മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; സുക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്ന് ബിജെപി

ഫേസ്ബുക്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ വാര്‍ത്താവിനിമയ-ഐടി കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനും ബിജെപി എംപിയുമായി നിഷികാന്ത് ദുബെ. ഈ നടപടി സുക്കര്‍ബര്‍ഗിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Advertisement

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ സുക്കര്‍ബര്‍ഗ് നേരിട്ട് മാപ്പ് പറയണമെന്നും ദുബെ ആവശ്യപ്പെട്ടു. മെറ്റ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമായല്ല എന്നും അദ്ദേഹം പറഞ്ഞു. '2024-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനുവരിയില്‍ സുക്കര്‍ബര്‍ഗ് നടത്തിയ പ്രസ്താവനയും പിന്നീട് അദ്ദേഹം അതില്‍ മാപ്പ് പറഞ്ഞതും ഓര്‍മ്മയുണ്ടാകുമല്ലോ. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നാണ് ഇത് കാണിക്കുന്നത്,' ദുബെ പറഞ്ഞു.

Advertisement

പ്രധാനമന്ത്രി മോദിയുടെ വീഡിയോ അഞ്ച് മണിക്കൂറിലധികം നീക്കം ചെയ്തത് ഗൗരവകരമായ വിഷയമാണെന്ന് ദുബെ പറഞ്ഞു. മെറ്റ, സ്‌നാപ്ചാറ്റ്, ഗൂഗിള്‍, എക്‌സ്, യൂട്യൂബ് എന്നിവയുടെ പ്രതിനിധികളുമായി ദുബെ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് മെറ്റ അറിയിച്ചെങ്കിലും, സിഇഒ നേരിട്ട് തന്നെ മാപ്പ് പറയണമെന്ന് ദുബെ വ്യക്തമാക്കി.

'ഞങ്ങളുടെ സമിതി രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സുക്കര്‍ബര്‍ഗ് തന്നെ ഇതില്‍ മാപ്പ് പറയണമെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. സുക്കര്‍ബര്‍ഗ് അതിന് തയ്യാറായില്ലെങ്കില്‍, സെക്ഷന്‍ 79 പ്രകാരം അദ്ദേഹത്തിന് ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' (സുരക്ഷിത പരിരക്ഷ) ആനുകൂല്യം പിന്‍വലിക്കണം,' ദുബെ പറഞ്ഞു. നേരത്തെ കൊവിഡിന് ശേഷം സര്‍ക്കാരുകള്‍ നല്‍കുന്ന വിവരങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

Advertisement

അതുകാരണം 2024-ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഭരണകക്ഷികള്‍ക്ക് പരാജയം സംഭവിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അത്തരം രാജ്യങ്ങളുടെ പട്ടികയില്‍ അദ്ദേഹം ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും എന്‍ഡിഎ സഖ്യം തന്നെയാണ് അധികാരത്തില്‍ തുടര്‍ന്നത്. ഇതിനെത്തുടര്‍ന്ന് മെറ്റയ്ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.

മെറ്റയുടെ അല്‍ഗോരിതത്തെ വിമര്‍ശിച്ച ദുബെ, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച ഉള്ളടക്കത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കാഴ്ചക്കാരുടെ എണ്ണം ഏകദേശം 23 ദശലക്ഷം ആയിരുന്നപ്പോള്‍, രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളുടെയോ എന്‍ജിഒകളുടെയോ എണ്ണം 27 ദശലക്ഷം ആയിരുന്നുവെന്ന് ആരോപിച്ച് ദുബെ മെറ്റയുടെ അല്‍ഗോരിതത്തെ രൂക്ഷമായി വിമര്‍ശിച്ചു.

Advertisement

'മെറ്റ ഇന്ത്യയും എക്‌സ് പ്ലാറ്റ്ഫോമും യൂട്യൂബും ചെയ്ത കാര്യങ്ങള്‍ രാജ്യം അറിയേണ്ടതുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ കാഴ്ചക്കാരുടെ എണ്ണം സംബന്ധിച്ച അല്‍ഗോരിതം പരിശോധിച്ചാല്‍, അത് 23 ദശലക്ഷം മാത്രമാണെന്ന് കാണാം. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളോ എന്‍ജിഒകളോ അല്ലാത്തവരുടെ കാര്യത്തില്‍ ഈ സംഖ്യ 27 ദശലക്ഷമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആകെ കണക്ക് 23-24 ദശലക്ഷം മാത്രമാണ്,' അദ്ദേഹം പറഞ്ഞു.

അഞ്ച്-ആറ് ദിവസം മുമ്പ് രൂപീകരിച്ച സംവരണ വിരുദ്ധ ഫോറത്തിന് ഇതിനകം 7 ദശലക്ഷം കാഴ്ചക്കാരുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന നയം അവര്‍ക്കുണ്ട് എന്നതാണ് അതിന് കാരണം എന്നും ദുബെ പറഞ്ഞു. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ഗൗരവകരമായ വിഷയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഈ സംഭവത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആരോപിച്ചു.