'മോഹൻലാലിൻ്റെ വില കളഞ്ഞോ വിസ്മയ? വേട്ടയാടുന്നവർ അറിയാൻ, വിജയിയുടെ കാര്യം മറക്കേണ്ട';ആലപ്പി അഷ്റഫ്

രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രതികരണമാണ് നടിയും മോഹൻലാലിൻ്റെ മകളുമായ വിസ്മയ. സമാധാനമായി ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുന്നത് ഏതുതരം ജനാധിപത്യമാണെന്നായിരുന്നു വിസ്മയ തുറന്നടിച്ചത്. അതേസമയം പ്രതികരണത്തിന് പിന്നാലെ വിസ്മയക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. നടിയുടേത് പിആർ സ്റ്റണ്ടാണെന്നൊക്കെയുള്ള തരത്തിലുള്ള ആക്ഷേപവും ചിലർ ഉയർത്തി. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ വിസ്മയയെ പിന്തുണച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

Advertisement

'ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് മലയാള സിനിമയിലെ യുവതാരങ്ങൾ ഉൾപ്പെടെയുള്ള വിവിധ തുറകളിലുള്ള സെലിബ്രിറ്റികളും സാധാരണക്കാരും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇവരിൽ പലരും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിച്ചേരുകയും ചെയ്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മോഹൻലാലിന്റെ മകൾ വിസ്മയയുടെ പ്രതിഷേധക്കുറിപ്പായിരുന്നു. വിസ്മയ ചോദിക്കുന്നു സമാധാനമായി ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുന്നത് ഏതുതരം ജനാധിപത്യമാണെന്ന്. സ്വന്തം പൗരന്മാർ ശബ്ദം ഉയർത്തുമ്പോൾ ചർച്ചയ്ക്ക് പകരം അടിച്ചമർത്തലും ബലപ്രയോഗവുമാണോ ജനാധിപത്യം നൽകുന്ന മറുപടിയെന്ന്.

Advertisement

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിലയുറപ്പിച്ചിട്ടുള്ള തന്റെ പിതാവ് പോലും ഭരണകൂടത്തിന്റെ നേരെ ചോദിക്കാൻ ഭയക്കുന്ന ചോദ്യമാണ് മകൾ വിസ്മയ തന്റെ ഇടത്തോടുകൂടി ധൈര്യപൂർവ്വം ചോദിച്ചത്. ഇന്നലെവരെ വിസ്മയ ഒരു മഹാനടന്റെ മകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇന്നവർ സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. വിസ്മയ നായികയായി അഭിനയിച്ചതും ഉടൻ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നതുമായ പടത്തിന് ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്ക ലെവലേശമില്ലാതെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇവിടെയാണ് പുതുതലമുറയുടെ വീര്യവും ആർജ്ജവും ധീരതയും ഒക്കെ നാം കാണേണ്ടത്.

ഇവിടെ വിസ്മയ പറഞ്ഞത് റിയാലിറ്റി ആണ്. അല്ലാതെ പാട്ട കൊട്ടിയാൽ വൈറസ് ചാകും എന്നതുപോലെയുള്ള ബുദ്ധിശൂന്യമായ മിഥ്യാധാരണയല്ല. തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ വിസ്മയിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ബുള്ളിങ് ആണ് നടക്കുന്നത് .ലാലേട്ടന്റെ വിലകളഞ്ഞ മകൾ എന്നാണ് ചിലരുടെ ആക്ഷേപം. പഹൽഗാം ആക്രമണം നടന്നപ്പോൾ നീ എവിടെയായിരുന്നുവെന്ന് മറ്റു ചിലർ ഭീഷണി ഉയർത്തുന്നു. പൃഥ്വിയുടെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതിയെന്ന് വേറൊരുത്തൻ പറയുന്നു. നിന്റെ തുടക്കം ഞങ്ങൾ ഒടുക്കമാക്കി മാറ്റുമെന്ന് സിനിമാരംഗത്തു നിന്നും ഒഴിവാക്കി നിർത്തുമെന്ന് പരോക്ഷമായി പറഞ്ഞതാണ് അവൻ .ഇങ്ങനെയുള്ള പേടിയൊന്നും വിസ്മയക്ക് ഉണ്ടെന്ന് ആരും കരുതേണ്ട. ഇതുപോലെ ശക്തമായി പ്രതികരിച്ചും പ്രവർത്തിച്ചും അഭിപ്രായം പറഞ്ഞും ഒക്കെ വന്ന ഒരാളാണ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി പദം അലങ്കരിക്കുന്നതെന്ന് ഓർക്കുക.

