രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ കോറിഡോറിന്റെ 80 ശതമാനത്തോളം പണികളും പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ ആദ്യഘട്ട സർവീസ് 2027-ൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയാണ് ആദ്യഘട്ടത്തിൽ യാഥാർത്ഥ്യമാകുക. സാനന്ദിലെ സിജി സെമിയുടെ ഒസാറ്റ് പ്ലാന്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദന ഉദ്ഘാടന ചടങ്ങിനായി ശനിയാഴ്ച അഹമ്മദാബാദിൽ എത്തിയതായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിന് ശേഷം വാപി-സൂറത്ത് സെക്ഷനും അതിന് പിന്നാലെ അഹമ്മദാബാദ്-താനെ സെക്ഷനും പിന്നീട് അഹമ്മദാബാദ്-മുംബൈ പാതയും പൂർണ്ണമായി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ തക്ക രീതിയിലാണ് ബുള്ളറ്റ് ട്രെയിൻ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ സർവീസ് നടത്തുന്ന സമയത്ത് 320 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ വേഗത. 508 കിലോമീറ്റർ നീളമുള്ള ഈ പാത പൂർണ്ണ സജ്ജമാകുന്നതോടെ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈയും അഹമ്മദാബാദും തമ്മിലുള്ള യാത്രാസമയം വെറും 1 മണിക്കൂറും 58 മിനിറ്റുമായി ചുരുങ്ങും.
പദ്ധതിയുടെ 348 കിലോമീറ്റർ ഗുജറാത്തിലൂടെയും 156 കിലോമീറ്റർ മഹാരാഷ്ട്രയിലൂടെയുമാണ് കടന്നുപോകുന്നത്. 4 കിലോമീറ്റർ ദൂരം ദാദ്ര ആൻഡ് നഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തുകൂടിയാണ്. ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയും പ്രവർത്തനരീതിയും ഉപയോഗിച്ചാണ് ഈ ഹൈസ്പീഡ് കോറിഡോർ വികസിപ്പിക്കുന്നത്. ട്രാക്ക് ഇൻഫ്രാസ്ട്രക്ചർ, റെയിൽവേ ഓപ്പറേഷൻസ് എന്നിവയിലെല്ലാം ലോകത്തിലെ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ലോകോത്തര ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റെയിൽവേ കണക്റ്റിവിറ്റി ശക്തമാക്കുന്നതിനുമായി അഞ്ച് പ്രധാന പദ്ധതികൾക്ക് അന്തിമരൂപം നൽകിയതായും അദ്ദേഹം അറിയിച്ചു. ഓംനഗർ അടിപ്പാതയുടെ ശേഷിക്കുന്ന പണികൾ നവരാത്രി ആഘോഷങ്ങൾക്ക് മുൻപായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അസാർവ സ്റ്റേഷനും അതിന്റെ ടെർമിനലും ആധുനികവത്കരിക്കുന്നതിനുള്ള സമഗ്രമായ പുനർവികസന പദ്ധതിയുടെ വിശദാംശങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടായിരിക്കും ഈ വികസനം. പുതിയ സ്റ്റേഷൻ കെട്ടിടം, യാത്രക്കാർക്കായുള്ള ആധുനിക സൗകര്യങ്ങൾ, ഡിആർഎം ഓഫീസ് ഉൾപ്പെടുന്ന പരിസര പ്രദേശങ്ങളുടെ വികസനം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ മാസ്റ്റർ പ്ലാൻ. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സാരംഗ്പൂർ ഭാഗത്തുനിന്ന് റോഡ് കണക്റ്റിവിറ്റിയോട് കൂടിയ രണ്ടാമത്തെ പ്രവേശന കവാടം നിർമ്മിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെയും ദേശീയ സ്മാരക സംരക്ഷണ സമിതിയുടെയും അനുമതികൾ കേന്ദ്രതലത്തിൽ ചർച്ച ചെയ്ത് വേഗത്തിലാക്കുന്നതോടെ ഷാപൂർ-അഹമ്മദാബാദ് ഫ്ലൈഓവർ നിർമ്മാണവും വേഗത്തിലാകും. സബർമതി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സ്റ്റേഷൻ റോഡ് നീട്ടുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംയുക്ത കർമ്മപദ്ധതിയും തയ്യാറാക്കും.