അമിത് ഷാ രാജിവെക്കണം, മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ഥികളോട് ക്രൂരത കാണിച്ചതിന് തെളിവുണ്ട്

ഡല്‍ഹി സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകമായ രീതിയില്‍ പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍, ആണി തറച്ച ലാത്തി എന്നിവ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പോലീസ് നേരിട്ടതിന് തെളിവ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Advertisement

വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വിശദീകരിച്ചത്. ഡല്‍ഹി പോലീസും അര്‍ധ സേനയും അമിത് ഷാക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല. വിദ്യാര്‍ഥികളെ ക്രൂരമായിട്ടാണ് നേരിട്ടത്. അമിത് ഷായെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഇക്കാര്യം അന്വേഷിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement

ഇന്ന് ലോക്‌സഭയില്‍ സംസാരിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തുടര്‍ച്ചയായി ഭരണപക്ഷം തടസപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അമിത് ഷാ ആണ് ഉത്തരവിട്ടത് എന്ന് രാഹുല്‍ ആരോപിച്ചു. ഇതിനെതിരെ ഭരണപക്ഷ എംപിമാര്‍ രംഗത്തുവന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തുവന്നാലും ബിജെപിയോടും ആര്‍എസ്എസിനോടും മാപ്പ് പറയില്ലെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അവരുടെ രക്ഷിതാക്കള്‍ കാണിക്കാത്ത ധൈര്യമാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിദ്യാര്‍ഥി സമരക്കാരെ അടിച്ചമര്‍ത്തിയതില്‍ അമിത് ഷാ മറുപടി പറയണം എന്ന് താന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.