വിജയ് വീഴുമോ? എംഎല്‍എക്ക് 35 കോടി വാഗ്ദാനം, സെന്തില്‍ ബാലാജി കുരുക്കില്‍, 3 പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സി ജോസഫ് വിജയ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ടിവികെ എംഎല്‍എ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമസഭയില്‍ വരാനിരിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചുവെന്ന് എംഎല്‍എ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടന്നതും അറസ്റ്റുണ്ടായതും.

Advertisement

15 ടിവികെ എംഎല്‍എമാരെ ചാക്കിടാനാണ് ശ്രമം നടക്കുന്നതത്രെ. അവിശ്വാസ പ്രമേയം വരുമ്പോള്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സെന്തില്‍ ബാലാജിയിലേക്ക് അന്വേഷണം എത്തിയാല്‍ ഡിഎംകെക്ക് വലിയ തിരിച്ചടിയാകും.

Advertisement

ടിവികെ എംഎല്‍എ എന്‍ ഇളയരാജയാണ് തനിക്ക് 35 കോടി രൂപ ചിലര്‍ വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ നിലപാടിന് എതിരായി വോട്ട് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടതത്രെ. സെന്തില്‍ ബാലാജിയുടെയും സഹോദരന്‍ വി അശോക് കുമാറിന്റെയും പേരുകള്‍ സംഭവത്തിന് പിന്നില്‍ ടിവികെ ഉന്നയിക്കുന്നുണ്ട്.

ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് ഇളയരാജ പരാതി നല്‍കിയിരുന്നു. തിരുനാവുക്കരസ് എന്ന വ്യക്തിയാണ് ഇദ്ദേഹത്തെ സമീപിച്ചത്. അഭിപ്രായ സര്‍വ്വെ നടത്തുന്ന ഏജന്‍സിയുടെ പ്രതിനിധിയാണ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഒരു പ്രധാന പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ നിങ്ങളെ ബന്ധപ്പെടുന്നത് എന്ന് ഇയാള്‍ പറഞ്ഞു എന്നാണ് ഇളയരാജ പരാതിയില്‍ പറയുന്നത്.

Advertisement

പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ 35 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടുവെന്നും ഇളയരാജ പറയുന്നു. നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. അശോക് കുമാറുമായി അടുത്ത ബന്ധമുള്ള നരേഷ് എന്ന വ്യക്തിയും ഇളയാരജയെ ബന്ധപ്പെട്ടു എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സെന്തില്‍ ബാലാജിക്കും അശോക് കുമാറിനും വേണ്ടിയാണ് തിരുനവുക്കരസ് എംഎല്‍എയുമായി സംസാരിച്ചത് എന്നും പോലീസ് പറയുന്നു.

മൂന്ന് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്ക് സെന്തില്‍ ബാലാജിയുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി പി നിര്‍മല്‍ കുമാര്‍ ആരോപിച്ചു. അതേസമയം, ഡിഎംകെ എംഎല്‍എമാരെ ചാക്കിടാന്‍ ടിവികെ ശ്രമിക്കുന്നു എന്ന് ഡിഎംകെ ആരോപിച്ചു. മുഖ്യമന്ത്രി വിജയിയും എംഡിഎംകെ നേതാവ് വൈക്കോയുമായുമാണ് ഇതിന് പിന്നില്‍ എന്നും ഡിഎംകെ പറയുന്നു. പരസ്പരം കുതിരക്കച്ചവടം ആരോപിക്കുകയാണ് തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും.