ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്ന മന്ത്രിസഭാ വികസനത്തിന് ഒടുവിൽ അന്തിമരൂപമായി. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കാണ് പുതിയ മന്ത്രിമാർ എത്തുന്നത്.
ചില അപ്രതീക്ഷിത മാറ്റങ്ങളുമായാണ് പുതിയ മന്ത്രിസഭ വരുന്നത്. മുൻ മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറിന് ഇത്തവണ അവസരം ലഭിച്ചില്ല. പകരം മറ്റൊരു വനിതാ എംഎൽഎയ്ക്ക് കോൺഗ്രസ് അവസരം നൽകിയിട്ടുണ്ട്. അതേസമയം, ഓഡിയോ ചോർച്ച വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്‌ടപ്പെടുമെന്ന അഭ്യൂഹമുണ്ടായിരുന്ന എംഎൽഎ ജമീർ അഹമ്മദ് ഖാനും പുതിയ മന്ത്രിസഭയിൽ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ജൂൺ 3-ന് മുഖ്യമന്ത്രിക്കൊപ്പം 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. അന്ന് ഒഴിവാക്കി വച്ചിരുന്ന 20 മന്ത്രിസ്ഥാനങ്ങളിലേക്കാണ് ഇപ്പോൾ നിയമനം നടത്തിയത്. പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുന്നവർ: പുട്ടരംഗ ഷെട്ടി, നരേന്ദ്ര സ്വാമി, എസ്എസ് മല്ലികാർജുൻ, ലക്ഷ്മൺ സവദി, കെഎം ശിവലിംഗെഗൗഡ, കെഎസ് ബസവന്തപ്പ, രുദ്രപ്പ ലമാണി, ജമീർ അഹമ്മദ് ഖാൻ, വിജയാനന്ദ് കാശപ്പനവർ, എച്ച്സി ബാലകൃഷ്‌ണ, സന്തോഷ് ലാഡ്, ചെലുവരായസ്വാമി, ശിവരാജ് തംഗഡഗി, ഡോ. അജയ് സിംഗ്, ബസവരാജ് റായറെഡ്ഡി, റിസ്‌വാൻ അർഷദ്, ടി രഘുമൂർത്തി, ഗായത്രി ശാന്തേഗൗഡ, മധു ബംഗാരപ്പ, മങ്കാളു വൈദ്യ. ജാതി, സമുദായം, മേഖല, ജില്ല എന്നീ ഘടകങ്ങൾ പരിഗണിച്ചും യുവജനപ്രതിനിധികൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയും പട്ടിക തയ്യാറാക്കിയതായാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി ഡികെ ശിവകുമാർ, രൺദീപ് സിംഗ് സുര്‍ജേവാല, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. പുതിയ മന്ത്രിമാർക്ക് ഏത് വകുപ്പുകളാണ് ലഭിക്കുകയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മന്ത്രിസഭാ വികസനത്തിന് ശേഷവും കോൺഗ്രസിനുള്ളിൽ ചില അതൃപ്‌തി ഉയരാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ജാതി-സമുദായ സന്തുലിതാവസ്ഥയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് എസ്എസ് മല്ലികാർജുൻ, ബസവരാജ് റായറെഡ്ഡി, ലക്ഷ്‌മൺ സവദി എന്നിവർ ഉൾപ്പെട്ടു. ഒക്കലിഗ സമുദായത്തിൽ നിന്ന് എച്ച്സി ബാലകൃഷ്‌ണ, കെഎം ശിവലിംഗെഗൗഡ, ചെലുവരായസ്വാമി, ഗായത്രി ശാന്തേഗൗഡ എന്നിവർക്ക് അവസരം ലഭിച്ചു. മുസ്ലിം വിഭാഗത്തിൽ നിന്ന് സമീർ അഹമ്മദ് ഖാനും റിസ്‌വാൻ അർഷദും മന്ത്രിസഭയിലെത്തി. ദളിത് വിഭാഗത്തിൽ നിന്ന് ശിവരാജ് തംഗഡഗി, നരേന്ദ്ര സ്വാമി, കെഎസ് ബസവന്തപ്പ, മങ്കാളു വൈദ്യ എന്നിവർക്ക് പ്രാതിനിധ്യം ലഭിച്ചു. ഇതിന് പുറമെ മധു ബംഗാരപ്പ (ഈഡിഗ), രുദ്രപ്പ ലമാണി (ലംബാണി), സന്തോഷ് ലാഡ് (മറാത്ത), പുട്ടരംഗ ഷെട്ടി (ഉപ്പാര), ടി രഘുമൂർത്തി (വാൽമീകി), ഡോ. അജയ് സിംഗ് (രാജ്‌പുത്), വിജയാനന്ദ് കാശപ്പനവർ (പഞ്ചമസാലി) എന്നിവരും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. വിവിധ സമുദായങ്ങൾക്കും മേഖലകൾക്കും തുല്യ പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് ശ്രമിച്ചതിന്റെ പ്രതിഫലനമായാണ് പുതിയ മന്ത്രിസഭയെ വിലയിരുത്തുന്നത്. എന്നാൽ പരിഗണിക്കപ്പെടുമെന്ന് കരുതിയ മലയാളി എൻഎ ഹാരിസിനെ തഴഞ്ഞു. അതേസമയം, ദാവണഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിൽ ഉൾപ്പെട്ട സമീർ അഹമ്മദ് ഖാന് ഇത്തവണയും മന്ത്രിസഭയിൽ സ്ഥാനം നേടാൻ കഴിഞ്ഞു. അദ്ദേഹത്തിന് അവസരം നൽകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ്, പ്രത്യേകിച്ച് കെസി വേണുഗോപാൽ ഉൾപ്പെടെ ഇടപെട്ടതായാണ് വിവരം. കേരളത്തിൽ താര പ്രചാരകനായി കോൺഗ്രസ് അദ്ദേഹത്തെ കളത്തിൽ ഇറക്കിയിരുന്നു.