വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് എന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് ഭരണപക്ഷം

ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഭരണപക്ഷ എംപിമാര്‍. രാഹുല്‍ ആഭ്യന്തര മന്ത്രി അമിത് ഷായേയും ആര്‍എസ്എസിനേയും വിമര്‍ശിച്ചതോടെയാണ് ഭരണപക്ഷം ബഹളം വച്ചത്. രാഹുലിന്റെ മൈക്ക് ഓഫാക്കിയതിന് പിന്നാലെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല.

Advertisement

ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. മറുപടി പ്രസംഗത്തിന് മന്ത്രിയെ വിളിക്കുകയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള. ഇതോടെ പ്രതിപക്ഷ എംപിമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. രാജ്യസഭയിലും ബഹളമയായിരുന്നു. ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് ഇതിനിടെ ലോക്‌സഭ പാസാക്കി. വന്ദേമാതരവുമായി ബന്ധപ്പെട്ട് ബില്ല് രാജ്യസഭയും പാസാക്കി.

Advertisement

താന്‍ സംസാരിച്ച ഒരു പെണ്‍കുട്ടി മൂന്ന് വിഭാഗം ആള്‍ക്കാരെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പേരില്‍ ആക്ഷേപകരമായ വാക്ക് ഉപയോഗിക്കാമോ എന്ന് മന്ത്രി കിരണ്‍ റിജിജു ഇടപെട്ടു. ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല എന്ന് രാഹുല്‍ തിരിച്ചടിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം നിയന്ത്രിക്കുന്ന ആര്‍എസ്എസാണ് വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ ശത്രുവെന്നും രാഹുല്‍ പറഞ്ഞു. എല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. വ്യവസ്ഥയുടെ ആത്മാവ് ആര്‍എസ്എസ് കൈപ്പിടിയില്‍ ഒതുക്കി. വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ തടയുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു പ്രതീകമാണ്, യഥാര്‍ത്ഥ ശത്രു ആര്‍എസ്എസാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഹാജരാകാത്തത് ഭയത്തിന്റെ ലക്ഷണമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ വലിയ ബഹളം വച്ചു.

Advertisement

''വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആഭ്യന്തര മന്ത്രി അനുമതി നല്‍കി. നമ്മുടെ വിദ്യാര്‍ഥികളുടെ രക്തത്തില്‍ പെല്ലറ്റുകള്‍ പുരട്ടി. വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ അദ്ദേഹം ഉത്തരവിട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കിരണ്‍ റിജിജു ഇടപെട്ടു. രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ തെറ്റാണെന്നും രാഹുല്‍ തന്റെ ഭരണഘടനാ പദവിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുകയാണെന്നും റിജിജു ആരോപിച്ചു.

വസ്തുതാപരമായ പിന്തുണയില്ലാതെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ നേതാവിന് മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇരുവിഭാഗവും ഏഴുന്നേറ്റതോടെ ലോക്‌സഭ നിര്‍ത്തിവെക്കുകയായിരുന്നു. ഭരണപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ആദ്യം 2.30 വരെയും പിന്നീട് മൂന്ന് മണിവരേയും നിര്‍ത്തിവെച്ചു. രാഹുല്‍ ഗാന്ധിയുടെ ചില പ്രയോഗങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പിന്നീട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികളില്‍ നിന്ന് നീക്കി. ബഹളത്തിനിടെ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി.