മലയാള സിനിമയിലെ മുതിർന്ന അഭിനേത്രികളിൽ ഒരാളാണ് മല്ലിക സുകുമാരൻ. മകളായ പൃഥ്വിരാജും ഇന്ദ്രജിത്തും വലിയ താരങ്ങൾ ആയെങ്കിലും ആരെയും ഭയക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക സുകുമാരൻ.
മല്ലിക സുകുമാരന്റെ വാക്കുകൾ
അമ്മ സംഘടനയുടെ മാത്രം അല്ല, രാഷ്ട്രീയത്തിലും ഈ ഗ്രൂപ്പിസം എന്ന് പറയുന്നതോ, അല്ലെങ്കിൽ ഈ പക്ഷപാതപരമായിട്ടുള്ള നിലപാടുകൾ എടുക്കുന്നതോ ഒക്കെ അധികവും അടുത്ത കാലത്താണ്. പണ്ടൊന്നും ഇങ്ങനെയൊന്നും ഇല്ലല്ലോ. ഞാൻ പറഞ്ഞിട്ടുണ്ട് പല ഇന്റർവ്യൂവിലും, മാൽക്ക, നസീർ സാർ ഉണ്ടാക്കിയതാ, അവിടെ സാറിന്റെ വീട്ടിൽ എല്ലാവരും കൂടുന്നു, സന്തോഷമായിട്ട് ചിരിക്കുന്നു നമുക്ക് ഇങ്ങനെ ചെയ്യാം എന്നൊക്കെ സാർ പറയുന്നു. എല്ലാവരും അനുസരിക്കുന്നു, ഗുരുസ്ഥാനീയനായിട്ട് പുതിയ ആൾക്കാർ ഒക്കെ കാണുന്നത് അദ്ദേഹത്തെ.
അതുപോലെ ഇവിടെ ഞങ്ങളും മമ്മൂട്ടി ആയാലും, മോഹൻലാൽ ആയാലും, അതുപോലെ മധു സാർ ഒക്കെ ഇരുന്ന സംഘടനയാണ് ഇത്. അപ്പോൾ നമ്മൾ അവരിൽ കൂടെ ഒക്കെയാണ് ഈ സംഘടന വളരുന്നത് കണ്ടത്. പിന്നെ വന്ന് ഈ വലിയ ഭാരവാഹിത്വംഏറ്റവർ എല്ലാം തന്നെ കുറച്ചൊരു പേഴ്‌സണൽ നേട്ടങ്ങളും കൂടെ അതിൽ ലിങ്ക് ചെയ്യാൻ തുടങ്ങി. അതൊരു സത്യമാണ്. ഒരാൾക്കും നിഷേധിക്കാൻ ഒക്കത്തില്ല, കാരണം പലരും നിഷേധിക്കാം, എന്നോട് നിഷേധിക്കാൻ ഒക്കത്തില്ല. ഈ പറയുന്ന ആൾക്കാരെയൊക്കെ എനിക്ക് നേരിട്ട് അറിയാവുന്ന ഒരുപാട് ആൾക്കാരുണ്ട്. അപ്പോൾ അങ്ങനെ വരുമ്പോഴത്തേക്കും അങ്ങോട്ടും ഇങ്ങോട്ടും പക്ഷം ചേർന്ന് നിന്നു. ഭയങ്കരമായിട്ട് ഇവിടെ കിടന്ന് ബഹളം വെച്ചു, അതിനകത്ത് ഒരു ഗ്രൂപ്പ് തുടങ്ങി, സ്ത്രീകൾക്ക് മാത്രമായിട്ട്. ഞാൻ ഇപ്പോൾ അതിൽ നിന്ന് ഇറങ്ങി. കാരണം അവിടെയും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആരോ പറഞ്ഞിട്ടുണ്ട്, നാല് പെണ്ണുങ്ങൾ ചേർന്നാൽ ഒരിക്കലും ചേരുവില്ല എന്നൊക്കെ നമുക്ക് ചീത്തപ്പേരുണ്ട്. ഇല്ലെന്നൊന്നും പറയുന്നില്ല. അതൊരു ശരിയല്ലായ്മയുണ്ട്. കാരണം സത്യം പറയുക, ഒരു സ്ത്രീ ആറേഴ് മണിക്കൂർ ഇരുന്ന് എന്തൊക്കെയോ പറഞ്ഞു, ശരിയാണ്. പക്ഷേ ഞാൻ ഇന്നും പറയുന്നത്, ശ്വേതക്ക് പറ്റിയ തെറ്റ് എന്ന് പറഞ്ഞാൽ, ശ്വേതയോട് സംസാരിക്കാൻ പറയുമ്പോൾ, ഇത് ഞാൻ അല്ല പറയേണ്ടത്, ഇത് സെക്രട്ടറി പറയണം എന്ന് പറഞ്ഞാൽ തീരുമായിരുന്നു. സെക്രട്ടറി അവിടെ മിണ്ടാതിരുന്നു. കുക്കു പരമേശ്വരൻ. പിന്നെ എനിക്ക് വല്ലതും പറയാൻ പറ്റുമോ? പണ്ടേ ലൂസ് ടോക്കർ ആണെന്ന് പറഞ്ഞത് കുക്കു പരമേശ്വരനാണ്. അതുകൊണ്ട് ഞാൻ മിണ്ടിയില്ല. പിന്നെ ഒരു വിഭാഗം ആൾക്കാർ സൈഡിൽ നിന്നിട്ട് ഇങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്, അങ്ങനെ ഇങ്ങനെ, മറ്റേ മറിച്ചതൊക്കെ. അത് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ, മലയാള സിനിമ ഉണ്ടാക്കിയെടുത്ത മഹതികൾ ആണെന്ന് പറഞ്ഞ്, ഓരോരുത്തരുടെയും ഒക്കെ വാചക കസർത്തുകൾ നാല് മൈക്കിന്റെ മുമ്പിൽ. എന്തിനാണ് ഇതൊക്കെ? ഞാൻ ചോദിക്കട്ടെ, ഇന്ന് അവർ ഈ വീട്ടിൽ, അവരുടെ വീട്ടിൽ ഇരുന്ന് ആലോചിക്കണം, ഈ വാചകങ്ങൾ കൊണ്ട് അവർ എന്ത് നേടി? ഇവർ ഇത്രയൊക്കെ പറഞ്ഞ സ്ത്രീകൾ കാരണം, അമ്മ ഇവിടെ വളർന്നോ? അല്ലെങ്കിൽ അമ്മയ്ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കിയോ? ഞാൻ അതെല്ലാം കേട്ടതാ. ആ വീഡിയോ, ആ ഫോണിൽ കാണിച്ചതൊക്കെ. ആ ബിജെപി നേതാവ് പറഞ്ഞത്, ഇന്ന ആളുമായിട്ടൊക്കെ വളരെ നല്ല ബന്ധം പുലർത്തുന്ന ഒരു കുടുംബമാണ്, നിങ്ങളുടെ പ്രസിഡന്റ്. ഒന്ന് പറയുകയാണെങ്കിൽ, ഒരുപാട് ചാരിറ്റി ഒക്കെ അദ്ദേഹം ചെയ്യുന്നുണ്ടല്ലോ. പത്തോ പതിനഞ്ചോ കോടി വാങ്ങിച്ച്, അമ്മയുടെ പേർക്ക് ഒരു എഫ്‌ഡി ഇട്ടു കഴിഞ്ഞാൽ, അതുപോലെ നിങ്ങൾക്ക് പെൻഷൻ കൊടുക്കാൻ അടക്കം എന്നുള്ള ഒരു നല്ല അർത്ഥത്തിലാണ്. അല്ലാതെ കൈക്കൂലി എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അതിനെ ഇവിടെ വളച്ചൊടിച്ച് ഓരോ വാർത്തകൾ. എന്താണെന്നും, കമ്മീഷനും എന്താണെന്ന് അറിയാൻ വയ്യാത്ത ആൾക്കാരല്ലേ എല്ലാവരും. അപ്പോൾ ഞാൻ പിന്നെ അതൊക്കെ പറയാത്തത് എന്താണെന്ന് വെച്ചാൽ, നമുക്ക് എന്ത് കാര്യം, എനിക്കങ്ങ് മതിയായി. സത്യം പറഞ്ഞാൽ, എപ്പോഴും ഇങ്ങനെ ഒറ്റപ്പെടുത്തി ടാർഗറ്റ് ചെയ്‌ത്, ആർക്കോ വേണ്ടി സംസാരിക്കുന്ന ഒരു സംഘടനയായിട്ട്, അമ്മ മാറുമെന്ന് തോന്നുന്നു. മണിയൻ പിള്ളക്കോ, സുരേഷ് ഗോപിക്കോ ഒക്കെ അറിയാം ഈ സംഘടന ഉണ്ടായതിന്റെ കഷ്‌ടപ്പാട്. അവരൊക്കെ ഒരുപാട് കഷ്‌ടപ്പെട്ടൊക്കെ തുടങ്ങിയതാണ്. സുരേഷ് ഗോപി എവിടെയായിരുന്നു ഇത്രയും കാലം? അപ്പൊ ആ സുരേഷ് ഗോപിയെ ഓടിച്ചില്ലേ? ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ കണക്കും പറഞ്ഞു. ഇപ്പോൾ വന്നപ്പോൾ ഭയങ്കര സ്വീകരണം. അതുപോലെ സുരേഷ് ഗോപി അത്ര മണ്ടനൊന്നുമല്ല. പുള്ളിക്ക് അറിയാം എന്താ ഇപ്പോഴത്തെ സ്വീകരണത്തിന്റെ കാര്യങ്ങൾ എന്നൊക്കെ. ഇത്രയൊക്കെ ജനങ്ങളുടെ ഇടയിൽ ഒരു ജനനായകനായിട്ട് വളർന്നു വരുന്ന സുരേഷ്, സംഘടനയിൽ ഉള്ളത് ഒരു ബലം തന്നെയാണ്. അതുപോലെയാണ് എല്ലാവരും. പക്ഷേ സിനിമാ സംഘടനയും, രാഷ്ട്രീയവും, ഈ പക്ഷപാതപരമായ നിലപാടുകളും, ഇതൊന്നും ഒത്തുപോകത്തില്ല. കലാകാരൻ, കലാകാരനായിട്ട് അവിടെ നിൽക്കുക.