തമിഴ്നാട്ടിൽ സ്വർണ വില താഴേക്ക്; ആഭരണപ്രേമികൾക്ക് ആശ്വാസം..വെള്ളിക്കും വിലയിടിഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില ഇന്ന് വീണ്ടും കുതിച്ചേക്കുമോയെന്ന ആശങ്കയിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ നേരിയ ആശ്വാസം നൽകി ഗ്രാമിന് 140 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

Advertisement

ജൂണിൽ സ്വർണവില 10 ശതമാനം വരെ ഇടിഞ്ഞിരുന്നതിനാൽ ജൂലൈ മാസത്തിലും ഇതേ അവസ്ഥ തുടരുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ അതിന് വിപരീതമായി ജൂലൈ ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും വില മുകളിലേക്ക് കയറുന്ന കാഴ്ചയാണ് കണ്ടത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വിലയിൽ വലിയ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്.

Advertisement

22 കാരറ്റ് സ്വർണം ഗ്രാമിന് 13,700 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.24 കാരറ്റിന് ഗ്രാമിന് 152 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം ശുദ്ധസ്വർണത്തിന്റെ വില 14,793 രൂപയായി. അതായത് 10 ഗ്രാമിന് ഒറ്റയടിക്ക് 1,520 രൂപയുടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 1,47,930 രൂപയാണ് ഇപ്പോഴത്തെ വില.

സ്വർണത്തിനൊപ്പം വെള്ളി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇന്ന് വലിയ സന്തോഷ വാർത്തയാണ് വിപണി നൽകുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 10 രൂപ വീതമാണ് വെള്ളിക്ക് ഇടിഞ്ഞത്. തമിഴ്‌നാട്ടിൽ ഇന്നലെ ഒരു ഗ്രാം വെള്ളി 260 രൂപയ്ക്കാണ് വില്പന നടന്നിരുന്നത്. അതനുസരിച്ച് ഒരു കിലോഗ്രാം വെള്ളിയുടെ വില 2.60 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപയും കിലോഗ്രാമിന് പതിനായിരം രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയായും ഒരു കിലോഗ്രാം വെള്ളിയുടെ വില 2.50 ലക്ഷം രൂപയായും ചുരുങ്ങി.

Advertisement

ആഗോള വിപണിയിലെ കുതിപ്പ്

പശ്ചിമേഷ്യൻ സംഘർഷങ്ങൾ പുകയുന്നതിനിടെ പണപ്പെരുപ്പ ഭീതി ശക്തമായതോടെ, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില വലിയ തോതിൽ താഴോട്ട് പോകാൻ കാരണമായത്. സാധാരണയായി പലിശ കൂടുമ്പോൾ നിക്ഷേപകർ സ്വർണം വിറ്റൊഴിഞ്ഞ് കൂടുതൽ ലാഭം കിട്ടുന്ന യുഎസ് സർക്കാർ കടപത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയാറുണ്ട്. ഡിമാൻഡ് കുറയുന്നതോടെ സ്വർണവിലയും താഴേക്ക് വീഴും. എന്നാൽ അമേരിക്കയിലെ ഏറ്റവും പുതിയ തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ നിക്ഷേപകരുടെ ഈ 'പലിശപ്പേടി' പകുതിയോളം ഒടുങ്ങിയിട്ടുണ്ട്. ജൂൺ മാസത്തിൽ വിപണി പ്രതീക്ഷിച്ചതിലും വളരെ കുറവ് തൊഴിലവസരങ്ങൾ മാത്രമാണ് യുഎസിൽ ഉണ്ടായത്. ഇത് ഡോളറിന് തിരിച്ചടിയായതോടെ നിക്ഷേപകർ വീണ്ടും സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേക്ക് മടങ്ങിയെത്തുകയും വില വീണ്ടും കുതിക്കാൻ തുടങ്ങുകയുമായിരുന്നു.

Advertisement

ഇനി വില എങ്ങോട്ട്?

അമേരിക്കൻ സാമ്പത്തിക രംഗത്തെ ഈ മന്ദഗതി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിൽ സ്വർണവില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത് സ്വർണത്തിന് കൂടുതൽ കരുത്താകും. ഇതോടൊപ്പം ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിമിടുക്കുന്നതും വരും മാസങ്ങളിൽ വില പുതിയ റെക്കോർഡുകളിലേക്ക് ഉയരാൻ കാരണമായേക്കും. എന്നാൽ അമേരിക്കയിൽ നിന്നുള്ള അടുത്ത പണപ്പെരുപ്പ കണക്കുകളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ നീക്കങ്ങളും വിപണിയെ സ്വാധീനിക്കുന്നതിൽ നിർണ്ണായകമാകും. വലിയ രീതിയിലുള്ള തകിടംമറിയലുകൾ ഉണ്ടായില്ലെങ്കിൽ വരും ആഴ്ചകളിൽ സ്വർണവില വീണ്ടും ഉയർന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.