ന്യൂഡൽഹി: ഇൻസ്‌റ്റഗ്രാം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിജെപി. കാബിനറ്റ് യോഗത്തിൽ മന്ത്രിമാരോട് ഇൻസ്‌റ്റഗ്രാമിൽ സജീവമാകണം എന്നാവശ്യപ്പെട്ട മോദിയുടെ നടപടിയെയാണ് സിജെപി വിമർശിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യ പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ട പ്രശ്‌നപരിഹാരം ഇതാണോ എന്നായിരുന്നു സിജെപിയുടെ ചോദ്യം.
'ചെയ്യേണ്ട ജോലി ഒഴികെ മറ്റെല്ലാം ആ മഹാമനുഷ്യൻ ചെയ്യുന്നു' എന്ന പരിഹാസ കുറിപ്പോടെയാണ് പാർട്ടി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. പാർട്ടി വക്താവും ഐഐടി കാൺപൂർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് മുൻ വിദ്യാർഥിയുമായ അശുതോഷ് റങ്ക, 'പ്രധാനമന്ത്രി രാത്രി റീലുകൾ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ വിദ്യാർഥികളുടെ പ്രതിഷേധം അദ്ദേഹത്തെ ബാധിച്ചെന്നാണ് അതിനർഥമെന്ന് ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രധാന മാധ്യമങ്ങൾ കാണിക്കാത്ത ജനരോഷമാണ് ഇൻസ്‌റ്റഗ്രാമിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'റീലുകൾ മാത്രം പോര. പ്രധാനമന്ത്രി പറയുന്ന ഏറ്റവും കർശനമായ നടപടി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതായിരിക്കണം. അതിന് ശേഷം കൂടുതൽ റീലുകൾ ചെയ്‌താൽ ഞങ്ങളും അത് പങ്കുവെക്കും' എന്നും അശുതോഷ് റങ്ക സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സമരത്തിന് ഇൻസ്‌റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ പിന്തുണ ലഭിക്കുന്ന വേളയിലാണ് ഈ പ്രതികരണം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്‌റ്റഗ്രാം റീൽ പുതിയ ഓൺലൈൻ റെക്കോർഡ് സൃഷ്‌ടിച്ചുവെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ പ്രസിദ്ധീകരിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ റീലിന് 30.3 കോടി (303 മില്യൺ) കാഴ്‌ചക്കാരെ ലഭിച്ചു. ഇതോടെ അതേ കാലയളവിൽ 30 കോടി വ്യൂ നേടിയതായി പറയപ്പെടുന്ന യൂട്യൂബർ സ്‌പീഡിന്റെ മുൻ റെക്കോർഡ് മറികടന്നുവെന്നാണ് അവകാശവാദം. മോദിയുടെ വീഡിയോയുടെ ആകെ കാഴ്‌ചക്കാരുടെ എണ്ണം 33.7 കോടി (337 മില്യൺ) കടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 20-ന് ന്യൂഡൽഹിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 23-ന് രാത്രി ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ, പതിവായി ഉപയോഗിക്കുന്ന "മിത്രോൺ" എന്ന അഭിസംബോധനയ്ക്ക് പകരം പ്രധാനമന്ത്രി വിദ്യാർഥികളെ "സുഹൃത്തുക്കളേ" എന്ന് അഭിസംബോധന ചെയ്‌തു. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ വരും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. തുടർന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ കരട് ബില്ലിന് അംഗീകാരം ലഭിച്ചതായും പാർലമെന്റിന്റെ നിലവിലെ സമ്മേളനത്തിൽ അടുത്ത ആഴ്‌ച പുതിയ ബിൽ അവതരിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പിന്നീട് പുറത്തിറക്കിയ മറ്റൊരു വീഡിയോയിലൂടെ ഇൻസ്റ്റഗ്രാം റീലിന് ലഭിച്ച പ്രതികരണങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു. 'സുഹൃത്തുക്കളേ, കഴിഞ്ഞ രാത്രി നിങ്ങളുമായി സംവദിക്കാൻ അവസരം ലഭിച്ചു. വീഡിയോയ്ക്ക് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിനും നിർദ്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും തുടരുമെന്നും നമ്മുടെ ബന്ധം കൂടുതൽ ശക്തമാകുമെന്നും ഞാൻ വിശ്വസിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു. സിജെപിക്ക് പുറമേ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. രാജ്യത്തിന്റെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന അഭിപ്രായവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സഹായിക്കും? വിദേശ നിക്ഷേപകർ ഇതുകൊണ്ട് ഓഹരി വിപണിയിലേക്ക് മടങ്ങിവരുമോ? തുടങ്ങിയ ചോദ്യങ്ങളും ചിലർ ഉയർത്തി. ഇത്തരത്തിലുള്ള റെക്കോർഡുകൾ കൊണ്ട് അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനാകില്ല എന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.