സമരം പിൻവലിച്ച് സിജെപി, സമരക്കാർക്കെതിരെയുളള കേസുകൾ പിൻവലിക്കും, ആവശ്യങ്ങൾക്ക് അംഗീകാരം

ന്യൂ ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന പ്രധാന ആവശ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം വഴങ്ങിയത്. അതിന് പിന്നാലെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

Advertisement

സിജെപി പ്രതിനിധികള്‍ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. സമരക്കാര്‍ക്ക് എതിരെയോ സമരത്തിന്റെ സംഘാടകര്‍ക്ക് എതിരെയോ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കി. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.

Advertisement

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ മന്ത്രിമാര്‍ ജെപി നന്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സിജെപി വക്താക്കള്‍ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് ചര്‍ച്ച നടത്തിയത്. ചൊവ്വാഴ്ചയ്ക്കുളളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ സിജെപിക്ക് എഴുതി നല്‍കും. മാത്രമല്ല ഡല്‍ഹിയിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമരക്കാര്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുളള എഫ്‌ഐആറുകളുടെ കോപ്പികളും കൈമാറുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുളളതായി സിജെപി നേതാക്കള്‍ അറിയിച്ചു.

മാത്രമല്ല പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തേണ്ട മാറ്റങ്ങളുടെ 5 ഇന നിര്‍ദേശങ്ങള്‍ കൂടി സിജെപി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തില്‍ തങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്നും സിജെപി അറിയിക്കുന്നു. ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരക്കാര്‍ എല്ലാവരും സമാധാനപരമായി പിരിഞ്ഞ് പോകണമെന്നും സിജെപി നേതൃത്വം അഭ്യര്‍ത്ഥിച്ചു.