19 കോടിയുടെ സ്വർണം പുറത്തേക്ക് തുപ്പുന്ന അഗ്നിപർവ്വതം! രഹസ്യത്തിന്റെ ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ

അന്റാർട്ടിക്കയുടെ ആഴങ്ങളിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഇറബസ് ഭൂമിയിലെ മറ്റുളള അഗ്നിപർവ്വതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ലോകത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ സജീവ അഗ്നിപർവ്വതത്തിൽ എപ്പോഴും തിളച്ചു മറിയുന്ന ലാവാ തടാകം ഉണ്ട്. മൗണ്ട് ഇറബസിനെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു അത്ഭുതമാണ്. അന്തരീക്ഷത്തിലേക്ക് ശുദ്ധമായ സ്വർണ്ണത്തിന്റെ ചെറിയ തരികൾ പുറന്തള്ളുന്ന ഏക അഗ്നിപർവ്വതം കൂടിയാണിത്.

Advertisement

ഒരു പഠനമനുസരിച്ച് മൗണ്ട് ഇറബസ് ദിവസേന ഏകദേശം 80 ഗ്രാം വീതം വളരെ ചെറിയ സ്വർണ്ണ തരികൾ അഥവാ പരലുകൾ പുറത്തുവിടുന്നുണ്ട്. ഇന്നത്തെ സ്വർണ്ണവില കണക്കാക്കിയാൽ, ഇതിന് ദിവസവും ഏകദേശം 6000 ഡോളർ അതായത് 5.6 ലക്ഷം രൂപയിലധികം വിലവരും. അതായത് ഒരു വർഷം 2 മില്യൺ ഡോളറിലധികം അതായത് ഏകദേശം 18.9 കോടി രൂപ മൂല്യമുള്ള സ്വർണ്ണമാണ് ഇത് വായുവിലേക്ക് പറത്തി വിടുന്നത്.

Advertisement

ഭൂമിശാസ്ത്രപരമായ തെക്കേ ധ്രുവത്തിൽ നിന്നും ഏകദേശം 1350 കിലോമീറ്റർ അകലെ റോസ് ദ്വീപിലാണ് ഈ അഗ്നിപർവ്വതം ഉള്ളത്. ഇതിലെ ലാവാ തടാകത്തിൽ നിന്ന് നിരന്തരം അഗ്നിപർവ്വത വാതകങ്ങൾ പുറത്തുവരുന്നുണ്ട്. ഈ വാതകങ്ങളാണ് സൂക്ഷ്മമായ സ്വർണ്ണത്തരികളെ വായുവിലേക്ക് പുറന്തള്ളുന്നത്. ഈ സ്വർണ്ണത്തരികൾ വായുവിലൂടെ ഏകദേശം 1000 കിലോമീറ്റർ വരെ സഞ്ചരിച്ച ശേഷമാണ് അന്റാർട്ടിക്കയിലെ മഞ്ഞിൽ വന്നു വീഴുന്നത്.

ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് സാധാരണ സ്വർണ്ണപ്പൊടിയല്ലെന്നും കൃത്യമായ ആകൃതിയുള്ള ചെറിയ പരലുകളാണെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവയിൽ ചിലതിന് 60 മൈക്രോമീറ്റർ വരെ വലിപ്പമുണ്ട്.

Advertisement

അഗ്നിപർവ്വത വാതകങ്ങളിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് അദ്ഭുതകരമായ കാര്യമല്ല. ഹവായിയിലെ കീലാവേയാ, ഇറ്റലിയിലെ മൗണ്ട് എറ്റ്ന തുടങ്ങിയ ചില അഗ്നിപർവ്വതങ്ങളിലും ചെറിയ അളവിൽ സ്വർണം കണ്ടെത്തിയിട്ടുണ്ട്. കടുത്ത ചൂടുള്ള അഗ്നിപർവ്വത വാതകങ്ങൾക്കൊപ്പം ക്ലോറിൻ, സൾഫർ തുടങ്ങിയ മൂലകങ്ങളുമായി ചേർന്നാണ് സ്വർണ്ണം മുകളിലേക്ക് ഉയരുന്നത്. പിന്നീട് ഈ വാതകങ്ങൾ തണുക്കുമ്പോൾ സ്വർണ്ണം വേർതിരിഞ്ഞ് പരലുകളായി മാറുന്നു എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

എന്നാൽ മൗണ്ട് ഇറബസ് മറ്റ് അഗ്നിപർവ്വതങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന് ശാസ്ത്രജ്ഞർ രണ്ട് വിശദീകരണങ്ങൾ നൽകുന്നു. ക്ലോറിൻ അടങ്ങിയ വാതകങ്ങൾ വായുവിൽ തണുക്കുമ്പോൾ സ്വർണ്ണം നേരിട്ട് പരലുകളായി മാറുന്നു എന്നതാണ് ആദ്യത്തെ നിഗമനം. എന്നാൽ വാതകങ്ങളിൽ സ്വർണ്ണത്തിന്റെ അളവ് വളരെ കുറവായതിനാൽ ഇത് നടക്കാൻ ബുദ്ധിമുട്ടാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Advertisement

ലാവാ തടാകത്തിന്റെ ഉപരിതലത്തിൽ വെച്ച് സ്വർണ്ണ പരലുകൾ സാവധാനം വളരുകയും പിന്നീട് വാതകങ്ങളോടൊപ്പം വായുവിലേക്ക് ഉയരുകയും ചെയ്യുന്നു എന്നതാണ് രണ്ടാമത്തെ സിദ്ധാന്തം. ഇത് കണ്ടെത്തി മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മൗണ്ട് ഇറബസ് എങ്ങനെയാണ് ഇത്രയും സൂക്ഷ്മമായ സ്വർണ്ണ പരലുകൾ നിർമ്മിച്ച് പുറത്തുവിടുന്നത് എന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഈ ചോദ്യത്തിനുളള ഉത്തരം ഇപ്പോഴും ഒരു വലിയ രഹസ്യമായി തുടരുന്നു.