പരീക്ഷാ ഭേദഗതി ബില്ല് പാസായ പിന്നാലെ മോദിയുടെ വീഡിയോ; സംവിധാനം കരുത്തുറ്റതാകും

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ പിന്നാലെ സെല്‍ഫി വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് നടപടിയെ മോദി സ്വാഗതം ചെയ്തു. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും കരുത്തുറ്റതാക്കാനും സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു എന്ന് മോദി പറയുന്നു.

Advertisement

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച റാക്കറ്റിലുള്ളവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മോദി പറഞ്ഞു. ജന്തര്‍മന്തര്‍ സമരത്തിന്റെ വേളയില്‍ മോദി രാത്രിയില്‍ വീഡിയോ ഇറക്കിയത് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് ഫ്രണ്ട്‌സ് എന്ന് വിളിച്ചാണ് രാത്രി അദ്ദേഹം വീഡിയോ ചെയ്തത്. എന്നാല്‍ ഇന്നത്തെ വീഡിയോയില്‍ സാത്തിയോ എന്ന് വിളിച്ച കാര്യം ദേശീയ മാധ്യമങ്ങള്‍ എടുത്തു പറയുന്നു.

Advertisement

ചോദ്യപ്പേപര്‍ ചോര്‍ത്തുന്ന മാഫിയക്ക് രാജ്യത്തെ കുട്ടികളുടെ ഭാവി വച്ച് കളിക്കാന്‍ ഇനി സാധിക്കില്ല. അവരെ അനുവദിക്കുകയുമില്ല. ശക്തമായ നിയമം ആവശ്യമാണ്. ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവന്നു. ഇക്കാര്യം താന്‍ നേരത്തെ വാഗ്ദാനം ചെയ്തതാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് രണ്ട് സഭകളും ബില്ല് പാസാക്കിയ കാര്യവും മോദി വീഡിയോയില്‍ സൂചിപ്പിച്ചു.

പരീക്ഷാ ക്രമക്കേടുകള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതാണ് പൊതു പരീക്ഷ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്ല്. ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. ഇന്ന് രാജ്യസഭയും പാസാക്കി. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്‍ നിയമമാവും. പരീക്ഷകളിലെ ക്രമക്കേട് നടത്തുന്നവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങളും ബില്ലിലുണ്ട്.

Advertisement

അമിത് ഷാ മറുപടി പറയണം

വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന പൊലിസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരേ പെല്ലറ്റ് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ബലപ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ അമിത് ഷാ മറുപടി പറയണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലിസ് നടപടിയില്‍ അമിത് ഷാ രാജിവയ്ക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഖാര്‍ഗെയുടെ പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.