നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കെതിരായ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി കോക്ക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പോലീസ് തുടർന്നാൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും ദീപ്കെ എക്സിൽ കുറിച്ചു.
പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിച്ചതായി ബിഹാർ ,അസം, പശ്ചിമ ബംഗാൾ സർക്കാറുകൾ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി പോലീസ് ഇക്കാര്യത്തിൽ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എഫ്ഐആർ പിൻവലിക്കണമെന്നത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക ഉത്തരവുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ വ്യക്തമാക്കിയത്. കേസുകളിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിൻ്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച സൌത്ത് ഈസ്റ്റ് ജില്ലയിൽ ആകെ 14 എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 600 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം പ്രതിഷേധങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതി ഉത്തരവുകളിലും സിജെപി ആശങ്ക പങ്കുവെച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആയുധമാക്കാനും പ്രതിഷേധക്കാരെ വേട്ടയാടാൻ ഉപയോഗിക്കുമെന്നുള്ള കടുത്ത ഭയം തങ്ങൾക്കുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. സമരത്തിൻ്റെ തുടക്കം മുതൽ തന്നെ ഇത്തരമൊരു ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിജ്യാർത്ഥികളെ കോടതികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ കണക്കുകൂട്ടിയിരുന്നു സൗരവ് ദാസ് എക്സിൽ കുറിച്ചു. തങ്ങൾക്ക് തന്ന ഉറപ്പുകൾ രേഖാമൂലം കൈമാറുമെന്ന വാക്കും കേന്ദ്രസർക്കാർ ലംഘിച്ചിരിക്കുകയാണെന്നും സൗരവ് ദാസ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാത്രിക്കുള്ളിൽ കൈമാറുമെന്നായിരുന്നു വാഗ്ദാനം, എന്നാൽ ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല, അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചോദ്യപേപ്പർ ചോർച്ച; കുറ്റപത്രം സമർപ്പിച്ച് സിബിഐ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ മൂന്ന് പേപ്പർ വിദഗ്ധർ, കോച്ചിംഗ് സെന്ററുകളുമായി ബന്ധമുള്ള രണ്ടുപേർ, ഇടനിലക്കാർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെയാണ് പ്രതികൾ. 300 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 422 രേഖകളും 43 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ മെയ് 12 നായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21 ന് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു.