മതം മാറിയ വ്യക്തിക്ക് മുസ്ലിം സംവരണം: വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍, സുപ്രധാന നീക്കം

ന്യൂഡല്‍ഹി: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതംമാറിയവര്‍ക്ക് മുസ്ലിം സംവരണ ആനുകൂല്യം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയ വ്യക്തികള്‍ക്ക് മുസ്ലിം സംവരണ ആനുകൂല്യം നല്‍കാന്‍ സാധിക്കില്ല എന്നാണ് മദ്രാസ് ഹൈക്കോടതി വിധി.

Advertisement

പിന്നാക്ക വിഭാഗം (ബിസി), അതിപിന്നാക്ക വിഭാഗം (എംബിസി) ഡിനോട്ടിഫൈഡ് കമ്യൂണിറ്റീസ് (ഡിഎന്‍സി), പട്ടികജാതി (എസ്‌സി) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇസ്ലാം മതത്തിലേക്ക് മാറിയാല്‍ ഇവര്‍ക്ക് പിന്നാക്ക മുസ്ലിങ്ങള്‍ക്ക് (ബിസിഎം) ലഭിക്കുന്ന സംവരണം നല്‍കണം എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ 2024ല്‍ ഉത്തരവിറക്കിയിരുന്നു. ഇത് കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. ഇതിനെതിരെയാണ് വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisement

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ് എന്ന് കണ്ടെത്തിയ മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന് വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ മതംമാറിയതുകൊണ്ട് മാത്രം അവരുടെ സംവരണ ആനുകൂല്യം റദ്ദാക്കരുത് എന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ മതംമാറിയാല്‍ മുസ്ലിം എന്ന് മാത്രമേ പറയാന്‍ സാധിക്കൂ എന്നും പിന്നാക്ക മുസ്ലിം വിഭാഗമാകില്ലെന്നുമാണ് ഹൈക്കോടതി വിധി.

നിലവില്‍ സംവരണ ആനുകൂല്യം ലഭിക്കുന്നവരാണ്. അവര്‍ മതംമാറിയതിനാല്‍ സംവരണം റദ്ദാക്കുന്നത് നീതിയല്ല. സാമൂഹിക നീതി ഉറപ്പാക്കാന്‍ അവര്‍ക്ക് തുടര്‍ന്നും സംവരണ ആനുകൂല്യം നല്‍കേണ്ടതുണ്ട് എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജിആര്‍ സ്വാമിനാഥന്‍, പിബി ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോതിയില്‍ എത്തിയത്.

Advertisement

മുസ്ലിം സംവരണം ഏഴ് വിഭാഗക്കാര്‍ക്ക്

മുസ്ലിങ്ങളിലെ പിന്നാക്കക്കാരായി ഏഴ് വിഭാഗങ്ങളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അന്‍സാര്‍, ദിക്കാനി, ദുബെകുല, ലബ്ബ (റാവുത്തര്‍, മരക്കാര്‍), മാപ്പിള, ശൈഖ്, സയ്യിദ് എന്നിവയാണവ. ഇവര്‍ ഈ പരമ്പരയില്‍ ജനിച്ചതുകൊണ്ടാണ് ഇങ്ങനെ പരിഗണിക്കുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തില്‍ ജനിക്കുകയും ഇസ്ലാമിലേക്ക് മതംമാറുകയും ചെയ്തവര്‍ ഈ ഏഴ് വിഭാഗത്തില്‍ ഉള്‍പെടില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു.

2015ല്‍ ഇസ്ലാം മതത്തിലേക്ക് മാറിയ സമീര്‍ അഹമ്മദ് എന്ന വ്യക്തി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം ലബ്ബ വിഭാഗത്തില്‍പ്പെടുത്തി ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സമീര്‍ അഹമ്മദിന്റെ ആവശ്യം. തഹസില്‍ദാര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നുള്ള നിയമ നടപടികളാണ് മദ്രാസ് ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജിയുടെ വിചാരണ ഘട്ടത്തിലാണ് 2024ല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

Advertisement

പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറുന്നവര്‍ക്ക് മുസ്ലിം പിന്നാക്ക സംവരണ ആനുകൂല്യം നല്‍കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. തമിഴ്‌നാട് പിന്നാക്ക ക്ഷേമ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു സര്‍ക്കാര്‍ നടപടി. സര്‍ക്കാരിന്റെ ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. സുപ്രീംകോടതി തീരുമാനം ദേശീയതലത്തില്‍ നിര്‍ണായകമാകും.