സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ വമ്പന്‍ മാറ്റത്തിന് കേന്ദ്രം; നികുതി കുറയ്ക്കും, ബാങ്കിന് പകരം ജ്വല്ലറി

വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം സുരക്ഷിതമായി ബാങ്കുകളില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യാവുന്ന സ്വര്‍ണ നിക്ഷേപ പദ്ധതി കൂടുതല്‍ പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ലളിതമാക്കുന്നതിനായി ബാങ്കുകള്‍ക്ക് പകരമായി പ്രാദേശിക സ്വര്‍ണ വ്യാപാരികളെക്കൂടി ഇതിന്റെ ശേഖരണ പങ്കാളികളാക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisement

സ്വര്‍ണ വിപണിയില്‍ ജ്വല്ലറികള്‍ക്കുള്ള വിപുലമായ ശൃംഖലയും അവരുടെ വിശ്വസ്തമായ ഉപഭോക്തൃ ബന്ധങ്ങളും വഴി സാധാരണ ജനങ്ങളിലേക്ക് മികച്ച രീതിയില്‍ എത്തിച്ചേരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ കേവലം നിക്ഷേപ രീതികള്‍ ലളിതമാക്കിയത് കൊണ്ടുമാത്രം പദ്ധതി വിചാരിച്ച പോലെ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന വലിയ ആശങ്ക ധനമന്ത്രാലയത്തിനുണ്ട്.

Advertisement

ബാങ്കിംഗ് ശൃംഖലയിലേക്ക് തങ്ങളുടെ സ്വര്‍ണ സമ്പത്ത് എത്തുമ്പോള്‍ നികുതി വകുപ്പിന്റെ കടുത്ത പരിശോധനകള്‍ ഉണ്ടാകുമോ എന്ന വലിയൊരു ഭയം ഉപഭോക്താക്കള്‍ക്കിടയിലുണ്ട്. പാരമ്പര്യമായി ലഭിച്ചതോ ശരിയായ രേഖകളില്ലാത്തതോ ആയ ഈ സ്വര്‍ണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാമെന്ന ഭീതി സാധാരണക്കാരെ ഈ പദ്ധതിയില്‍ നിന്നും വലിയ രീതിയില്‍ പിന്നോട്ട് വലിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ ഘടനയില്‍ അഴിച്ചുപണി നടത്താന്‍ അധികൃതര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ഓരോ വര്‍ഷങ്ങളിലും പദ്ധതിയിലൂടെ കാര്യമായ രീതിയില്‍ ഭൗതിക സ്വര്‍ണം വിപണിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ജനങ്ങള്‍ക്ക് സ്വര്‍ണത്തോടുള്ള വൈകാരിക ബന്ധവും അതിനൊപ്പം നികുതി ഭീതിയുമായിരുന്നു ഇതിനു പിന്നില്‍.

Advertisement

ഇത്തരം പ്രതിസന്ധി പൂര്‍ണമായും മറികടക്കാനാണ് ധന മന്ത്രാലയങ്ങള്‍ ഇപ്പോള്‍ പുതിയ മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നത്. പുതുക്കിയ നിക്ഷേപ പദ്ധതി പ്രകാരം സ്വര്‍ണ വ്യാപാരികള്‍ക്ക് നിക്ഷേപങ്ങളിലേക്കുള്ള സ്വര്‍ണം നേരിട്ട് ശേഖരിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിക്കും. സാധാരണക്കാര്‍ തങ്ങളുടെ സ്വര്‍ണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ബാങ്കുകളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നതും എപ്പോഴും വിശ്വാസമര്‍പ്പിക്കുന്നതും ഇത്തരം ജ്വല്ലറി സ്ഥാപനങ്ങളെയാണ്.

അതുകൊണ്ട് തന്നെ സ്വര്‍ണക്കടകളെ ഈ നിക്ഷേപ ശൃംഖലയുടെ മുന്‍നിരയിലേക്ക് എത്തിക്കുന്നത് വഴി വലിയൊരു അളവ് സ്വര്‍ണം ബാങ്കിംഗ് പരിധിയിലേക്ക് എത്തും എന്നാണ് കരുതുന്നത്. പ്യൂരിറ്റി പരിശോധനയും മറ്റ് നടപടികളും ഇതോടെ വളരെ എളുപ്പമുള്ളതായി മാറുമെന്നാണ് കരുതുന്നത്. ഇതിനു മുന്‍പ് 2015-ലാണ് സ്വര്‍ണ നിക്ഷേപ പദ്ധതി സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിച്ചത്.

Advertisement

ദീര്‍ഘകാല നിക്ഷേപ രീതികളില്‍ പല തടസങ്ങളും കണ്ടത്തിയതിനെ തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ഈ പദ്ധതി കാര്യമായി പരിഷ്‌കരിച്ചു. മുന്‍പത്തെ രീതികളില്‍ നിക്ഷേപകര്‍ക്ക് അവരുടെ നാണയങ്ങള്‍ അല്ലെങ്കില്‍ ആഭരണങ്ങള്‍ എന്നിവ പരിശോധന കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പ്യൂരിറ്റി വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മാത്രമേ ലോംഗ് ടേം ഡെപ്പോസിറ്റുകള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ഈ സങ്കീര്‍ണമായ പ്യൂരിറ്റി പരിശോധനകളും കടുത്ത കെവൈസി മാനദണ്ഡങ്ങളും സാധാരണ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി പല വൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ വന്‍കിട സ്വര്‍ണ വിപണിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിലൂടെ ശേഖരിക്കാന്‍ കഴിഞ്ഞതും. 2015 മുതല്‍ 2025 നവംബര്‍ വരെയുള്ള നീണ്ട കാലയളവില്‍ വെറും 39 ടണ്‍ സ്വര്‍ണം മാത്രമാണ് പദ്ധതി മുഖേന നിക്ഷേപമായി എത്തിയത്.

Advertisement

ഇന്ത്യയിലെ ജനങ്ങളുടെ പക്കലുള്ള മൊത്തം സ്വര്‍ണ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വിരലിലെണ്ണാവുന്ന അളവ് മാത്രമാണ്. തങ്ങളുടെ കൈവശമുള്ള ആകെ സ്വര്‍ണത്തിന്റെ പേരില്‍ ഭാവിയില്‍ ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന ഉറപ്പോ അല്ലെങ്കില്‍ പ്രത്യേകമായ നികുതി ഇളവുകളോ നല്‍കാതെ ജനങ്ങള്‍ ഈ പദ്ധതിയിലേക്ക് കടന്നുവരില്ലെന്നാണ് ധനകാര്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജ്വല്ലറികള്‍ ഈ പദ്ധതിയില്‍ സജീവ പങ്കാളികളായി വരുമ്പോള്‍ സാധാരണക്കാരുമായി മികച്ച ആശയവിനിമയം നടത്താനാകും എന്നത് പ്ലസ് പോയിന്റാണ്. എങ്കിലും നികുതി പരിശോധന ഒഴിവാക്കുന്നത് പോലുള്ള സുപ്രധാന കാര്യങ്ങളില്‍ കൃത്യമായ നിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം പൂര്‍ണ രീതിയില്‍ നടപ്പാക്കുകയുള്ളൂ.