Advertisement

വിസ്മയയുടെ ഈ അഭിപ്രായത്തെ നിശിതമായി വിമർശിക്കാനോ എതിർക്കുവാനോ തന്റേടം ഇല്ലാത്തതുകൊണ്ട് മേജർ രവി പറയുന്നു ആ കുട്ടിക്ക് അറിവില്ലാത്തതുകൊണ്ട് പറഞ്ഞതാണെന്ന്. വിസ്മയ വിയറ്റ്നാമിലാണ് പഠിച്ചത് ആ കുട്ടിക്ക് രാഷ്ട്രീയം ഒന്നും അറിയില്ലെന്ന്. ഇവിടെ സ്വാതന്ത്ര്യസമരം നടത്തിയിട്ടുള്ള മഹാത്മാഗാന്ധിയും നെഹ്റുവും ഒക്കെ വിദേശത്ത് പഠിച്ചവരാണെന്നുള്ള വിവരം മേജർ രവിക്ക് അറിയില്ലേ. മേജർ രവി കുഞ്ഞിനാളിൽ കണ്ട പെൺകുട്ടിയല്ല വിസ്മയ. അവർ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ഒക്കെ വളർന്നു കഴിഞ്ഞു. ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാണ് ഇന്നവർ .പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും പറയേണ്ടാത്തത് പറയാതിരിക്കുവാനുമുള്ള തിരിച്ചറിവും വിവേകവും ഇന്ന് വിസ്മയക്ക് ഉണ്ടെന്ന് മനസ്സിലാക്കുക.

Advertisement

മേജർ രവി പറയുന്നു സിനിമയിൽ പണിയില്ലാത്തവരാണ് ഡൽഹിയിൽ നടക്കുന്ന നരനായാട്ടിനെതിരെ പ്രതികരിച്ചതെന്ന്. മമ്മൂട്ടിയും ടൊവീനോയും ദുൽക്കറും ജോജു ജോർജും കുഞ്ചാക്ക ബോബനും മഞ്ജു വാര്യരും പാർവ്വതി തിരോത്തും ആസിഫ് അലിയും ഒക്കെ ഒരു പണിയുമില്ലാത്തവരാണെന്നാണോ മേജർ രവി കരുതിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന അനീതികൾ മനസ്സിലാക്കാതെ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്നതുകൊണ്ടാണ് താങ്കൾക്ക് ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്. പ്രതിഷേധക്കാരോട് ചെയ്ത ക്രൂരതയെ ചോദ്യം ചെയ്തുകൊണ്ട് ടൊവീനോ പറഞ്ഞത് ഒരു രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നൊലിക്കുന്നതെന്നാ. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത് അവർ സ്വത്ത് നശിപ്പിച്ചോ അവർ അക്രമത്തിൽ ഏർപ്പെട്ടോ ഈ ക്രൂരത നേരിടാൻ അവർ എന്താണ് ചെയ്തത് എന്നാണ്.

Advertisement

ടൊവിനോയുടെ ഈ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിലപാടിനെതിരെ ഒരു വിഭാഗം ആൾക്കാർ അദ്ദേഹത്തിൻറെ വീടിന്റെ മുൻപിൽ ഭീഷണി മുഴക്കി മുദ്രാവാക്യവുമായി എത്തി. എന്നാൽ ഇതുപോലെതന്നെ സമരക്കാരെ അനുകൂലിച്ചുകൊണ്ടും കേന്ദ്രസർക്കാരിന്റെ വിമർശിച്ചുകൊണ്ടും എത്തിയ കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ വീട്ടിലേക്കോ സുരേഷ് ഗോപിയുടെ മകൻ മാധവ സുരേഷിന്റെ വീട്ടിലേക്കോ ഒരാള് പോലും അവർക്ക് നേരെ ഭീഷണി മുദ്രാവാക്യവും മുഴക്കി എത്തിയില്ല.

