'അതിനും മാത്രം പാർവതി എന്ത് തെറ്റാണ് ചെയ്തത്?പവർ ഗ്രൂപ്പിന്റെ ആ ക്രൂരതാണ്ഡവം പുറത്തുവരണം';വിനയൻ

നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സംവിധായകൻ ടിജി വിനയൻ. നിർഭയമായി ചില കാര്യങ്ങൾ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാർവ്വതി മലയാള സിനിമയിൽ പലപ്പോഴും തഴയപ്പെടുന്നതെന്ന് വിനയൻ ചോദിച്ചു. 25 വർഷം സംഘടന ഭരിച്ചവർ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങൾക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോയെന്ന പാർവതിയുടെ ചോദ്യം പ്രസ്തക്തമാണ്.25 വർഷം തിരുവായ്ക് എതിർവായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.

Advertisement

പാർവ്വതി തിരുവോത്ത്. ഇന്നു മലയാളത്തിലുള്ള മികച്ച നടിമാരിൽ ഒരാളാണ്. അവതരിപ്പിച്ച കഥാപാത്രങ്ങളോട് നീതിപുലർത്തുകയും അതുവഴി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഒരഭിനേത്രി.
തന്റെ നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും പാർവ്വതി വ്ത്യസ്ഥയാണ്. അവരുടെ എല്ലാ നിലപാടിലും യോജിച്ചു കൊണ്ടല്ല ഞാൻ പറയുന്നത് പക്ഷെ നിർഭയമായി ചില കാര്യങ്ങൾ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാർവ്വതി മലയാള സിനിമയിൽ പലപ്പോഴും തഴയപ്പെടുന്നത്?
സംശയം സ്വാഭാവികമാണ്. അവർ പറയുന്ന ചില അഭിപ്രായത്തോട് വിയോജിപ്പാകാം വിമർശിക്കാം, പക്ഷേ അതിനപ്പുറത്തേക്ക് കാണാനും മാത്രം പാർവ്വതി എന്താണ് തെറ്റ് ചെയ്തത്?

Advertisement

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ പാർവ്വതിയുടെ ഒരു ഇന്റർവ്യൂ കണ്ടതിനു ശേഷമാണ് ഇങ്ങനൊരു കുറിപ്പ് എഴുതണമെന്നു തോന്നിയത്. കാര്യമാത്രപ്രസക്തവും ഗൗരവബുദ്ധിയോടെ കാണേണ്ടതുമായ ഒരു ഇന്റെർവ്യൂ ആയിട്ട് അതു കണ്ടപ്പോൾ എനിക്കു തോന്നി. തങ്ങൾക്കു ഗുണമുള്ളതാണെങ്കിലോ ആർക്കെങ്കിലും സ്തുതി പാടിക്കൊണ്ടുള്ള വാക്കുകളാണെങ്കിലോ അത് ഏറ്റെടുക്കാൻ ഇവിടെ ധാരാളം ആളുണ്ടാകും. അല്ലാത്തതൊക്കെ തമസ്കരിക്കാനോ ചർച്ച ചെയ്യപ്പെടാതിരിക്കാനോ ആണല്ലോ മഹത്തുക്കൾക്കു താല്പര്യം.
ആ ഇന്റർവ്യൂവിൽ പാർവ്വതി താര സംഘടനയായ അമ്മയോടു ചോദിച്ച ഒരു ചോദ്യമാണ് എന്നെ ഏറെ ആകർഷിച്ചത് ."25 വർഷം സംഘടന ഭരിച്ചവർ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങൾക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ? ആ ചോദ്യം പ്രസക്തമാണ്..

Advertisement

സത്യത്തിൽ 25 വർഷം തിരുവായ്ക് എതിർവായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്? ഹേമക്കമ്മിറ്റി റിപ്പോർട്ട് വന്ന കൊണ്ടല്ലേ? കമ്മിറ്റി അംഗങ്ങളായ ജസ്റ്റീസ് ഹേമയ്കും മുതിർന്ന നടി ശാരദയ്കും ഐ എ എസ് ഓഫീസറായ കെബി വത്സലകുമാരിയ്കും മലയാള സിനിമയിലെ ആരോടും വ്യക്തിപരമായ വിരോധമെന്നും ഉണ്ടന്ന് എനിക്കു തോന്നുന്നില്ല. അവർ നിഷ്പക്ഷമായി തന്നെ ആയിരിക്കാം ആ റിപ്പോർട്ട് എഴുതിയത്.

ഹേമക്കമ്മിറ്റി റിപ്പോർട്ടിലെ അന്നത്തെ സർക്കാർ പൂഴ്ത്തി വച്ച പേജുകളിലെ വിവരം പൂർണ്ണമായിട്ടറിയാവുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ സുപ്രീം കോടതിയിൽ പോയി പരാതി പറഞ്ഞ ചിലരെ കൊണ്ടു തന്നെ.. ആ കേസുകൾ അന്വേഷിക്കണ്ട ഞങ്ങൾക്കു പരാതിയില്ല എന്ന ഹർജി കൊടുത്ത് വിധി വാങ്ങിയില്ലായിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷൻ‌ തന്നെ മാറിയേനെ ..
മലയാള സിനിമയെ മലീമസമാക്കിയ ആ പവർഗ്രൂപ്പിന്റെ ക്രൂരതാണ്ഡവം ചരിത്ര രേഖയാക്കിയ ആ റിപ്പോർട്ട് പൂർണ്ണമായും ഔദ്യോഗികമായി തന്നെ വെളിയിൽ വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു'. വിനയൻ കുറിച്ചു.