മുസ്ലിം യുവതിയുടെ നിഖാബ് വലിച്ചൂരി; നെറ്റിയില്‍ സിന്ദൂരം തൊട്ടു, ജയ് ബജ്‌റന്‍ബലി വിളിച്ച് അക്രമികള്‍

പട്‌ന: ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവതിയുടെ നിഖാബ് (മുഖപടം) ബലമായി അഴിപ്പിക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ നവാദ ജില്ലയിലാണ് സംഭവം. കഴിഞ്ഞാഴ്ച നടന്ന സംഭവമാണിത്. വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചു. യുവതിയുടെ മൊഴി എടുക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

Advertisement

യുവതി ഹിന്ദു യുവാവിനൊപ്പം വരുന്നത് കണ്ടാണ് അക്രമികള്‍ തടഞ്ഞുവെച്ചത്. ശേഷം ബലമായി നിഖാബ് അഴിച്ചു. ഹിന്ദു യുവാവിനോട് മുസ്ലിം യുവതിയുടെ നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പറഞ്ഞു. എല്ലാത്തിന്റെയും വീഡിയോ തെളിവായുണ്ട് എന്നും മുസ്ലിം ആചാര പ്രകാരം പിന്നീട് വിവാഹം ചെയ്യാമെന്നും അക്രമികള്‍ പറഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Advertisement

മുസ്ലിം യുവതിയും ഹിന്ദു യുവാവും പരിചയമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. അക്രമിക്കരുത് എന്ന് യുവതി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുവതിയെ രക്ഷിക്കാന്‍ ഒപ്പമുള്ള യുവാവും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അക്രമികള്‍ ഇതൊന്നും ഗൗനിക്കുന്നില്ല.

ജയ് ബജ്‌റന്‍ബലി എന്ന് വിളിച്ചാണ് അക്രമികള്‍ ബുര്‍ഖ വലിച്ചൂരുന്നത്. യുവതിയുടെ മുഖം വീഡിയോയില്‍ വെളിവായി. സിന്ദൂരം തൊടാന്‍ ഹിന്ദു യുവാവിനെ അക്രമികള്‍ നിര്‍ബന്ധിച്ചു. മുസ്ലിം ആചാരപ്രകാരം പിന്നീട് വിവാഹം കഴിക്കാമെന്നും അക്രമികള്‍ പറയുന്നത് വീഡിയയില്‍ കേള്‍ക്കാം. യുവതിയും യുവാവും പോകുന്നതിന് പിന്നാലെ നടന്ന് അക്രമികള്‍ വീഡിയോ എടുക്കുകയും ചെയ്യുന്നുണ്ട്.

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ലഭിച്ചിട്ടുണ്ടെന്ന് നവാദയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. വീഡിയോയുടെ ആധികാരികത പരിശോധിച്ചു. യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്. അവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. വീഡിയോ പുറത്തുവന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ്.