രാജ്യത്ത് വാണിജ്യ പാചകവാതകത്തിന്റെ വില 209 രൂപ കുറച്ചു; ഹോട്ടലുകൾക്ക് നേട്ടം, ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്ര സർക്കാർ. ശനിയാഴ്‌ച മുതൽ 209 വരെ കുറച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് പുതിയ വില നിലവിൽ വന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോ സിലിണ്ടറിന് 202 കുറച്ചപ്പോൾ, കൊൽക്കത്തയിൽ 209 കുറച്ചിട്ടുണ്ട്.

Advertisement

ഇതോടെ കൊൽക്കത്തയിൽ ഒരു 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,872.50 രൂപ ആയി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസങ്ങളിലായി വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജൂലൈ 1-ന് എണ്ണ വിപണന കമ്പനികൾ 19 കിലോ സിലിണ്ടറിന്റെ വില 183.50 കുറച്ചിരുന്നു.

Advertisement

ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,930 ആയി കുറഞ്ഞിരുന്നു. അതേ ദിവസം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന്റെ വിലയും 13 രൂപ കുറച്ച് ഡൽഹിയിൽ 808.50 ആക്കിയിരുന്നു. ഈ വർഷം വാണിജ്യ എൽപിജി വിലയിൽ കാര്യമായ ചാഞ്ചാട്ടം ഉണ്ടായിരുന്നു. ജൂണിൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചിരുന്നു.

ഇതോടെ ഡൽഹിയിൽ അതിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപ ആയി ഉയർന്നു. അതിന് മുമ്പ് മാർച്ച് 7-ന്, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള ഊർജ വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി എണ്ണ കമ്പനികൾ എൽപിജി സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 195.50 രൂപ വരെ വർധനവുണ്ടായി.

Advertisement

അതേസമയം, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയാണ് പ്രധാനമായും 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. അതിനാൽ ഈ വിലക്കുറവ് ഭക്ഷ്യ-ആതിഥേയ മേഖലകളിലെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.