ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസ് നീക്കം രാജ്യസഭയിൽ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. 2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതെന്നും യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു.
ഐഷിയെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ താൻ അവിടെ ഉണ്ടായിരുന്നു. എന്താണ് കേസ് എന്ന് ചോദിച്ചപ്പോൾ 2021ൽ ജെഎൻയുവിൽ വെച്ച് പ്രതിഷേധിച്ച സംഭവത്തിലെ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് പറഞ്ഞത്. യൂനിഫോമോ ബാഡ്ജോ ധരിക്കാതെയാണ് പോലീസ് എത്തിയതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഇത് ഏതെങ്കിലും പാർട്ടികളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുരുതരമായ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടും എംപിയെ കാമറയില്‍ കാണിക്കാഞ്ഞതിനെച്ചൊല്ലിയും സഭയില്‍ ബഹളമുയര്‍ന്നു. എന്നാൽ താങ്കൾ എന്നോടാണ് സംസാരിച്ചത് എന്നായിരുന്നു രാജ്യസഭാധ്യക്ഷൻ്റെ മറുപടി. ജെപി നദ്ദയ്ക്കെതിരെ തുറന്നടിച്ച് ബ്രിട്ടാസ് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പോലീസ് വേട്ടയാടുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഖെ ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിയെ വിമർശിച്ചു. എന്നാൽ വിഷയം നിസാരവത്കരിക്കാനാണ് ആരോഗ്യ മന്ത്രി ജെപി നദ്ദ ശ്രമിച്ചത്. സമരക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സിജെപിക്ക് ഉറപ്പ് നൽകിയ ആളാണ് നദ്ദയെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'എ.കെ.ജി. ഭവനിൽ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് സഭയിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം ഒന്നടങ്കമാണ് പിന്തുണച്ചത്. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇതിനെ പിന്തുണച്ച് സംസാരിക്കവെ, ഡൽഹി പോലീസ് ചെയ്തത് ലജ്ജാകരമാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും ഈ നടപടിക്ക് പിന്നിലുള്ളവർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മറുപടി പറഞ്ഞ രാജ്യസഭാ സഭ ഭരണകക്ഷി നേതാവ് ജെ.പി. നദ്ദ ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്ന് വാദിച്ച് വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. അടിയന്തരാവസ്ഥയുടെ കാലത്ത് തനിക്കെതിരെയും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ല എന്ന് മുൻപ് പ്രക്ഷോഭകരുമായി നടത്തിയ ചർച്ചയിൽ സർക്കാരിന് വേണ്ടി ഉറപ്പുനൽകിയ വ്യക്തിയാണ് ജെ.പി. നദ്ദ എന്നത് ശ്രദ്ധേയമായ കാര്യമാണ്', ബ്രിട്ടാസ് പറഞ്ഞു.