ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് 26 ദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. 21 ദിവസത്തോളം ജന്തര്‍ മന്ദറില്‍ ആയിരുന്നു വാങ്ചുക്ക് നിരാഹാരം അനുഷ്ഠിച്ചത്.
പിന്നീട് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചും നിരാഹാരം തുടരുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയില്‍ എത്തി മാരത്താണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രിമാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വെച്ചാണ് വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുത് എന്നതായിരുന്നു അതിലൊന്ന്.
പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത് എന്ന് വാങ്ചുക്ക് അറിയിച്ചു. വിവിധ വ്യവസ്ഥകളെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും, രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം അവസാനിപ്പിക്കാന്‍ കാരണമായ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വീഡിയോയിലൂടെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത പാലിക്കണമെന്നും അക്രമങ്ങള്‍ അനുവദിക്കരുതെന്നും വാങ്ചുക് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ 59-കാരനായ സാമൂഹിക പ്രവര്‍ത്തകനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതില്‍ ആശ്വാസവും കടപ്പാടും തോന്നുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെ പറഞ്ഞു. 'സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ട് നിങ്ങള്‍ ഒരു രാജ്യത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തി. ഈ രാജ്യത്തിന് നിങ്ങളുടെ ജീവന്‍ അത്രമേല്‍ വിലപ്പെട്ടതാണ്,' അദ്ദേഹം വ്യക്തമാക്കി. എങ്കിലും, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ സിജെപി ഉറച്ചുനില്‍ക്കുന്നു എന്നും ദിപ്‌കെ പറഞ്ഞു. അതേസമയം വാങ്ചുക്ക് മുന്നോട്ടുവെച്ച നിബന്ധനകളില്‍ പരീക്ഷാ സംവിധാനത്തിലെ വീഴ്ച സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും എന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ജൂണ്‍ 28 നാണ് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തെ സമരസ്ഥലത്തുനിന്ന് മാറ്റുകയും സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കി. നിരാഹാര സമരത്തിനിടെ അദ്ദേഹത്തിന് കുറഞ്ഞത് 11 കിലോഗ്രാം ഭാരം കുറഞ്ഞിരുന്നു. വിവിധ വിഷയങ്ങളില്‍ വാങ്ചുക്ക് പലതവണ നിരാഹാര സമരം നടത്തിയിട്ടുണ്ട്. ലഡാക്കിന്റെ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് 2024-ല്‍, 11,500 അടി ഉയരത്തില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായിരുന്നിട്ടും 21 ദിവസം തുറസായ സ്ഥലത്ത് കിടന്ന്, വെള്ളവും ഉപ്പും മാത്രം കഴിച്ച് അദ്ദേഹം സമരം ചെയ്തിരുന്നു. ലഡാക്കില്‍ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂള്‍ പദവിക്കും വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം ഏകദേശം ആറ് മാസത്തോളം അദ്ദേഹം തടവിലായിരുന്നു.