂപ കൈനീട്ടം കൊടുക്കും. എനിക്കൊക്കെ ഉണ്ട്. ഒരു സീനിയോറിറ്റി വെച്ച്. പിന്നെ അവർക്ക് മരുന്നുകൾ കൊടുക്കുന്നുണ്ട്. 5 ലക്ഷം രൂപ ഇൻഷുറൻസ് ഉണ്ട്. ഇത് എവിടെയാ ഉള്ളത്? ഒരു സംഘടനയിലും ഇല്ല.

Advertisement

ഇന്നസെന്റ് ആണ് അത് ഉണ്ടാക്കിയത്. ഇന്നസെന്റിനെ നമ്മൾ സമ്മതിക്കണം. പിന്നെ നമ്മുടെ മമ്മുക്കായും ലാലും എല്ലാം കൂടെ ചേർന്ന് ഷോയൊക്കെ നടത്തി, ഇതിന് ഫണ്ട് ഉണ്ടാക്കി, ഇതെല്ലാം ഉണ്ടാക്കി 30 വർഷമായി. അതുകൊണ്ട് ഇല്ലാതായാൽ സങ്കടമാണ്. ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്ന പുരുഷ മേധാവിത്വമാണ് ഇവിടെ. പിന്നെ സ്ത്രീകൾ വരട്ടെ എന്നൊക്കെ. ഞാനും വിചാരിച്ചു, നമ്മൾ എല്ലാം കൂടെ ചേർന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു.

ഇത് എന്താണെന്ന് അറിയോ, ഒരു സംഘടന എന്ന് പറയുമ്പോൾ, നമുക്ക് എല്ലാ വർഷവും ഇതുപോലെ നമ്മൾ ഒരു മീറ്റിംഗ് വിളിക്കും. അപ്പൊ നമുക്ക് എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും, നമ്മൾ ആദ്യം മീറ്റിംഗിൽ പറയണം. അവിടെ എല്ലാവരും വരും. എല്ലാവരുടെയും മുമ്പിൽ വെച്ചിട്ട്, നമുക്ക് പറയാം. അതിനാണല്ലോ ഈ മീറ്റിംഗ് വെച്ചിരിക്കുന്നത്. നമ്മുടെ പറയാനുള്ള കാര്യങ്ങളും, അതൊക്കെ പറയാൻ വേണ്ടിയിട്ടും, അതിനാണ് ഈ മീറ്റിംഗ് വെച്ചിരിക്കുന്നത്.

Advertisement

അപ്പൊ നമ്മൾ അത് അവിടെ പ്രസന്റ് ചെയ്യണം. അവിടെ പറഞ്ഞു, ഇതിന് ഒരു ബലം ഇല്ലെങ്കിൽ മാത്രമേ നമ്മൾ ഒരു ചാനലിലോട്ട് പോകാൻ പറ്റൂ. ഇപ്പൊ അങ്ങനെയല്ല. ആദ്യം ചാനലിലാണ്. ആദ്യം ചാനലിൽ വിളിക്കുക. ഞാൻ ജയിച്ചു കേട്ടോ? ചാനലിൽ വന്നാൽ എന്തൊക്കെയാ ഈ പറയുന്നത്? നമുക്കൊരു വ്യക്തിയോട് വൈരാഗ്യം ഉണ്ടെങ്കിൽ, നേരിട്ട് പറഞ്ഞു തീർക്കണം. ഇത് വൃത്തികേട് ഒരുമാതിരി മാർക്കറ്റ് പോലെ.

ആൾക്കാർ നമ്മളോട് ചോദിക്കുകയാണ് നമ്മൾ നടന്നുപോവുമ്പോൾ പോലും ആ അമ്മ തകർന്നു അല്ലേ? ഇത് ചിലർക്ക് എന്താണെന്ന് വെച്ചാൽ, ഇതൊന്ന് പിരിച്ചു വിട്ടു, തകർന്ന് കാണണം. കാരണം ആരൊക്കെയോ മുമ്പ് ഉണ്ടായിരുന്ന ചിലരെ പറഞ്ഞു വിട്ടു. അതുകൊണ്ട് പിന്നെ അവർക്ക് സംഘടനയായിട്ട് ബന്ധമില്ല. പിന്നെ ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ വ്യക്തിപരമായ കാര്യത്തിൽ, ഒരു സംഘടന ഇടപെടും എന്ന് വെച്ചാൽ, എത്ര ഇടപെടാൻ പറ്റും? അതിന് ഒരു പരിധി ഇല്ലേ.

