ബെംഗളൂരുകാര്‍ സ്വര്‍ണം വാങ്ങുന്ന രീതി മാറ്റി.. വിവാഹത്തിന് പോലും ഇമിറ്റേഷന്‍ ഗോള്‍ഡ് മതി, കാരണം!

സ്വര്‍ണവിലയില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ചാഞ്ചാട്ടം പ്രകടമായതോടെ വിവാഹ പര്‍ച്ചേസുകളില്‍ മാറ്റം വരുത്തി ഉപഭോക്താക്കള്‍. ബജറ്റിനുള്ളില്‍ വിവാഹ പര്‍ച്ചേസ് ഒതുങ്ങിനില്‍ക്കുന്നതിനായി ചില പെണ്‍കുട്ടികള്‍ ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങളോ അല്ലെങ്കില്‍ ഇമിറ്റേഷന്‍ ആഭരണങ്ങളോ തിരഞ്ഞെടുക്കുകയാണ് എന്ന് ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയതെന്ന് സ്വര്‍ണ വ്യാപാരികളും വെഡ്ഡിംഗ് പ്ലാനര്‍മാരും പറയുന്നു. ഈ വര്‍ഷം ആദ്യം പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധി സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായി. അതിന്റെ ആഘാതം ഇപ്പോഴും തുടരുന്നു. സ്വര്‍ണം വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ 'വണ്‍-ഗ്രാം ഗോള്‍ഡ്' ആഭരണങ്ങളിലേക്ക് തിരിയുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement

ഇന്നത്തെ വില അനുസരിച്ച് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13,230 രൂപയും 24 കാരറ്റ് സ്വര്‍ണത്തിന് 14,433 രൂപയുമാണ് വില. സ്വര്‍ണാഭരണങ്ങള്‍ ദീര്‍ഘകാലമായി വിവാഹത്തിലെ ഒരു പ്രധാന അടയാളമാണ്. എന്നാല്‍ സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില കാരണം ചില കുടുംബങ്ങള്‍ക്ക് ഇത് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ് എന്ന് വെഡ്ഡിംഗ് പ്ലാനറായ നിമേഷ് ഛാഗ് പറയുന്നു.

'ഈ മെയ് മാസത്തില്‍ നടന്ന ഒരു വിവാഹം ഞങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. തന്റെ മൂത്ത സഹോദരിക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ അളവിലുള്ള സ്വര്‍ണം തനിക്ക് ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് വധു പിതാവിനോട് ചോദിച്ചു. ഭര്‍ത്താവിന്റെ വീട്ടിലെ ഇളയ മരുമക്കളില്‍ ഒരാളായതിനാല്‍ അത് തന്റെ ദാമ്പത്യ ജീവിതത്തെ പോലും ബാധിച്ചേക്കാം എന്ന ആശങ്ക ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നു,' നിമേഷ് പറഞ്ഞു.

Advertisement

'നവംബറില്‍ നടക്കാനിരിക്കുന്ന മറ്റൊരു വിവാഹത്തില്‍, സ്വര്‍ണവില കുറയുന്നത് വരെ കാത്തിരിക്കാനാണ് വധു ആഗ്രഹിക്കുന്നത്. എന്നാല്‍ വില കുറയുമെന്ന് പിതാവിനും സഹോദരനും ഉറപ്പില്ല. അവര്‍ അവള്‍ക്ക് രണ്ട് വഴികളാണ് നല്‍കിയിരിക്കുന്നത്, ഒന്നുകില്‍ ഇപ്പോള്‍ തന്നെ ആഭരണങ്ങള്‍ വാങ്ങുക, അല്ലെങ്കില്‍ ആ പണം സ്ഥിര നിക്ഷേപത്തില്‍ ഇടുക, അതുവഴി പിന്നീട് വാങ്ങാം,' നിമേഷ് പറയുന്നു.

ആഭരണങ്ങള്‍ക്കായുള്ള ചെലവ് കണ്ടെത്താനായി ചില കുടുംബങ്ങള്‍ വിവാഹത്തിന് ക്ഷണിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 'പതിനഞ്ച് വര്‍ഷം മുമ്പ്, വധുവിന്റെ കുടുംബങ്ങള്‍ ഏകദേശം 50 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം അത് ശരാശരി 200 ഗ്രാമായി ഉയര്‍ന്നു. നേരത്തെ 30 ഗ്രാമോളം വാങ്ങിയിരുന്ന വരന്റെ കുടുംബങ്ങള്‍ ഇപ്പോള്‍ 100 ഗ്രാമിനോടടുത്ത് വാങ്ങുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി.

Advertisement

പര്‍ച്ചേസുകളില്‍ മാറ്റം വന്നതോടെ ജ്വല്ലറികളും വില്‍പന തന്ത്രം മാറ്റുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയില്‍ 30-40 ശതമാനം ഇടിവുണ്ടായി എന്ന് ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കസ്റ്റമര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഋഷഭ് ബോരാന പറയുന്നു. അതേസമയം സ്വര്‍ണം പൂശിയ വെള്ളിയാഭരണങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനം വര്‍ധനവുണ്ടായി.

ഉപഭോക്താക്കള്‍ ഭാരം കുറഞ്ഞ ആഭരണങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നു എന്നാണ് മറ്റൊരു ജ്വല്ലറി വ്യാപാരി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെ അളവില്‍ 20 മുതല്‍ 33 ശതമാനം വരെ കുറവാണ് കാണുന്നത്. 'ആകെ ചെലവിന്റെ 7 മുതല്‍ 14 ശതമാനം വരെ വരുന്ന പണിക്കൂലി കുറയ്ക്കുന്നതിനായി കുടുംബങ്ങള്‍ വിലപേശുകയും ചെയ്യുന്നു,' അദ്ദേഹം പറയുന്നു.

Advertisement

ഈ സാഹചര്യം ഇമിറ്റേഷന്‍ ഗോള്‍ഡ് വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് നേട്ടമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 100-120 ആയിരുന്ന തന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോള്‍ ഏകദേശം 500 ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ് നഗരഭാവയില്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് നടത്തുന്ന പ്രിയങ്ക പറയുന്നത്. ഇതില്‍ ഏകദേശം 65 ശതമാനവും പ്രതിശ്രുത വധുക്കളാണ്. അവരില്‍ 18 ശതമാനത്തോളം പേര്‍ സ്വര്‍ണാഭരണങ്ങള്‍ പോലെ തോന്നിക്കുന്ന ആഭരണങ്ങളാണ് വാടകയ്‌ക്കെടുക്കുന്നത്.

മല്ലേശ്വരത്തുള്ള തന്റെ ആഭരണ വാടക ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30-40 ശതമാനം വളര്‍ച്ച കൈവരിച്ചതായി സീമ അത്രേയ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയില്‍ 50 ശതമാനം ഇടിവുണ്ടായതായി കര്‍ണാടക ജ്വല്ലറി അസോസിയേഷന്‍ പ്രസിഡന്റ് ടി.എ. ശരവണ പറഞ്ഞ. വരമഹാലക്ഷ്മി ഉത്സവവും വിവാഹ സീസണും വരാനിരിക്കുന്നതിനാല്‍, സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.