ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്കുള്ള അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി. യെല്ലോ ലൈൻ ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടി ആർ എസ് എൽ) വിതരണം ചെയ്ത അവസാനത്തെ ട്രെയിൻ ബെംഗളൂരിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്.
കൊൽക്കത്തയ്ക്ക് സമീപത്തുള്ള നിർമ്മാണശാലയിലാണ് ടി ആർ എസ് എൽ ആറ് കോച്ചുകളുള്ള ഈ ട്രെയിൻ സെറ്റുകൾ നർമ്മിച്ചത്.കപ്ലറുകളും ഗാങ്‌വേകളും ഘടിപ്പിക്കുന്നതിന് മുന്നോടിയായി ട്രെയിൻ ട്രാക്കിലേക്ക് ഇറക്കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. വിശദമായ പരിശോധനയ്ക്കും ടെസ്റ്റിഹ്ങിനുമായി ട്രെയിൻ ഉടൻ തന്നെ ഇൻസ്പെക്ഷൻ ബേലൈനിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അസംബ്ലിങ് നടപടികൾ പൂർത്തിയക്കിയാൽ ട്രെയിനിനെ സ്റ്റാറ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. അതുകഴിഞ്ഞ് മാത്രമായിരിക്കും 750 കിമി ഡയനാമിക് ടെസ്റ്റിംഗ് നടപടികളിലേക്ക് കടക്കുക. ട്രെയിൻ സർവ്വീസുകൾ വാണിജ്യപരമായ യാത്രക്ക് ഉപയോഗിക്കണമെങ്കിൽ ഈ പരിശോധനകളെല്ലാം പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് ഉജ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ദി ഹിന്ദു റിപ്പോർട്ടിൽ പറഞ്ഞു. 19.75 കിമിയാണ് യെല്ലോ ലൈൻ ദൈർഘ്യം. നിലവിൽ 10 ട്രെയിനുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 7 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ഓടുന്നത്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ 10 മിനിറ്റും. 15 ട്രെയിനുകളാണ് യെല്ലോ ലൈനിൽ നിശ്ചയിച്ചിട്ടുള്ളത്. മുഴുവൻ ട്രെയിനുകളും എത്തുന്നതോടെ തിരക്കുള്ള സമയങ്ങളിലെ ട്രെയിനുകളുടെ ഇടവേള 5 മിനിറ്റ് ആയി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 13 ട്രെയിനുകളായിരിക്കും സാധാരണ സർവ്വീസുകൾക്കായി ഉപയോഗിക്കുക. സാങ്കേതിക തടസങ്ങളോ അല്ലെങ്കിൽ അറ്റകുറ്റപ്പണികളോ പോലുള്ള അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി രണ്ട് ട്രെയിനുകൾ റിസർവ്വ് സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ തന്നെ മുഴുവൻ ട്രെയിനുകളും എത്തിക്കാനാകുമെന്ന പ്രതീക്ഷയും ബി എം ആർ സി എൽ ഉദ്യോഗസ്ഥർ പങ്കുെവച്ചു. അതേസമയം യെല്ലോ ലൈനിലേക്ക് ആവശ്യമായ ട്രെയിനുകൾ ലഭ്യമാക്കി കഴിഞ്ഞാൽ ടി ആർ എസ് എൽ പിങ്ക്, ഗ്രീൻ ലൈനിലേക്കുള്ള ട്രെയിൻ സെറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. 18 ട്രെയിനുകളാണ് ഈ ഇടനാഴികളിലേക്കായി തയ്യാറാക്കുക.