ബെംഗളൂരു ടു ഇറാന്‍; അലി ഖാംനഇയുടെ സംസ്‌കാരത്തിന് 100 കന്നഡക്കാര്‍, ഇതാണ് കാരണം

ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം തെഹ്‌റാനില്‍ എത്തിയിരുന്നു. ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയുമായിരുന്നു സംഘത്തിന് നേതൃത്വം നല്‍കിയത്. അതിന് പുറമെ കശ്മീന്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും ഇറാനിലെത്തി.

Advertisement

ഇതിനെല്ലാം പുറമെ ഇന്ത്യയില്‍ നിന്നുള്ള 100 പേര്‍ അടങ്ങുന്ന സംഘം തെഹ്‌റാനില്‍ ഖാംനഇക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടകയിലെ അലിപുര ഗ്രാമത്തില്‍ നിന്നുള്ള ഈ സംഘം ജൂലൈ അഞ്ചിനാണ് തെഹ്‌റാനിലെത്തിയത്. ഇവരില്‍ കുറച്ചുപേര്‍ ഇറാനില്‍ മത പഠനം, വൈദ്യശാസ്ത്ര പഠനം എന്നിവയ്ക്ക് പോയവരും ഡോക്ടര്‍മാരും ബിസിനസുകാരുമുണ്ട്. ബാക്കിയുള്ളവര്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മുംബൈ വഴി തെഹ്‌റാനില്‍ എത്തുകയായിരുന്നു.

Advertisement

കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലാണ് അലിപുര ഗ്രാമം. ഇവിടെ ഷിയാ വിശ്വാസികളാണ് കൂടുതലും. ഇവരുടെ വീട്ടിലെ ഒരംഗം പോലെയാണ് അലി ഖാംനഇ. ''പിതാവിനേക്കാളും സ്‌നേഹമാണ് അലി ഖാംനഇയോട്. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ പിടിച്ചുലച്ചു. തീരാ കടപ്പാടുണ്ട്. അതുകൊണ്ടാണ് താന്‍ ഇറാനിലേക്ക് പോയത്''- ഫൈസാന്‍ റസ എന്ന പ്രദേശവാസി ദി ഹിന്ദുവിനോട് പറഞ്ഞു.

1980കളുടെ ആദ്യത്തില്‍ അലി ഖാംനഇ അലിപുരയില്‍ വന്നിട്ടുണ്ട്. ഇറാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ച ഇമാം ഖുമൈനി ആശുപത്രി ഉദ്ഘാടനം ചെയ്തത് അലി ഖാംനഇയാണ്. അദ്ദേഹത്തെ ആത്മീയ ഗുരുവായിട്ടാണ് ഈ ഗ്രാമീണര്‍ കരുതുന്നത്. ഇറാനിലെ ഓരോ സംഭവവും ഈ ഗ്രാമത്തിലെ പ്രധാന ചര്‍ച്ചയാണ്. ഷിയാക്കളുടെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ കൊണ്ടാടപ്പെടുകയും ചെയ്യുന്നു.

Advertisement

അലി ഖാംനഇയുടെ കശ്മീര്‍ ബന്ധം

അലി ഖാംനഇക്ക് കശ്മീരുമായും ചില ബന്ധങ്ങളുണ്ട്. അലി ഖാംനഇ കൊല്ലപ്പെട്ട വേളയില്‍ കശ്മീരില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തെരുവില്‍ ഇറങ്ങിയത്. 1981ല്‍ ഖാംനഇ കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നൊരു വെള്ളിയാഴ്ച സുന്നി പള്ളിയില്‍ അദ്ദേഹം എത്തുകയും 15 മിനുട്ട് പ്രസംഗിക്കുകയും ചെയ്തുവെന്ന് കശ്മീരി ആക്ടിവിസ്റ്റ് ഖല്‍ബി ഹുസൈന്‍ റിസ്‌വി പറയുന്നു. ഖാംനിയുടെ സന്ദര്‍ശനം ഇവിടെ ഷിയാ-സുന്നി ഐക്യം ദൃഢമാകാന്‍ ഒരു കാരണമായി.

അലി ഖാംനിക്ക് ഇന്ത്യന്‍ വേരുകള്‍ ഇല്ല. എന്നാല്‍ ഇറാന്റെ പ്രഥമ ആത്മീയ നേതാവായ ആയത്തുല്ല റൂഹുല്ല ഖുമൈനിക്ക് ഇന്ത്യന്‍ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാമഹന്‍ സയ്യിദ് അഹമ്മദ് മൂസവി ഹിന്ദി ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കുടിയേറിയ വ്യക്തിയാണ്. ഉത്തര്‍ പ്രദേശിലെ ബാരബങ്കി സ്വദേശിയാണ് സയ്യിദ് അഹമ്മദ്. ഇദ്ദേഹത്തിന്റെ പിതാവ് ദീന്‍ അലി ഷാ ഇറാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയതായിരുന്നു. ഈ പരമ്പരയില്‍പ്പെട്ട ഖുമൈനിയാണ് 1979ല്‍ നടന്ന ഇറാന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. ഖുമൈനി മരിച്ച ശേഷമാണ് അലി ഖാംനഇ ഇറാന്റെ പരമോന്നത നേതാവായത്.