സ്വര്‍ണം വീണു... ഡോളറിന് വന്‍ കുതിപ്പ്; ഇന്നലെ കൂടിയ പൊന്ന് വില ഇന്ന് താഴേക്ക്!

സ്വര്‍ണത്തിന് ആഗോളവിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ ഇടിവുണ്ടായി. ഡോളറിന്റെ മൂല്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. അതേസമയം, പലിശനിരക്ക് സംബന്ധിച്ച സൂചനകള്‍ക്കായി ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന നയപരമായ തീരുമാനത്തെ വിപണി ഉറ്റുനോക്കുകയാണ്.

Advertisement

ഇന്ന് രാവിലെത്തെ സെഷനില്‍ വ്യാപാരം തുടങ്ങുമ്പോള്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4056.03 ഡോളറിലെത്തി. ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യു എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.5 ശതമാനം കുറഞ്ഞ് 4056.70 ഡോളറായി. അതേസമയം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക അയവ് വന്നത് ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

Advertisement

ഇറാനുമായി നല്ല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു കരാറിന് സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുഎസ് ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടയിലും സൗദി അറേബ്യ, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവ് വന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയും. ഇത് സ്വര്‍ണവിലയെ ഉത്തേജിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം പരിമിതമായിരിക്കും. ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന യോഗത്തില്‍ പലിശനിരക്ക് വര്‍ധനയുണ്ടാകാനുള്ള സാധ്യത വ്യാപാരികള്‍ വിലയിരുത്തുന്നതിനിടെ, ഡോളര്‍ മൂല്യം ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിനടുത്ത് തുടരുകയാണ്.

Advertisement

ഡോളറില്‍ വില നിശ്ചയിക്കപ്പെടുന്ന സ്വര്‍ണം മറ്റ് കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് കൂടുതല്‍ ചെലവേറിയതായി മാറാന്‍ ഇത് കാരണമായി. യു എസ് ഫെഡറല്‍ റിസര്‍വ് ചൊവ്വാഴ്ച തങ്ങളുടെ രണ്ട് ദിവസത്തെ നയപരമായ യോഗം ആരംഭിക്കും. ബുധനാഴ്ച പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ നിലവിലെ നിരക്ക് തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 25 ബേസിസ് പോയിന്റ് പലിശനിരക്ക് വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷ 36.3 ശതമാനമായി ഉയര്‍ന്നു.

ഒരാഴ്ച മുമ്പ് ഇത് 16 ശതമാനം മാത്രമായിരുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ സെപ്റ്റംബര്‍ മാസത്തെ യോഗത്തില്‍ പലിശനിരക്ക് വര്‍ധനയുണ്ടാകാന്‍ 81 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ പലിശനിരക്ക് അമേരിക്കയിലായിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പലിശനിരക്ക് കുറയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ റിസര്‍വിനോട് ആഹ്വാനം ചെയ്തിരുന്നു.

Advertisement

മറ്റ് വിലയേറിയ ലോഹങ്ങളില്‍ സ്‌പോട്ട് സില്‍വര്‍ വില 1.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 57.39 ഡോളറിലെത്തി. പ്ലാറ്റിനം വില 0.8 ശതമാനം കുറഞ്ഞ് 1,608.20 ഡോളറായും പല്ലാഡിയം വില 1.5 ശതമാനം ഇടിഞ്ഞ് 1,272.25 ഡോളറായും മാറി.