അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ കൊല്ലം തുളസി. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരിക്കൽ മോഹൻലാലിനെതിരെ പോലും ചില പരാമർശങ്ങൾ ഉണ്ടായിരുന്നെന്നും, അമ്മയെ രക്ഷിക്കാൻ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ വരണമെന്നും കൊല്ലം തുളസി പറഞ്ഞു.
കൊല്ലം തുളസിയുടെ വാക്കുകൾ
ജിഹാദ് എന്ന വാക്കിനെ കുറിച്ച് ഈ വിഷയം വന്നപ്പോൾ, ഞാൻ മതപണ്ഡിതന്മാരോടും എന്റെ മുസ്ലിം സഹോദരങ്ങളോടും അറിവുള്ള പലരോടും ചോദിച്ചു. എന്താണ് ജിഹാദ്? ജിഹാദ് എന്താണ്? അപ്പോൾ ഞാൻ മനസ്സിലാക്കിയത്, ഈ ജിഹാദ് എന്ന് പറയുന്നത് ഒരു അറബിക് വാക്കാണ്. ജഹദ് എന്ന് പറയുന്നതിൽ നിന്നാണ് ഇത് ഉണ്ടായത്.
നല്ലതിനുവേണ്ടി പോരാടുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് ഏത് വഴിയിലൂടെയായാലും, ഏത് വിഷയമായാലും ചിലപ്പോൾ പണത്തിനുവേണ്ടിയോ, ഒരു കാര്യത്തിനുവേണ്ടിയോ, മതത്തിനുവേണ്ടിയോ, നഗരത്തിന്റെ ക്ഷേമത്തിനുവേണ്ടിയോ , എന്ത് ലക്ഷ്യത്തിനുവേണ്ടിയായാലും. അതിനുവേണ്ടി പോരാടുന്നവരെല്ലാം തീവ്രവാദത്തിനുവേണ്ടി പോരാടുന്നവരല്ല, കൊല്ലുന്നതിനുവേണ്ടിയുമല്ല. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയ ഒരാളാണ്. അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു? ക്ഷമിക്കുക, സഹകരിക്കുക, പോരാടുക. പോരാടുക എന്നതിന്റെ അർത്ഥം വാളെടുത്ത് വെട്ടുക എന്നല്ലല്ലോ പറയുന്നത്. പക്ഷേ ഇവിടെ, ഞാൻ മനസ്സിലാക്കിയതനുസരിച്ച്, ജിഹാദി എന്ന വാക്ക് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്, ഈ ടിനി ടോം എന്ന് പറയുന്ന ചെറുപ്പക്കാരനും അവരൊക്കെ ഒരു ടീമായി നിന്നിരുന്നവർ ആയിരുന്നു എന്നതാണ്. ടിനി ടോമും അൻസിബയും നീന കുറുപ്പും, പിന്നെ ലക്ഷ്‌മി പ്രിയയും ഇവരെല്ലാം ഒരു ടീമാണ്. അവർ ഒന്നിച്ചു നിന്ന ആളുകളാണ്. അപ്പോൾ ജിഹാദി എന്നൊരു വാക്ക് പറഞ്ഞതായിട്ടാണ് ആരോപണം വന്നത്. പക്ഷേ അതിന് തെളിവില്ല. നീന കുറുപ്പ് അത് കേട്ടതായിട്ടാണ് ഒരു ആരോപണം വന്നത്. അൻസിബ ഒരു വലിയ മതപണ്ഡിതയൊന്നുമല്ല, പക്ഷേ അവർ അതിന്റെ അർത്ഥം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. അവരെ "ജിഹാദി" എന്ന് വിളിച്ചപ്പോൾ, മതം മാറ്റത്തിനുവേണ്ടി തീവ്രമായി പ്രവർത്തിക്കുന്ന ഒരാളാണ് എന്ന രീതിയിലാണ് അവർ തെറ്റിദ്ധരിച്ചത്. ഞാൻ ആർക്കുവേണ്ടിയും വാദിക്കുകയല്ല. അൻസിബ നമ്മുടെ അമ്മയിലെ ഒരു അംഗമാണ്. എക്‌സിക്യൂട്ടീവ് മെമ്പറാണ്. ജോയിന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ കാലങ്ങളിൽ ഏറ്റെടുത്തിരുന്ന ചുമതലകളെല്ലാം അന്തസ്സോടെ ചെയ്ത ഒരു കുട്ടിയാണ്. ഞാൻ വെറുതെ പറയുന്നതല്ല. ഇപ്പോൾ നമ്മുടെ മെഡിസിൻ വിഭാഗത്തിന്റെ കാര്യത്തിലും വളരെ കൃത്യമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അവർ. എല്ലാവർക്കും ഇഷ്‌ടമുള്ള ഒരു കുട്ടിയാണ്. ടിനി ടോമും ഇവരും എല്ലാം ഒരു ടീമായിരുന്നു. പക്ഷേ ഇവിടെ സംഭവിച്ചത്, ജിഹാദി എന്നൊരു വാക്ക് ഉപയോഗിച്ചതാണ്. അതിന്റെ അർത്ഥം എന്റെ കാഴ്‌ചപ്പാടിൽ ഇങ്ങനെയാണ്: അൻസിബ ഇതിനോട് കൂറ് കാണിച്ചല്ലോ. തന്നെ ഏൽപ്പിച്ച