വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം; ക്ഷണിച്ച് ഡികെ, കാവേരി തര്‍ക്കം രൂക്ഷമാകുന്നു

കാവേരി നദീ ജല തര്‍ക്കം രൂക്ഷമാകുന്നു. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെയാണ് കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കന്നഡ വാദം ഉയര്‍ത്തുന്ന സംഘടനകളാണ് പ്രതിഷേധിക്കുന്നത്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അമര്‍ഷമായും പ്രതിഫലിച്ചു.

Advertisement

കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കാവേരി ജല റഗുലേഷന്‍ കമ്മിറ്റി ഉത്തരവിട്ടതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പ്രതിദിനം 3500 ക്യുസെക്‌സ് ജലം 15 ദിവസത്തേക്ക് വിട്ടുകൊടുക്കണം എന്നാണ് ഉത്തരവ്. വിട്ടുകൊടുക്കാന്‍ ജലമില്ല എന്ന് കര്‍ണാടക പറയുന്നു. മഴ കുറവായതിനാല്‍ കാവേരിയില്‍ വെള്ളമില്ലെന്നാണ് വാദം. കാവേരിയുടെ ഇപ്പോഴത്തെ അവസ്ഥ കാണാന്‍ വിജയിയെ ക്ഷണിച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍.

Advertisement

അതേസമയം, കര്‍ണാടകയില്‍ പല ഭാഗങ്ങളിലും കാവേരി പ്രതിഷേധം വിജയ്‌ക്കെതിരായ പ്രതിഷേധമായി മാറി. ബെംഗളൂരുവില്‍ കന്നഡ സംഘടനകള്‍ പ്രതിഷേധിച്ചു. വിജയുടെ പുതിയ ചിത്രം ജനനായകന്റെ പോസ്റ്ററുകള്‍ കീറിയായിരുന്നു ഇവരുടെ പ്രതിഷേധം. മാണ്ഡ്യ ജില്ലയിലും പ്രതിഷേധം ശക്തമായി. ഗുരുശ്രീ തിയേറ്ററില്‍ ജനനായകന്‍ പ്രദര്‍ശനം പ്രതിഷേധക്കാര്‍ തടഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കര്‍ഷക സംഘടനകളും കന്നഡവാദ സംഘടനകളുമാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. കര്‍ണാടയില്‍ ബന്ദ് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അതേസമയം, ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഡികെ ശിവകുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആയിരിക്കും യോഗം എന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയതാണ് അദ്ദേഹം.

Advertisement

റഗുലേഷന്‍ കമ്മിറ്റിയുടെ ഉത്തരവിന് എതിരെ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിക്ക് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കണം എന്ന് സര്‍വകക്ഷി യോഗം തീരുമാനിക്കും. മുന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കാവേരി നദിയോട് ചേര്‍ന്ന മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എമാരും എംപിമാരും യോഗത്തിനെത്തും.

കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, വി സോമണ്ണ, എംപിമാരായ ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മൈ എന്നിവരുമായും വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ബിജെപിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നാണ് ഡികെ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടകയില്‍ ബിജെപിയെ കൂടെ നിര്‍ത്തിയുള്ള നീക്കം ഡികെ നടത്തുന്നത്. ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത് തടയുകയാണ് ഡികെയുടെ ലക്ഷ്യം. സംസ്ഥാനതലത്തില്‍ വിഷയം ഒതുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും ബഹുമാനിച്ചുള്ള മുന്നോട്ട് പോക്കാണ് ഉദ്ദേശിക്കുന്നത് എന്നും വിജയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച ചോദ്യത്തിന് ഡികെ മറുപടി നല്‍കി.