ഇനി ആ കുട്ടികളും വിവരമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് മേജർ രവി പറയുമോ എന്ന് എനിക്കറിയില്ല. കൃഷ്ണകുമാർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി എന്റെ കുട്ടികൾ തെറ്റ് ചെയ്താലും ഞാൻ അവരോടൊപ്പം നിൽക്കുമെന്ന് .എന്നാൽ ഇപ്പോൾ അഹാന ശരി പറഞ്ഞപ്പോൾ തെറ്റ് ചൂണ്ടി കാണിച്ചപ്പോൾ അവളോടൊപ്പം കൃഷ്ണകുമാർ നിൽക്കുന്നില്ല. അതിപ്പോഴാണ് ഓർമ്മ വരുന്നത് ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് കൃഷ്ണകുമാർ .എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം കിട്ടിയതിന് പ്രത്യുപകാരമായി പറയുന്നത് കാശ്മീരിലെ കല്ലേറി നിർത്തിയിട്ടുണ്ട് പിന്നെയല്ലേ ഡൽഹി എന്ന്. ഇവിടെ കൃഷ്ണകുമാർ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്, ഡൽഹിയിൽ കല്ലെറിഞ്ഞത് പോലീസും അവരുടെ ഗുണ്ടകളും ചേർന്നാണ്. കല്ലുനിറച്ച ലോറിയുമായി വന്ന സമരക്കാരെ എറിയുന്നത് കണ്ടു എന്ന് ഡൽഹിയിലെ സമരമുഖത്തു നിന്നും എത്തിയ രഞ്ജിനി ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏറുകൊണ്ടവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Advertisement

സമരമുഖത്ത് കണ്ട സങ്കടകാഴ്ചകൾ വിവരിച്ച രഞ്ജിനി ഹരിദാസിന് നേരെ ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പരിഹാസരൂപേണ പറഞ്ഞത് അവർക്കിവിടെ പരിപാടി ഇല്ലാത്തതുകൊണ്ട് പണവും വാങ്ങിക്കൊണ്ട് പരിപാടി അവതരിപ്പിക്കാൻ പോയതാണെന്നാണ്. ഇത് കേട്ട രഞ്ജിനിയുടെ മറുപടി ഉടൻ തന്നെ എത്തി, എന്താണ് അയാളുടെ പേര് ഞാൻ കേട്ടിട്ടു പോലുമില്ല. ഞാൻ തീയിൽ കുരുത്തതാണെന്ന്.

ഇതിനിടെ സന്തോഷ് പണ്ഡിറ്റ് പറയുന്നു അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത താരങ്ങളാണ് നീറ്റ് പ്രശ്നം പരിഹരിക്കേണ്ടത് ഇങ്ങനെയല്ല എന്ന് പറയുന്നതെന്ന്. ഇതേപോലെ മണ്ടത്തരം വിളമ്പുന്ന നിരവധി സന്തോഷ് പണ്ഡിറ്റുമാർ വേറെയുമുണ്ട്, അവർ ചോദിക്കുന്നു നേഴ്സുമാർ സമരം ചെയ്തപ്പോൾ മിണ്ടാത്തത് എന്താ, ആശാവർക്കർമാർ സമരം ചെയ്തപ്പോൾ എവിടെയായിരുന്നു എന്നൊക്കെയാണ്. ഏഴരക്കോടി വിദ്യാർത്ഥികളുടെ ഭാവിജീവിതം ഇരുട്ടിൽ തള്ളിവിട്ട് 22 വിദ്യാർത്ഥികളുടെ ജീവനും ജീവിതവും തുലച്ച മരണത്തോട് മല്ലിട്ട് നിരവധി കുട്ടികളും പതിനായിരങ്ങളുടെ ദീനരോദനവും കേട്ട് ഇന്ത്യ ഒട്ടാകെ പ്രതിഷേധകടൽ ഇരമ്പുമ്പോൾ അമ്മ സംഘടനയിലെ ചക്ലത്തി പോരിനോടും ആശാവർക്കരന്മാരുടെ സമരത്തോടും ഒക്കെ ഉപമിച്ച് ഇതിനെ നിസാരവൽക്കരിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്', ആലപ്പി അഷ്റഫ് പറഞ്ഞു.