Advertisement

അപ്പൊ അങ്ങനെ ഉള്ളവർക്ക് വൈരാഗ്യം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾക്ക് ഒരു കാര്യം വന്നപ്പോൾ, സംഘടന അതിൽ ഇടപെട്ടില്ലല്ലോ എന്നൊക്കെ അവർ പറയുന്നു. ശരിക്കും ചെയ്യേണ്ട കാര്യം എന്ന് വെച്ചാൽ, നമുക്ക് എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ വിഷമങ്ങൾ എന്താണെങ്കിലും, ആദ്യം ഈ മീറ്റിംഗിൽ പറയണം. എന്നിട്ട് നമ്മൾ ചാനലിലോട്ട് പോകാം. ചാനൽ എന്ന് പറഞ്ഞാൽ, അവർ ഹൈപ്പ് കൂട്ടാൻ വേണ്ടി പലതും പറയും.

അവർ അതിൽ കേറി അങ്ങ് വഷളാക്കി കളയും. അതൊരു ഹൈപ്പ് കിട്ടാൻ വേണ്ടി, റീച്ച് കിട്ടാൻ വേണ്ടിയിട്ട്, എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടക്കുന്നു. ഒരു സംഘടനയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. നല്ലതുണ്ടാകും, ചീത്തയുണ്ടാകും. അതൊക്കെ ചർച്ച ചെയ്യാനാണ് നമ്മൾ മീറ്റിംഗ് വെച്ചിരിക്കുന്നത്. സ്ത്രീപക്ഷക്കാർ വന്നത് അബദ്ധമായി എനിക്ക് തോന്നുന്നു. സ്ത്രീപക്ഷം വേണ്ട. നമുക്ക് പുരുഷപക്ഷം മതി. ഇവിടെ എന്താണെന്ന് അറിയുമോ? ഈ ആവശ്യമില്ലാത്ത കുത്തിത്തിരിപ്പ്, നുണ പറയുക, ഒരു സൈഡ് നിൽക്കുക, ഇതൊക്കെ എന്തിനാ? അതിൽ തന്നെ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ചിലർ.

Advertisement

ഇപ്പോൾ പ്രസിഡന്റ് പറയുന്നതൊന്നും കേൾക്കൂല. പണ്ട് ഇന്നസെന്റ് ഉള്ള സമയത്തൊക്കെ എങ്ങനെയാണെന്ന് വെച്ചാൽ, മമ്മൂക്ക ആയാലും മോഹൻലാൽ ആയാലും, ഒരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഇവിടുന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അപ്പൊ ഇന്നസെന്റ് പറയും, ഇരിക്കടാ അവിടെ എന്ന്. അങ്ങനെ ശ്വേതാ മേനോൻ ഇരിക്കടാ അവിടെ എന്ന് പറഞ്ഞാൽ, ഇരിക്കുമോ? ഞാൻ പറഞ്ഞാൽ, ഇരിക്കുമോ? ഇല്ല.

അപ്പൊ അതിനു പറ്റിയത് ആണുങ്ങളാണ്. ആണുങ്ങൾ തന്നെ നയിച്ച് കൊണ്ടുപോകട്ടെ. പക്ഷേ സംഘടനയെ പിരിച്ചു വിടരുത്. അത് വിഷമമാണ്. കാരണം നമ്മൾ എന്താണെന്ന് വെച്ചാൽ, വർഷത്തിൽ ഒരിക്കൽ നമുക്ക് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റുന്നത് അവിടെയാണ്. ഒരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ അമ്മ ചെയ്യുന്നുണ്ട്.