പ്ലാസ്റ്റിക് കറന്‍സി വരുന്നു; ആദ്യം എത്തുന്നത് 10, 20 നോട്ടുകള്‍, പേപ്പര്‍ നോട്ട് ഒഴിവാക്കാന്‍ കാരണം ഇതാണ്


ഇന്ത്യ പേപ്പര്‍ കറന്‍സി ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. പോളിമര്‍ നോട്ടുകളാണ് പകരം വരുന്നത്. ആദ്യം 10, 20 രൂപയുടെ നോട്ടുകളാണ് പുറത്തിറക്കുക. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം വലിയ നോട്ടുകളിലേക്ക് കടക്കും. പോളിമര്‍ ഷീറ്റുകള്‍ ലഭിക്കുന്നതിന് ആഗോള തലത്തില്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് ആര്‍ബിഐയുടെ പ്രിന്റിങ് വിഭാഗമായ ബിആര്‍ബിഎന്‍എംആര്‍എല്‍.

Advertisement

പരിചയ സമ്പത്തുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 18 വരെ താല്‍പര്യം അറിയിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. 10, 20 രൂപകളുടെ അച്ചടിക്ക് 34000 വീതം പോളിമര്‍ ഷീറ്റുകളാണ് ആവശ്യം. വിന്‍ഡോ പോര്‍ട്രെയ്റ്റ്, മെറ്റാലിക് ന്യൂമറല്‍, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ് തുടങ്ങിയ വിപുലമായ ഡിസൈന്‍ സംവിധാനങ്ങള്‍ അടങ്ങിയതാകണം പോളിമര്‍ ഷീറ്റുകള്‍.

Advertisement

ചൈനയിലും പാകിസ്താനിലും ജോലി ചെയ്തിരുന്ന ജീവനക്കാരെ വിദേശ കമ്പനികള്‍ പോളിമര്‍ ഷീറ്റ് നിര്‍മാണത്തിന് ഉപയോഗിക്കരുത് എന്ന നിബന്ധനയുണ്ട്. ഈ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് താല്‍പ്പര്യ പത്രം അയക്കുന്നതിന് ഡിപിഐഐടിയുടെ അനുമതി പത്രം ആവശ്യമാണ്. പരിസ്ഥിതിക്ക് അനിയോജ്യമായ പദാര്‍ഥങ്ങള്‍ കൊണ്ടാകണം നോട്ട് നിര്‍മിക്കേണ്ടത്.

ആദ്യമായി പ്ലാസ്റ്റിക് നോട്ടുകള്‍ തുടങ്ങിയത് ഓസ്‌ട്രേലിയയാണ്. 1988ലായിരുന്നു ഇത്. ഇന്ന് നിരവധി രാജ്യങ്ങള്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് പോളിമര്‍ നോട്ടിലേക്ക് കടക്കുന്നത്. ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത വര്‍ഷം വ്യാപകമാക്കും. എന്നാല്‍ ജനങ്ങള്‍ വൈമനസ്യം കാണിച്ചാല്‍ ആര്‍ബിഐ പിന്മാറാനുള്ള സാധ്യതയുമുണ്ട്.

Advertisement

പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം ഈട് നില്‍ക്കുമെന്നതാണ് പോളിമര്‍ കറന്‍സികളുടെ പ്രത്യേകത. നനഞ്ഞാലും വേഗത്തില്‍ കീറില്ല. പേപ്പര്‍ നോട്ടുകള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ സാധിക്കുമെങ്കിലും ആയുസ് കുറവാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ആവര്‍ത്തിച്ചുള്ള അച്ചടി ചെലവ് കൂടുതലുമാണ്. മാത്രമല്ല, പോളിമര്‍ നോട്ട് വന്നാല്‍ കള്ളനോട്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ നാണയങ്ങള്‍ നിര്‍മിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസുകളിലാണ്. എന്നാല്‍ പേപ്പര്‍ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. മഹാരാഷ്ട്രയിലെ നാസിക്, മധ്യപ്രദേശിലെ ദേവാസ്, കര്‍ണാടകയിലെ മൈസൂരു, പശ്ചിമ ബംഗാളിലെ സല്‍ബോനി എന്നീ പ്രസുകളിലാണ് നോട്ട് അച്ചടിക്കുന്നത്. ആര്‍ബിഐക്ക് കീഴിലുള്ളതും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതുമായ കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.