ജൂൺ 30നാണ് ഇടുക്കി വണ്ടിപ്പെരിയാറ്റിൽ ആറു വയസുകാരിയെ വീടിനുള്ളിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും സഹോദരനും വീട്ടിലില്ലാതെയിരുന്ന സമയത്ത് കളിക്കുന്നതിനിടെ ഷാൾ അറിയാതെ കുരുങ്ങി കുട്ടി മരിച്ചതാകമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്ത് തന്നെയായാലും ചുരക്കുള്ളം എസ്റ്റേറ്റിൽ അവൾ ഒരു നൊമ്പരമായി തന്നെ നിന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കഥ മാറി. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അർജുനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി നടത്തിയ വെളിപ്പെടുത്തലിൽ നടുങ്ങി നിൽക്കുകയാണ് ഇപ്പോൾ നാട്ടുകാരും വീട്ടുകാരുമെല്ലാം. മൂന്ന് വയസ് മുതൽ പ്രതി അർജുൻ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. അത്തരത്തിൽ കഴിഞ്ഞ ബുധനാഴ്ചയും ആവർത്തിക്കുന്നതിനിടെയാണ് പെൺകുട്ടി ബോധരഹിതയാകുന്നത്. മരിച്ചുവെന്ന് കരുതിയ അർജുൻ പെൺകുട്ടിയെ കെട്ടിതൂക്കുകയായിരുന്നു.
മാതാപിതാക്കൾ ജോലിക്ക് പോവുകയും സഹോദരനും വീട്ടിലില്ലെന്ന് മനസിലായ പ്രതി അർജുൻ പെൺകുട്ടി വീടിനുള്ളിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കി. പതിവുപോലെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നതിനിടെ അവളുടെ ബോധം പോയി. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി.
Advertisementഎന്നാൽ ഇതൊന്നും അറിയാത്ത ഭാവത്തിലായിരുന്നു അർജുൻ പിന്നീടുള്ള സമയങ്ങളിൽ പെരുമാറിയത്. പ്രദേശത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന അർജുൻ പെൺകുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായിരുന്നു. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും അർജുൻ നേതൃത്വം നൽകി. സംഭവദിവസം സഹോദരന്റെ കരച്ചിൽകേട്ട് ആദ്യം ഓടി വന്നവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു. ഇവിടം മുതൽ ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു അർജുന്റെ ഇടപ്പെടലും പെരുമാറ്റവും. അതേസമയം ഷാൾ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന പ്രചരണവും ശക്തമായതോടെ താൻ രക്ഷപ്പെടുമെന്ന തോന്നലും അർജുനിന് ഉണ്ടായി.
അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇത്തരം വീഡിയോകൾക്ക് അടിമയാണ് അർജുനെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണ്.