ധര്‍മേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് പ്രൾഹാദ് ജോഷി, രാജിക്ക് പിന്നാലെ തീരുമാനം

ന്യൂ ഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് പ്രൾഹാദ് ജോഷി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതോടെയാണ് പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് എത്തുന്നത്.

Advertisement

ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു. പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുമെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 35 ദിവസങ്ങളായി ജന്തര്‍ മന്തറിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടതായി വന്നത്. ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് രാജി എന്നാണ് രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുന്നത്.

Advertisement

പ്രള്‍ഹാദ് ജോഷിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നാണ്. 1995 മുതല്‍ 1998 വരെ ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായിരുന്നു പ്രള്‍ഹാദ് ജോഷി. അതിന് ശേഷം 2003 വരെ അതേ ജില്ലയില്‍ തന്നെ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2004ല്‍ ആണ് പ്രള്‍ഹാദ് ജോഷി ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

16ാം ലോക്‌സഭയിലെ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗാസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് പ്രള്‍ഹാദ് ജോഷി എത്തുന്നത്. പാര്‍ലമെന്ററി കാര്യം, കല്‍ക്കരി-ഖനനം എന്നീ വകുപ്പുകളായിരുന്നു പ്രള്‍ഹാദ് ജോഷി കൈകാര്യം ചെയ്തിരുന്നത്. കര്‍ണാടക ബിജെപി അധ്യക്ഷനായും പ്രള്‍ഹാദ് ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

ധര്‍മേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി എത്തുമ്പോള്‍ വലിയ വെല്ലുവിളികളാണ് പ്രള്‍ഹാദ് ജോഷിക്ക് മുന്നിലുളളത്. നീറ്റ് അടക്കം ദേശീയ തലത്തിലുളള പരീക്ഷകളിലെ ക്രമക്കേടുകള്‍ അടക്കമുളള പ്രധാന വിഷയങ്ങളില്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയെ രാജ്യം ഉറ്റ് നോക്കുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉറപ്പ് നല്‍കിയ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് സിജെപി ഇതിനകം തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് കഴിഞ്ഞു.