ബിജെപിക്ക് ഇരുട്ടടി, ഉപതിരഞ്ഞെടുപ്പിൽ ബങ്കിപ്പൂർ കോട്ട പൊളിച്ച് പ്രശാന്ത് കിഷോര്‍, ദാട്യയിൽ കോൺഗ്രസ്

നീറ്റ് ക്രമക്കേടിന് എതിരെയുളള സിജെപി സമരത്തിന് ശേഷമുളള ആദ്യ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട് ബിജെപി. ബീഹാറിലെ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍.

Advertisement

ബിജെപിയുടെ നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോര്‍ തോല്‍പ്പിച്ചത്. പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയാണ് ബങ്കിപ്പൂര്‍ മണ്ഡലം. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് തോല്‍വിയായി എഴുതിത്തള്ളാന്‍ സാധിക്കില്ല. ബങ്കിപ്പൂരില്‍ ഇതുവരെയും ഒരു ബിജെപി സ്ഥാനാര്‍ത്ഥി തോറ്റ ചരിത്രമില്ല.

Advertisement

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ആയിരുന്നു ഇതിന് മുന്‍പ് ബങ്കിപ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ അച്ഛനും മുതിര്‍ന്ന ബിജെപി നേതാവുമായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടേതായിരുന്നു മണ്ഡലം. ബിജെപി സീറ്റ് എന്നതിനപ്പുറം ഈ കുടുംബ വാഴ്ചയായിരുന്നു പതിറ്റാണ്ടുകളായി ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നടന്നിരുന്നത്.

2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതിന്‍ നബിന്‍ 51,936 വോട്ടിന്റെ കൂറ്റന്‍ വിജയം ആയിരുന്നു ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വന്തമാക്കിയത്. ആ കോട്ടയാണ് പ്രശാന്ത് കിഷോര്‍ തകര്‍ത്തിരിക്കുന്നതെന്നത് ബിജെപിക്ക് ചില്ലറ ക്ഷീണമല്ല. നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 30 വര്‍ഷത്തെ കോട്ട 30 ദിവസം കൊണ്ട് തകര്‍ന്നിരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

Advertisement

അതേസമയം മധ്യപ്രദേശിലെ ദാട്യ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മുന്നേറ്റം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ദാട്യ. ബിജെപിയുടെ അശുതോഷ് തിവാരിയെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ ഘനശ്യാം സിംഗിന്റെ മുന്നേറ്റം. മറ്റൊരു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ മഞ്ചല്‍പ്പൂരില്‍ ബിജെപിയുടെ സതേന്ദ്രഭായ് പട്ടേല്‍ മുന്നേറുകയാണ്.