ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ താല്‍ക്കാലിക ശമനമുണ്ടാകുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കുതിപ്പ്. എണ്ണവില കുറയുകയും, അതുവഴി പണപ്പെരുപ്പത്തെയും ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലം തുടരുന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ ലഘൂകരിക്കപ്പെടുകയും ചെയ്തതോടെ തിങ്കളാഴ്ച സ്വര്‍ണവില 1 ശതമാനത്തിലധികം ഉയര്‍ന്നു.
വ്യാപാരത്തിന്റെ തുടക്കത്തില്‍, സ്‌പോട്ട് ഗോള്‍ഡ് 1.31 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,105 ഡോളറിന് മുകളിലും, സ്‌പോട്ട് സില്‍വര്‍ 3 ശതമാനം കുതിച്ചുയര്‍ന്ന് ഔണ്‍സിന് 60 ഡോളറിന് അടുത്തും വ്യാപാരം നടത്തി. അതേസമയം, യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 6 ശതമാനം ഇടിഞ്ഞ് ബാരലിന് 85 ഡോളറിന് അടുത്തും, ബ്രെന്റ് ക്രൂഡ് 6 ശതമാനം താഴ്ന്ന് ബാരലിന് 93 ഡോളറിന് താഴെയുമാണ് വ്യാപാരം നടത്തിയത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയര്‍ന്നു. അതേസമയം, വെള്ളി വില എട്ട് മാസത്തെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തിരിച്ചുകയറാന്‍ തുടങ്ങി. കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോള്‍, എംസിഎക്‌സില്‍ 10 ഗ്രാമിന് 1,43,066 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണവില. വെള്ളി വിലയാകട്ടെ ഒരു കിലോഗ്രാമിന് 2,22,301 രൂപ എന്ന നിലയിലുമായിരുന്നു. വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും, ആഴ്ചയിലുടനീളം വിപണിയില്‍ ചാഞ്ചാട്ടവും വിലയിടിവിനുള്ള പ്രവണതയും പ്രകടമായിരുന്നു. അതേസമയം ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യു എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.9 ശതമാനം ഉയര്‍ന്ന് 4,106.10 ഡോളറായി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിലുണ്ടായ അപ്രതീക്ഷ വഴിത്തിരിവാണ് വിലയേറിയ ലോഹ വിപണിക്ക് ഉത്തേജനം നല്‍കിയത്. പ്ലാറ്റിനം 2 ശതമാനം വര്‍ധിച്ച് 1619.75 ഡോളറിലും പല്ലാഡിയം 2.3 ശതമാനം ഉയര്‍ന്ന് 1271.93 ഡോളറിലുമെത്തി. ആക്രമിക്കാന്‍ അനുയോജ്യമായ ലക്ഷ്യങ്ങള്‍ തീര്‍ന്നുപോയെന്നും, യു.എസിന്റെ ആയുധശേഖരം കുറയുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമേരിക്ക ബോംബാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആൽപൈൻ ഇക്കോ റോഡിൽ റെയിൽവേ അണ്ടർപാസ് വന്നേക്കും അമേരിക്ക ആക്രമണങ്ങള്‍ നിര്‍ത്തിവെക്കുകയാണെങ്കില്‍ തങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഇറാനും പറഞ്ഞിരുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്ന നയതന്ത്രപരമായ പരിഹാരം ഉണ്ടാകുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിച്ചതോടെ എണ്ണവില 5 ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചും പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ ദീര്‍ഘകാലം തുടരാനുള്ള സാധ്യതയെക്കുറിച്ചുമുള്ള ആശങ്കകള്‍ വിപണിയില്‍ സൃഷ്ടിക്കുന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം കണക്കാക്കപ്പെടുന്നത്. എങ്കിലും ഉയര്‍ന്ന പലിശനിരക്കുള്ള സാഹചര്യത്തില്‍ വരുമാനം നല്‍കാത്ത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയുന്നു. പുതിയ സാഹചര്യത്തില്‍ ഡോളറിന്റെ മൂല്യത്തിലും 10 വര്‍ഷത്തെ യു എസ് ട്രഷറി ബോണ്ട് യീല്‍ഡിലുമുണ്ടായ ഇടിവ് സ്വര്‍ണവിലയ്ക്ക് കരുത്തേകി. ഈ ആഴ്ച പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് യു എസ് ഫെഡറല്‍ റിസര്‍വ് തീരുമാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതേസമയം, സെപ്റ്റംബറില്‍ നിരക്ക് വര്‍ധനയുണ്ടാകാന്‍ 80 ശതമാനം സാധ്യതയുണ്ടെന്ന് സിഎംഇ ഫെഡ്വാച്ച് ടൂള്‍ സൂചിപ്പിക്കുന്നു. ജൂലൈ 21-ന് അവസാനിച്ച ആഴ്ചയില്‍, കോമെക്‌സ് സ്വര്‍ണ വിപണിയിലെ ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ നെറ്റ് ലോംഗ് പൊസിഷനുകള്‍ 4438 കരാറുകള്‍ വര്‍ധിപ്പിച്ച് 123586-ല്‍ എത്തിച്ചു. .