ന്യൂ ഡല്‍ഹി: കരിങ്കടലില്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. എംവി ഒമോര്‍ഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ 18നായിരുന്നു സംഭവം. ആക്രമണത്തെ അപലപിച്ച കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
കൊല്ലപ്പെട്ട നാവികനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യക്കാര്‍ കൂടി ആക്രമണം നടക്കുമ്പോള്‍ ഈ കപ്പലില്‍ ഉണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Image Credit: vesselfinder.com "കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെയും നിരപരാധികളായ ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന നടപടികളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു. വാണിജ്യ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ആഗോള വ്യാപാരത്തിനും നേരെ വർദ്ധിച്ചുവരുന്ന ഇത്തരം ഭീഷണികൾ ആശങ്കാജനകമാണ്" വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല കടൽ വഴിയുളള സഞ്ചാരത്തിന് സുരക്ഷയും വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എംവി ഒമോർഫി എന്ന കപ്പലിന് നേരെ ആക്രമണം നടന്നതിന്റെ പിറേറ ദിവസം ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് നിന്ന് പുറപ്പെടുകയായിരുന്ന എംവി ഗോൾഡൻ എന്ന മറ്റൊരു വാണിജ്യ കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഞായറാഴ്ചയുണ്ടായ ഈ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഒൻപത് ജീവനക്കാർ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.