കേരളത്തിലടക്കം 54 ഹൈവേ പദ്ധതികളുമായി നാഷണല്‍ ഹൈവേ അതോറിറ്റി; ചെലവ് 1.80 ലക്ഷം കോടി രൂപ!

1.80 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 2442 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 54 ഹൈവേ, എക്‌സ്പ്രസ്വേ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ വിളിക്കാന്‍ പദ്ധതിയിടുന്നതായി നാഷണല്‍ ഹൈവേ അതോറിറ്റി. 2025 - 26 ല്‍ നടപ്പിലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്ന 6376 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 124 പദ്ധതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണിത്.

Advertisement

ഈ പദ്ധതികള്‍ക്ക് 3,45,466 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ രേഖകള്‍ പ്രകാരം, ഈ പദ്ധതികള്‍ ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായാണ് വ്യാപിച്ച് കിടക്കുന്നത്. പ്രാഥമിക പട്ടിക പ്രകാരം, 26 പദ്ധതികള്‍ എന്‍ജിനീയറിംഗ് - പ്രൊക്യൂര്‍മെന്റ്-കണ്‍സ്ട്രക്ഷന്‍ രീതിയില്‍ നടപ്പാക്കും.

Advertisement

21 പദ്ധതികള്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ വഴിയും, ഏഴ് പദ്ധതികള്‍ ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ ( ബി ഒ ടി ) രീതിയിലും നടപ്പിലാക്കും. റോഡ് ഗതാഗത - ഹൈവേ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് നടക്കുന്ന ആകെ ദേശീയപാത നിര്‍മ്മാണത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പങ്ക് 45 മുതല്‍ 50 ശതമാനം വരെയാണ്. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഏജന്‍സികള്‍.

ഇവയെല്ലാം ചേര്‍ന്നാണ് ബാക്കി 50 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ദേശീയപാത പദ്ധതികള്‍ പ്രധാനമായും മൂന്ന് രീതികളിലാണ് നടപ്പിലാക്കുന്നത്. ബില്‍ഡ് - ഓപ്പറേറ്റ് - ട്രാന്‍സ്ഫര്‍, ഹൈബ്രിഡ് ആന്വിറ്റി മോഡല്‍, എന്‍ജിനീയറിംഗ് - പ്രൊക്യുര്‍മെന്റ്-കണ്‍സ്ട്രക്ഷന്‍ എന്നിവയാണവ.

Advertisement

ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മാതൃകയിലുള്ള പദ്ധതികളുടെ (പരിപാലനം ഉള്‍പ്പെടെ) കാലാവധി 15 മുതല്‍ 20 വര്‍ഷം വരെയും, ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമുള്ളവയുടെ കാലാവധി സാധാരണയായി 15 വര്‍ഷവുമാണ്. പദ്ധതിയുടെ ഈ കാലാവധിയില്‍, ബന്ധപ്പെട്ട പാതയുടെ പരിപാലനച്ചുമതല കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സിക്കായിരിക്കും.

അതിനിടെ ദേശീയപാതകളില്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. 693 കിലോമീറ്റര്‍ ദേശീയപാതകളില്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തുകയും, അനധികൃതമായ 361 പ്രവേശന കവാടങ്ങളും തടസ്സങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

അതിവേഗ പാതകളില്‍ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന അനധികൃത നിര്‍മ്മിതികള്‍, അനധികൃത വാണിജ്യ പ്രവേശന കവാടങ്ങള്‍, അംഗീകാരമില്ലാത്ത മീഡിയന്‍ കട്ടുകള്‍ എന്നിവയ്ക്കെതിരെ 1,403 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.