ദിഗ്‌വിജയ് സിംഗ് ബിജെപിയിലേക്കോ? പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു, സ്വാഗതം ചെയ്ത് ബിജെപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം. സമീപകാലത്ത് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ സംഭവവികാസങ്ങള്‍ ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് വിടുന്നു എന്ന പ്രതീതിയുണ്ടാക്കുന്നുണ്ട്. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ എന്നും ബിജെപിയുടെ പ്രധാന ശത്രുപക്ഷത്തുണ്ടായിരുന്ന നേതാവാണ് ദിഗ്വിജയ് സിംഗ്.

Advertisement

പതിറ്റാണ്ടുകളായി ബിജെപിയുടെ കടുത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരിട്ട് ഇരയായിട്ടുള്ള അദ്ദേഹത്തിന് ഇപ്പോള്‍ ഭരണപക്ഷത്തു നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ ആണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ വലിയ പരിഗണന നല്‍കുമെന്നാണ് ബിജെപി എംഎല്‍എ ഇതിനോടകം പരസ്യമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Advertisement

കോണ്‍ഗ്രസ് ഉന്നയിച്ച അതിശക്തമായ ഒരു അഴിമതി ആരോപണത്തെ ദിഗ്വിജയ് സിംഗ് തള്ളിപ്പറഞ്ഞതാണ് പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉന്നയിച്ച ഗുരുതരമായ ക്രമക്കേട് ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്ന് പറഞ്ഞ് ദിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിതു പട്വാരി തുടക്കം കുറിച്ചിരുന്നത്. ഉജ്ജയിനിലെ വീര്‍ ഭാരത് ന്യാസ് ട്രസ്റ്റുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെ വന്‍ അഴിമതി ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. 500 കോടി രൂപയോളം രൂപ വിപണി വില വരുന്ന സര്‍ക്കാര്‍ ഭൂമി കേവലം ഒരു രൂപയ്ക്ക് നിയമവിരുദ്ധമായി മുഖ്യമന്ത്രി തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ട്രസ്റ്റിന് നല്‍കിയെന്നായിരുന്നു ജിതു പട്വാരിയുടെ ആരോപണം.

Advertisement

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഉജ്ജയിനില്‍ വെച്ച് തന്നെ മാധ്യമങ്ങളെ കണ്ട ദിഗ്വിജയ് സിംഗ് ഇതിന് വിരാമമിട്ടു. താന്‍ ഔദ്യോഗിക ഫയലുകളും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചുവെന്നും വിവാദ ഭൂമി കൈമാറിയത് ഒരു സ്വകാര്യ ട്രസ്റ്റിനല്ലെന്നും അദ്ദേഹം പരസ്യമായി സ്ഥാപിച്ചു. സര്‍ക്കാര്‍ പൂര്‍ണ്ണ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിലേക്കാണ് പ്രസ്തുത സ്ഥലം കൈമാറിയതെന്നും അതുകൊണ്ട് ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം പറയുകയായിരുന്നു.

വസ്തുതകള്‍ കൃത്യമായി അറിയാതെ അപക്വമായി പല ആരോപണങ്ങളും ഉന്നയിക്കാനും കള്ളങ്ങള്‍ വ്യാപിപ്പിക്കാനും ഇവിടെ ചില ഇടനിലക്കാരായ ദല്ലാളുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വരെ ദിഗ്വിജയ് സിംഗ് പറഞ്ഞു. സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണങ്ങളെ പ്രതിരോധത്തിലാക്കിയ ഈ വാക്കുകള്‍ കോണ്‍ഗ്രസിനുുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രംഗത്തെത്തിയത്.

Advertisement

കള്ളത്തിന് വലിയ ആയുസ്സില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ കള്ളപ്രചാരണങ്ങള്‍ സ്വന്തം മുതിര്‍ന്ന നേതാവ് വഴി തന്നെ തകര്‍ന്നു വീണുവെന്നും ബിജെപിയുടെ സംസ്ഥാന മാധ്യമവിഭാഗം തലവന്‍ ആശിഷ് ഉഷാ അഗര്‍വാള്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ദിഗ്വിജയ് സിംഗിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഡോ. ഹിതേഷ് ബാജ്പേയി അടക്കം അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തി.

അതിനിടെയാണ് ബിജെപി എംഎല്‍എ പ്രീതം ലോധ ദിഗ്‌വിജയ് സിംഗിനെ ബിജെപിയിലേക്ക് ക്ഷണിച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളയാളാണ് ദിഗ്വിജയ് സിംഗ് എന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ ഇപ്പോള്‍ വേണ്ട രീതിയില്‍ ബഹുമാനിക്കുന്നില്ലെന്നും ബിജെപി ക്യാമ്പിലേക്ക് അദ്ദേഹം വരികയാണെങ്കില്‍ തികച്ചും രാജകീയമായ വലിയ പരിഗണനയോടെ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ലോധ് പറഞ്ഞു.

Advertisement

അതേസമയം കോണ്‍ഗ്രസിലും ഇത് വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ദിഗ്വിജയ് സിംഗിന്റെ പ്രതികരണം പാര്‍ട്ടി അച്ചടക്കത്തിന് ചേരാത്തതാണെന്നും തന്റെ മകനായ ജയ്വര്‍ധന്‍ സിംഗിന്റെ രാഷ്ട്രീയ ഭാവി മുന്നില്‍ക്കണ്ടാണ് അദ്ദേഹം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിധി ചതുര്‍വേദി പറഞ്ഞു.