ജോലിയോട് ആത്മാർത്ഥത കാണിച്ച്, അത് വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച ഒരാളെ ജിഹാദി എന്ന് വിളിക്കാം. ശ്വേതാ മേനോൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒറ്റപ്പെട്ടുപോയി. ആ കുട്ടി പലവട്ടം ചോദിച്ചിട്ടുണ്ട്: ഞങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അറിവില്ലായ്‌മ കൊണ്ടും ഞങ്ങളുടെ ഭാഗത്ത് ചില വീഴ്‌ചകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ മുൻപത്തെ കണക്കുകൾ ലഭിക്കാത്തതുകൊണ്ടാണ് ഞങ്ങളുടെ കണക്ക് അവതരിപ്പിക്കാൻ കഴിയാത്തത്. നിങ്ങൾ ഞങ്ങൾക്ക് 45 ദിവസം തരൂ. നിങ്ങളുടെ സഹോദരിമാരല്ലേ ഞങ്ങൾ? സ്ത്രീകളല്ലേ? അപ്പോൾ ഞങ്ങൾക്ക് പരിഗണന തരൂ. 45 ദിവസം തരൂ. ഞങ്ങൾ എല്ലാം കൃത്യമായി നൽകി തീർക്കാം. എന്ന് പറയുമ്പോഴൊന്നും അതിന് വിട്ടുവീഴ്‌ച നൽകാതിരിക്കുന്നത് എന്തിനാണ്? ഇവർ ഇറങ്ങിപ്പോകണം എന്ന് പറഞ്ഞ് വാശിപിടിക്കുന്നത് എന്തിനാണ്? അവിടെയാണ് തെറ്റ് സംഭവിക്കുന്നത്. അവിടെയാണ് സംശയിക്കേണ്ടതും. അത് കുറച്ചുപേർ മാത്രമാണ് ചെയ്യുന്നത്. ഞാൻ ഒരിക്കലും പ്രതിപക്ഷിക്കാതെ ചില ശബ്‌ദങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇന്നലെ വന്ന ആളുകളൊക്കെ കയറി വളരെ ശക്തമായി ഒച്ചയിട്ടു. അതൊക്കെ ഒരു കോക്കസിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കുന്നത്. ഒരുപാട് മീഡിയക്കാർ എന്നെ വിളിച്ചു. ഞാൻ പറഞ്ഞു, ഞാൻ പ്രതികരിക്കുന്നില്ല. കാരണം, അങ്ങനെ പ്രതികരിച്ചാൽ ചെറിയൊരു വിഷയം വലിയൊരു വിഷയമായി മാറിപ്പോകും. എന്റെ അഭിപ്രായം പറയുകയാണെങ്കിൽ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ഇതിനകത്ത് ഇടപെടുന്നത് നന്നായിരിക്കും.അവരെ വിളിക്കണം. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലുള്ള ആളുകളെ വിളിക്കണം. ഈ അമ്മ"യെ രക്ഷിക്കണം, അമ്മയുടെ അംഗങ്ങളെ രക്ഷിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. മോഹൻലാലിനെ വിളിക്കൂ, അമ്മയെ രക്ഷിക്കൂ. മമ്മൂട്ടിയെ വിളിക്കൂ, അംഗങ്ങളെ രക്ഷിക്കൂ. സുരേഷ് ഗോപിയെ വിളിക്കൂ, ഞങ്ങളെ സഹായിക്കൂ. കാരണം, അവർ അവരുടെ ഭാഗത്ത് ഇതുവരെ ഒരു വീഴ്‌ചയും വരുത്തിയിട്ടില്ലല്ലോ. മോഹൻലാൽ എന്ന് പറയുമ്പോൾ, അദ്ദേഹം ഒരു വലിയ നടനാണ്, മഹാനായ നടനാണ്, നല്ല മനസ്സാക്ഷിയുള്ള ഒരു നടനാണ്. അദ്ദേഹത്തെക്കുറിച്ചുപോലും ചില പരാമർശങ്ങൾ ഒരിക്കൽ ഉണ്ടായിട്ടുണ്ട്. അപ്പോഴും മോഹൻലാൽ പറഞ്ഞത്: നിങ്ങൾ പൊതുയോഗം തീരുമാനിക്കുക. പൊതുയോഗം തന്നെ തീരുമാനിക്കണം എന്നായിരുന്നു. പിന്നീട് അത് വന്നപ്പോൾ, അദ്ദേഹത്തിന്റെ കാരണത്താലാണ് കാര്യങ്ങൾ അങ്ങനെ ആയതെന്ന് പറഞ്ഞ് ഒരു വിഷമം ഉണ്ടായപ്പോഴാണ്, അത്തരക്കാരോട് മാറിനിൽക്കുകയാണെന്നും ഒരു ഇലക്ഷനിൽ നിൽക്കുന്നില്ലെന്നും പറഞ്ഞത്. അപ്പോൾ ഇവിടെ ഒരു അവസരം ഉണ്ടാവുകയായിരുന്നു. അധികാരത്തിനുവേണ്ടി, പിന്നെ മറ്റ് സ്ത്രീ വിഭാഗങ്ങളിലുള്ളവരും എല്ലാം ഒന്നിക്കാൻ തുടങ്ങി. ഇത് നിസ രമായ കാര്യമല്ല. ഒരു സംഘടന മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ അതിന് ഒരു അധീന ശക്തിയും ഒരു കമാൻഡിങ് പവറും വേണം. അത് ഒരിക്കലും ഇവർക്കില്ല.