ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖല ഒരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്കൈറൂട്ട് എയറോസ്‌പേസിന്റെ വിക്രം-1 റോക്കറ്റ് കുതിച്ചുയരുന്നത് ചില പ്രത്യേകതകളോടെയാണ്.
ഇന്ത്യയുടെ ഏറ്റവും ചെറിയ റോക്കറ്റാണ് വിക്രം-1 എന്നത് മാത്രമല്ല, ഇതുവരെ ഒരു ഇന്ത്യൻ റോക്കറ്റിലും ബഹിരാകാശത്തേക്ക് കൊണ്ടുപോകാത്ത രണ്ട് കാര്യങ്ങൾ കൂടി ഈ ദൗത്യത്തിലുണ്ടാകും, വജ്രവും സ്വർണ്ണവും.
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ പതാക വാഹകരായി മാറിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയറോസ്‌പേസ്. 1.1 ശതകോടിയിലധികം ഡോളർ മൂല്യം കണക്കാക്കുന്ന സ്കൈറൂട്ടിനെ നയിക്കുന്നത് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്നാണ്.
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ പേരാണ് വിക്രം-1 റോക്കറ്റിന് നൽകിയിരിക്കുന്നത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്ത, ഇന്ത്യയിലെ ഏറ്റവും ചെറിയ ഓർബിറ്റൽ റോക്കറ്റും രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹനവുമാണിത്. സംസ്‌കൃതത്തിൽ വരവ് എന്നർത്ഥം വരുന്ന ആഗമൻ എന്നാണ് വിക്രം-1ന്റെ ആദ്യ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. വിക്ഷേപണം ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള ദിവസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
AI Image ഒരു ഇന്ത്യൻ റോക്കറ്റിൽ ആദ്യമായാണ് വജ്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കുന്നത്. കോസ്മോസ് ഡയമണ്ട്സ് വികസിപ്പിച്ചെടുത്ത 'കോസ്മിക് ബ്ലൂം' എന്ന പ്രത്യേക പേലോഡാണ് വിക്രം-1ൽ പറക്കുക. ഒരു അലുമിനിയം ബേസ് പ്ലേറ്റിൽ ഘടിപ്പിച്ച വജ്രഭരണങ്ങളാണ് ഈ പേലോഡിലുള്ളത്. കൂടാതെ അജയ് കുമാർ മാട്ടേവാഡ നിർമ്മിച്ച 'മൈക്രോ ആർട്ട്' എന്ന സവിശേഷമായ സ്വർണ ശിൽപവും റോക്കറ്റിലുണ്ടാകും. 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ഒരു കൊച്ചു റോക്കറ്റും, അതിൽ ഇന്ത്യയുടെ പ്രശസ്തരയ മൂന്ന് ശാസ്ത്ര പ്രതിഭകളുടെ കുഞ്ഞൻ പ്രതിമകളുമാണ് ഇതിലുള്ളത്. സി വി രാമൻ, വിക്രം സാരാഭായി, ഡോ. എ പി ജെ അബ്ദുൾ കലാം എന്നിവരാണവർ. ഇതിലെ ഓരോ കുഞ്ഞു പ്രതിമയ്ക്കും ഒരു അരിമണിയേക്കാൾ വലിപ്പം കുറവാണ്.ആധുനിക ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിച്ച മൂന്ന് തലമുറകളിലെ ശാസ്ത്ര നേതൃത്വങ്ങൾക്കുള്ള ആദരവാണ് ഈ ശിൽപം. ബഹിരാകാശത്തെ കഠിനമായ അന്തരീക്ഷത്തിൽ ഡയമണ്ട് പോലുള് ള വസ്തുക്കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.