സർക്കാർ നുണ പറയുന്നത് നിർത്തൂ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായി രാഹുൽ ഗാന്ധി, 'കണ്ണിന് കാഴ്ച പോയി'

ന്യൂ ഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 20ന് നടന്ന സിജെപിയുടെ മാര്‍ച്ചില്‍ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

Advertisement

എന്നാല്‍ പെല്ലറ്റ് ഗണ്‍ സമരക്കാര്‍ക്ക് നേരെ ഉപയോഗിച്ചുവെന്ന ആരോപണം ഡല്‍ഹി പോലീസും സര്‍ക്കാരും തള്ളുകയാണ് ചെയ്തത്. സര്‍ക്കാര്‍ നുണ പറയുന്നത് അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സാഹില്‍ ലോച്ചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളാണ് പറ്റിയിരുന്നത്. സാഹിലുമായാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്.

Advertisement

സാഹിലിന്റെ മുഖത്തും ശരീരത്തിലെമ്പാടും പെല്ലറ്റ് ആക്രമണത്തിലേറ്റ മുറിവുകളുണ്ട്. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതാണ് അതിനുളള തെളിവ്, സാഹിലിന്റെ ടീ ഷര്‍ട്ട് ഉയര്‍ത്തി ശരീരത്തിലെ മുറിവുകള്‍ മാധ്യമങ്ങളെ കാണിച്ച് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സര്‍ക്കാര്‍ നുണ പറച്ചില്‍ നിര്‍ത്തണം. അവര്‍ തോക്കുകള്‍ ഉപയോഗിച്ചത് രാജ്യത്തിന്റെ ഭാവി തലമുറയ്ക്ക് നേരെ ആണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

19കാരനായ സാഹില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ദേശീയ പതാക വീശിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹോദരന്റെ മേലെ പെല്ലറ്റുകള്‍ വന്ന് പതിച്ചത്. അദ്ദേഹത്തിന്റെ വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. കാഴ്ച തിരിച്ച് കിട്ടുമോ എന്ന് ഒരുറപ്പും ഇല്ല, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Advertisement

ഡല്‍ഹിയിലെ നജാഫ്ഘട്ട് സ്വദേശിയായ സാഹിലിന് പോലീസില്‍ ചേരണം എന്നതായിരുന്നു സ്വപ്‌നം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി പോലീസില്‍ ചേരുന്നതിനായി ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു സാഹില്‍. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാനായി അച്ഛന്‍ ദീപകിനൊപ്പം ഡ്രൈവറായും സാഹില്‍ ജോലി ചെയ്തിരുന്നു. സാഹിലിന്റെ മുഖത്തും ശരീരത്തിലും പെല്ലറ്റുകള്‍ തുളച്ച് കയറിയെന്ന് അമ്മ ജ്യോതി പറയുന്നു. ചൊവ്വാഴ്ച എയിംസ് ട്രോമ സെന്ററില്‍ സാഹില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.