വാനോളം മലയാളം...; മലയാളിയുമായി ബഹിരാകാശം തൊട്ട് സോയൂസ് എംഎസ് 29


മലയാളി ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് പേരുമായി ബഹിരാകാശം തൊട്ട് റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകം. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരെ വഹിച്ച് കൊണ്ടുള്ള പേടകം കുതിച്ചുയര്‍ന്നത്. രാത്രി 11:26 ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു.

Advertisement

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സംഘം തങ്ങും. അതിന് ശേഷം 2027 ഏപ്രിലില്‍ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിഷന്‍ 74ന്റെ ഭാഗമാകാനാണ് സംഘം യാത്ര തിരിച്ചത്. അനിലിന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. ഡുബ്രോവിനും കിക്കിനയ്ക്കും രണ്ടാമത്തെ ദൗത്യമാണിത്.

Advertisement

ബഹിരാകാശത്തുള്ളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെളളം ഉപയോഗിച്ച് ഐവി ഫ്ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി പരീക്ഷണങ്ങളാകും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

നാസയുടെ ബഹിരാകാശ യാത്രികനാണ് അനില്‍. മറ്റ് രണ്ട് പേരും റഷ്യന്‍ വംശജരാണ്. മിനിയപ്പലിസില്‍ ജനിച്ച അനില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ ശേഷം മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് മാസ്റ്റേഴ്‌സ് കരസ്ഥമാക്കി. അമേരിക്കന്‍ വ്യോമസേനയില്‍ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1000 മണിക്കൂറിലേറെ പറന്ന സെര്‍ട്ടിഫൈഡ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ്.

Advertisement

നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായിരുന്നു. പിന്നീട് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്‌ലൈറ്റ് സര്‍ജനായി. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ നടത്തുന്നതിനുള്ള സൂപ്പര്‍ ഹെവി റോക്കറ്റും ബഹിരാകാശ പേടകവുമായ സ്റ്റാര്‍ഷിപ്പിന്റെ വികസനത്തില്‍ അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട് അനില്‍ മേനോന്‍.

2021 ഡിസംബറില്‍ അദ്ദേഹം നാസയിലെ ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടു, അടുത്ത മാസം രണ്ട് വര്‍ഷത്തെ പരിശീലന പരിപാടിയില്‍ ചേര്‍ന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ഉക്രൈന്‍ സ്വദേശിയാണ് അമ്മ.