പവാര്‍ എന്‍ഡിഎയിലേക്കോ? ഷിന്‍ഡെയുടെ ഓഫീസില്‍ വെച്ച് പാര്‍ട്ടി എംഎല്‍എമാരുമായി പവാറിന്റെ കൂടിക്കാഴ്ച

എന്‍സിപി (എസ്പി) എന്‍ഡിഎയിലേക്കെന്ന ഊഹാപോഹം ശക്തമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ഓഫീസില്‍ ബുധനാഴ്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) മേധാവി ശരദ് പവാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ഏറ്റവും ഒടുവില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്.

Advertisement

എന്നാല്‍ ഈ കൂടിക്കാഴ്ച തികച്ചും ആകസ്മികമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പുനഃസംഘടനയുമായി ബന്ധപ്പെട്ടതല്ലെന്നും എന്‍സിപി (എസ്പി) യിലെയും എന്‍ഡിഎയിലേയും നേതാക്കള്‍ പറഞ്ഞു. എന്നിരുന്നാലും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ പ്രധാന ഘടകമായ എന്‍സിപി (എസ്പി), ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമായ ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെയുടെ ചേംബറില്‍ എംഎല്‍എമാര്‍ക്കൊപ്പമെത്തിയത് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്.

Advertisement

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശരദ് പവാര്‍ മഹാരാഷ്ട്ര നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നു. കമ്മിറ്റി യോഗം അവസാനിച്ചതിനുശേഷം, പവാര്‍ ഏക്നാഥ് ഷിന്‍ഡെയെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ചതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഷിന്‍ഡെ പവാറിനെ ഷാളും പൂച്ചെണ്ടും നല്‍കി സ്വാഗതം ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പവാര്‍ പാര്‍ട്ടി എംഎല്‍എമാരെ ഷിന്‍ഡെയുടെ ഓഫീസിനുള്ളില്‍ വെച്ചാണ് കണ്ടതെന്ന് എന്‍സിപി (എസ്പി) നേതാക്കള്‍ പിന്നീട് വ്യക്തമാക്കിയത് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ വേദിയെ ചൊല്ലി വിവാദമുണ്ടാക്കേണ്ടതില്ല എന്ന് എന്‍സിപി (എസ്പി) നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.

Advertisement

വിധാന്‍ ഭവന്‍ സമുച്ചയത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് പാര്‍ട്ടി എംഎല്‍എമാര്‍ ശരദ് പവാറിനെ കാണാന്‍ ആഗ്രഹിച്ചു. മിക്ക പ്രതിപക്ഷ എംഎല്‍എമാരും ഇരിക്കുന്ന മുറിയിലേക്ക് തിരികെ നടക്കുന്നത് പവാറിന് ബുദ്ധിമുട്ടായതിനാലും ഷിന്‍ഡെയുടെ ക്യാബിന്‍ എക്‌സിറ്റിനടുത്തായതിനാലും അത് സൗകര്യപ്രദമാകുമെന്ന് തങ്ങള്‍ കരുതി എന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

പവാര്‍ എത്തിയപ്പോള്‍ ഏകനാഥ് ഷിന്‍ഡെ തന്റെ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ എംഎല്‍എമാരെ കാണാനായി അവിടെ ഇരിക്കാന്‍ ഞാന്‍ പവാര്‍ സാഹിബിനോട് നിര്‍ദ്ദേശിച്ചു. പവാര്‍ സാഹിബ് അവിടെയുണ്ടെന്ന വിവരം അറിഞ്ഞ ഷിന്‍ഡെ, അദ്ദേഹത്തെ കാണാനായി താഴേക്ക് വരികയായിരുന്നു,' പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് ഷിന്‍ഡെ പക്ഷവും അവകാശപ്പെടുന്നത്.

Advertisement

ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഷിന്‍ഡെ സ്വീകരിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്തും പറഞ്ഞു. കമ്മിറ്റി യോഗത്തിന് ശേഷമുള്ള ഒരു സൗഹൃദ സന്ദര്‍ശനമായാണ് ഉപമുഖ്യമന്ത്രിയുടെ ഓഫീസും പവാറും ഷിന്‍ഡെയും തമ്മിലുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. എന്‍ഡിഎയുമായുള്ള ബന്ധം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി (എസ്പി)യും രംഗത്തെത്തി.

അതേസമയം ശരദ് പവാറിനെയും കൂട്ടരേയും എന്‍ഡിഎയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ക്യാംപ് സജീവമായി നടത്തുന്നുണ്ട് എന്നാണ് വിവരം. പവാറിന്റെ മകള്‍ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം അടക്കം വാഗ്ദാനം ചെയ്തുകൊണ്ടായിരിക്കും ഇത് സംബന്ധിച്ച നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്